മഞ്ചേശ്വരം ആൾക്കൂട്ട കൊലപാതകം: നാല് ആർ.എസ്.എസ് പ്രവർത്തകർ അറസ്റ്റിൽ
text_fieldsഅറസ്റ്റിലായ .എം. ശിവപ്രസാദ്, എം. ഉമേശ്, എം. നന്ദേഷ്, കെ. ജനാർദനൻ, കൊല്ലപ്പെട്ട കൃപാകര
മഞ്ചേശ്വരം(കാസർകോട്): ആൾക്കൂട്ട മർദനത്തെ തുടർന്ന് യുവാവ് കൊല്ലപ്പെട്ട സംഭവത്തിൽ നാല് ആർ.എസ്.എസ് പ്രവർത്തകരെ മഞ്ചേശ്വരം പൊലീസ് അറസ്റ്റ് ചെയ്തു. കെദംകോട്ടയിലെ കൃപാകര (അണ്ണു 27) കൊല്ലപ്പൈട്ട സംഭവത്തിലാണ് സഹോദരങ്ങൾ ഉൾപ്പെട്ട സംഘം പിടിയിലായത്. ആഗസ്റ്റ് 26ന് രാത്രിയായിരുന്നു കൊലപാതകം.
മിയപദവ് ബേരിക്ക കെദംകോട്ടിലെ എം. ശിവപ്രസാദ് (32), സഹോദരൻ എം. ഉമേശ് (34), ബജങ്കളയിലെ എം. നന്ദേഷ് (24), കൊദുംകോട്ടിലെ കെ. ജനാർദനൻ (49) എന്നിവരെയാണ് സിഐ അനുപ്കുമാറും സംഘവും അറസ്റ്റ് ചെയ്തത്. പ്രതികളെ കോടതിയിൽ ഹാജരാക്കി. 20ഓളം പേർ ചേർന്നാണ് അണ്ണുവിനെ മർദിച്ച് കൊലപ്പെടുത്തിയത്. മറ്റുപ്രതികൾക്കായി തെരച്ചിൽ ഊർജിതമാക്കിയതായി പൊലീസ് പറഞ്ഞു. അക്രമത്തിനുപയോഗിച്ച ആയുധങ്ങളും അന്വേഷണ സംഘം കണ്ടെടുത്തു.
അതേസമയം, കൃപാകര കഞ്ചാവ് ലഹരിയിൽ കത്രികയുമെടുത്ത് പരാക്രമംകാട്ടിയതാണ് കൊലപാതകത്തിൽ കലാശിച്ചതെന്ന് നാട്ടുകാർ പറഞ്ഞു. അയൽവീട്ടിലെ ജിതേഷിനെയും ഉമേശിനെ പിടികൂടാൻ ശ്രമിച്ചപ്പോൾ നാട്ടുകാർക്കുനേരെ തിരിഞ്ഞുവെന്നുമാണ് പറയുന്നത്. ചന്ദ്രശേഖരയുടെയും പുഷ്പാവതിയുടെയും മകനായ കൃപാകര നേരത്തെ ഹോട്ടൽ തൊഴിലാളിയായിരുന്നു.