ജനങ്ങൾക്ക് നൽകിയ വാഗ്ദാനങ്ങൾ പൂർത്തീകരിച്ച് തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽനിന്ന് പിൻവാങ്ങും -മാണി സി. കാപ്പൻ
text_fieldsപാലാ: പാലാ മണ്ഡലത്തിൽ സ്ഥിരമായി മത്സരിച്ച് റെക്കോർഡ് സ്ഥാപിക്കുകയെന്നത് തന്റെ ലക്ഷ്യമല്ലെന്നും ജനങ്ങൾക്ക് നൽകിയ വാഗ്ദാനങ്ങൾ പൂർത്തീകരിച്ച് തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽനിന്ന് പിൻവാങ്ങുകയാണ് ലക്ഷ്യമെന്നും മാണി സി. കാപ്പൻ. യു.ഡി.എഫിന്റെ തെരഞ്ഞടുപ്പ് കൺവെൻഷനിലാണ് കാപ്പന്റെ പ്രഖ്യാപനം.
തെരഞ്ഞെടുപ്പ് രംഗത്തുനിന്ന് പിൻന്മാറുമെങ്കിലും പൊതുപ്രവർത്തനരംഗത്ത് സജീവമായിട്ടുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. നാടിന്റെ നന്മക്കായി അധ്വാനിക്കുന്ന പുതുതലമുറക്കായിട്ടാണ് വഴിമാറാൻ ഉദ്ദേശിക്കുന്നതെന്ന് കാപ്പൻ പറഞ്ഞു. ജനങ്ങൾ വോട്ടുനൽകിയാണ് വിജയിപ്പിച്ചത്. വിജയിച്ച തനിക്കെതിരെ കള്ളക്കേസുകൾ നൽകുകയും തനിക്കെതിരെ നാടുനീളെ ഫ്ലക്സ് വെച്ച് അപമാനിക്കുകയും ചെയ്തു. ഇത്തരം രീതികൾ പാലയുടെ പാരമ്പര്യത്തിന് ചേരുന്നതല്ല. ജയപരാജയങ്ങൾ സ്വാഭാവികമാണ്. മൂന്ന് തവണ തോറ്റാണ് താൻ ജയിച്ചതെന്നും ഇക്കുറി വലിയ ഭൂരിപക്ഷത്തിൽ ജയിച്ച് പാർലമെന്ററി മോഹം അവസാനിപ്പിക്കാനാണ് ആഗ്രഹിക്കുന്നതെന്നും കാപ്പൻ പറഞ്ഞു. സദസ്സിലെ നേതാക്കളെ സാക്ഷി നിർത്തിയാണ് മാണി സി. കാപ്പൻ പ്രഖ്യാപനം നടത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

