മലയാളിയെ തല്ലിക്കൊന്നത് ആർ.എസ്.എസ്, ബജ്റംഗ്ദൾ പ്രവർത്തകർ; ജപ്തി ചെയ്ത വീടിന് സമീപം ആംബുലൻസിൽ പൊതുദർശനം, അഷ്റഫിന് കണ്ണീരിൽ കുതിർന്ന യാത്രാമൊഴി
text_fieldsമംഗളൂരുവിൽ ആൾക്കൂട്ടക്കൊലക്കിരയായ വയനാട് പുൽപ്പള്ളി സ്വദേശി അഷറഫിന്റെ മൃതദേഹം മലപ്പുറം കോട്ടക്കൽ പറപ്പൂർ ചോലക്കുണ്ടിലെ വീടിന് സമീപം ആംബുലൻസിൽ പൊതുദർശനത്തിന് വെച്ചപ്പോൾ. കൊല്ലപ്പെട്ട അഷ്റഫ്
മംഗളൂരു/കോട്ടക്കൽ: മംഗളൂരുവിൽ സംഘ്പരിവാർ പ്രവർത്തകർ തല്ലിക്കൊന്ന വയനാട് പുൽപ്പള്ളി സ്വദേശി അഷറഫിന് കണ്ണീരിൽ കുതിർന്ന യാത്രാമൊഴി. അഷ്റഫും കുടുംബവും നേരത്തെ താമസിച്ചിരുന്ന മലപ്പുറം കോട്ടക്കൽ പറപ്പൂർ ചോലക്കുണ്ടിലെ വീടിനുസമീപം പൊതുദർശനത്തിന് വെച്ച മൃതദേഹം കാണാൻ നൂറുകണക്കിന് പേരാണ് എത്തിയത്. വീട് ബാങ്ക് ജപ്തി ചെയ്തതിനാൽ റോഡിൽ ആംബുലൻസിനകത്താണ് പൊതുദർശനം വെച്ചത്. അഷ്റഫിന്റെ മാതാവ് അടക്കമുള്ളവർ ഇവിടെ എത്തിയാണ് മകനെ അവസാനമായി ഒരുനോക്ക് കണ്ടത്. തുടർന്ന് പറപ്പൂർ ചോലക്കുണ്ട് പള്ളി ഖബർസ്ഥാനിൽ ഖബറടക്കി.
അതിനിടെ, അഷ്റഫിനെ കൊലപ്പെടുത്തിയ കേസിൽ ഇതുവരെ 20 പേർ അറസ്റ്റിലായി. ആർ.എസ്.എസ്, ബജ്റംഗദൾ പ്രവർത്തകരാണ് പ്രതികൾ. മർദനത്തിന് തുടക്കമിട്ടത് കുഡുപ്പു സ്വദേശി സച്ചിനാണെന്നും അക്രമത്തിൽ 25 പേരെങ്കിലും പങ്കാളികളാണെന്നും മംഗളൂരു സിറ്റി പൊലീസ് കമീഷണർ അനുപം അഗർവാൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. കുൽശേഖർ നിവാസിയായ ദീപക് കുമാർ (33) നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് കേസെടുത്തത്. മംഗളൂരു കടുപ്പിലും പരിസരത്തും താമസിക്കുന്ന സച്ചിൻ ടി (26), ദേവദാസ് (50), മഞ്ജുനാഥ് (32), സായിദീപ് (29), നിതേഷ് കുമാർ എന്ന സന്തോഷ് (33), ദീക്ഷിത് കുമാർ (32), സന്ദീപ് (23), വിവിയൻ അൽവാറസ് (41), ശ്രീദത്ത (32), രാഹുൽ (23), പ്രദീപ് കുമാർ (35), മനീഷ് ധേതന്തി (35), (27), കിഷോർ കുമാർ (37) തുടങ്ങിയവരാണ് അറസ്റ്റിലായത്.
മംഗളൂരു ബത്ര കല്ലൂര്‍ത്തി ക്ഷേത്രത്തിന് സമീപം ഞായറാഴ്ച മൂന്നു മണിയോടെയാണ് ക്രൂരമായ കൊലപാതകം അരങ്ങേറിയത്. പ്രാദേശിക ക്രിക്കറ്റ് മത്സരം നടക്കുന്ന സ്ഥലത്താണ് കൊലപാതകം നടന്നത്. ആള്‍ക്കൂട്ട ആക്രമണത്തിലാണ് കൊലപാതകമെന്ന് കര്‍ണാടക ആഭ്യന്തര മന്ത്രി ജി. പരമേശ്വരയും സ്ഥിരീകരിച്ചു. ഇത്തരം സംഭവങ്ങൾ സാമുദായിക സൗഹാർദം തകർക്കുമെന്നും പ്രതികൾക്കെതിരെ കർശന നടപടി സ്വീകരിക്കാൻ പൊലീസിന് നിർദേശം നൽകിയതായും ദക്ഷിണ കന്നട ജില്ല ചുമതലയുള്ള മന്ത്രി ദിനേശ് ഗുണ്ടു റാവു വ്യക്തമാക്കി. സാമൂഹിക സൗഹാർദം നിലനിർത്തണമെന്നും ഊഹപ്രചാരണങ്ങൾക്കിരയാവരുതെന്നും അദ്ദേഹം പൊതുജനങ്ങളോട് അഭ്യർഥിച്ചു.
കൈകൾ കൊണ്ട് ഇടിക്കുകയും ചവിട്ടുകയും വടി ഉപയോഗിച്ചും മർദിക്കുകയും ചെയ്താണ് കൊലപ്പെടുത്തിയത്. നാട്ടുകാരില്‍ ചിലർ ഇടപെടാൻ ശ്രമിച്ചെങ്കിലും പ്രതികൾ മർദനം തുടരുകയായിരുന്നു. തലക്കും ദേഹത്തും ആഴത്തിൽ മുറിവേറ്റതാണ് മരണകാരണമെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോര്‍ട്ട്.
മാനസിക വെല്ലുവിളി നേരിടുന്ന അഷ്റഫിന് നാടുമായും വീടുമായും കാര്യമായ ബന്ധമുണ്ടായിരുന്നില്ല. വലപ്പോഴും മാത്രമേ ഇയാൾ വീട്ടിലേക്ക് വന്നിരുന്നുള്ളു. ചോലക്കുണ്ടിലെ വീട് ജപ്തിയായതിനാൽ വയനാട് പുൽപള്ളിയിലെ മാതൃവീടിനടുത്തേക്ക് താമസം മാറ്റുകയായിരുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.