തിരുവനന്തപുരം: മിഠായി നൽകി മയക്കി ഭാര്യയെ കുത്തിക്കൊന്നു. തൊട്ടടുത്തു കിടന്ന മകൾ പോലും വിവരമറിഞ്ഞില്ല. പാലോട് പെരിങ്ങമലയിലാണ് സംഭവം. പെരിങ്ങമല പറങ്കിമാംവിള നൗഫര്‍ മന്‍സിലില്‍ നാസില ബീഗം (42) ആണ് കൊല്ലപ്പെട്ടത്. നാസിലയുടെ കുടുംബവീട്ടില്‍വെച്ചായിരുന്നു കൊലപാതകം. ഭര്‍ത്താവ് അബ്ദുള്‍ റഹീമിനെ കാണാനില്ല. കൊലപാതകത്തിന് കാരണമെന്താണെന്ന് ഇതുവരെ വ്യക്തമല്ല.
വ്യാഴാഴ്ച രാവിലെ ഏഴുമണിക്ക് നാസിലയുടെ ഉമ്മ കിടപ്പുമുറിയുടെ കതക് തുറന്നപ്പോഴാണ് യുവതിയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടത്. തുടര്‍ന്ന് നാട്ടുകാരെയും പൊലീസിനെയും വിവരമറിയിച്ചു. നാസിലക്ക് കുത്തേറ്റിട്ടും അടുത്ത് കിടന്ന 13 വയസുകാരിയായ മകള്‍ അറിഞ്ഞിരുന്നില്ല എന്നാണ് വിവരം. രാവിലെ നാസിലയുടെ ഉമ്മ കുട്ടിയെ വിളിച്ചുണര്‍ത്തുകയായിരുന്നു. ബുധനാഴ്ച രാത്രി റഹിം മകള്‍ക്കും ഭാര്യയ്ക്കും മിഠായി നല്‍കിയിരുന്നു. ഇതില്‍ മയക്കുമരുന്ന് കലര്‍ത്തിയിരുന്നതായും സംശയിക്കുന്നു. നാസില മയങ്ങികിടക്കുമ്പോഴാണ് കൊലപാതകം.
കഴുത്തിന്‍റെ ഇടതുവശത്തും നെഞ്ചിലും കുത്തേറ്റ മുറിവുകളുണ്ട്. നെഞ്ചിലേറ്റ കുത്താണ് മരണകാരണമെന്നാണ് പ്രാഥമികനിഗമനം. തിരുവനന്തപുരം ചാക്ക ഐ.ടി.ഐ.യിലെ ക്ലാര്‍ക്ക് ആണ് അബ്ദുള്‍ റഹീം. നേരത്തെ അബ്ദുള്‍ റഹീം ഓഹരിവിപണിയില്‍ ധാരാളം പണം നിക്ഷേപിച്ചിരുന്നു. അത് നഷ്ടത്തിലായതിന് ശേഷം മദ്യപാനം തുടങ്ങിയിരുന്നു. പാലോട് പൊലീസ് കേസ് എടുത്തു അന്വേഷണം ആരംഭിച്ചു.