ചികിത്സക്കായി ബ്രിട്ടനിൽ നിന്ന് പ്രത്യേക വിമാനത്തിൽ എത്തിച്ച യുവാവ് മരിച്ചു
text_fieldsകോഴിക്കോട്: ചികിത്സക്കായി ബ്രിട്ടനിൽ നിന്ന് പ്രത്യേക വിമാനത്തിൽ കോഴിക്കോട് എത്തിച്ച തലശ്ശേരി സ്വദേശി പ്രസാദ് ദാസ് മരിച്ചു. ചാർട്ടർ ചെയ്ത വിമാനത്തിൽ കഴിഞ്ഞ ഏപ്രിൽ 24 ന് ബ്രിട്ടനിൽ നിന്ന് എത്തിച്ച പ്രസാദ് ദാസ് കോഴിക്കോട് ആസ്റ്റർ മിംസിൽ ചികിത്സയിലായിരുന്നു. കോവിഡ് കാലത്തെ നിയന്ത്രണങ്ങൾ കടന്നായിരുന്നു പ്രസാദ് ദാസിനെ വിദഗ്ദ ചികിത്സക്കായി കോഴിക്കോട് എത്തിച്ചത്.
സംസ്ഥാന ആരോഗ്യ വകുപ്പിെൻറയും ജില്ല ഭരണകൂടത്തിെൻറയും പ്രത്യേക അനുമതിയോടെയാണ് യാത്ര സാധ്യമായത്. ബ്രിട്ടനിലെ നോട്ടിങ്ഹാമില്‍നിന്ന് പ്രത്യേകം ചാർട്ടർ ചെയ്ത വിമാനത്തിൽ കുടുംബത്തോടൊപ്പമാണ് പ്രസാദ് കരിപ്പൂരിലെത്തിയത്. വിമാനത്താവളത്തിൽനിന്നുതന്നെ പ്രാഥമിക കോവിഡ് ടെസ്റ്റുകൾ നടത്തിയശേഷം പ്രത്യേകം സജ്ജീകരിച്ച ആംബുലൻസിലാണ് മിംസിലെത്തിച്ചത്. നോട്ടിങ്ഹാമില്‍ ഐ.ടി മേഖലയില്‍ ജോലി ചെയ്യുന്ന ഇദ്ദേഹം കുറച്ച് നാളുകളായി ഉദരസംബന്ധമായ അസുഖത്തെ തുടര്‍ന്ന് അവിടെ ചികിത്സയിലായിരുന്നു. ഒരു വര്‍ഷം മുമ്പ് കോഴിക്കോട് ആസ്റ്റര്‍ മിംസില്‍നിന്ന് ചികിത്സ പൂര്‍ത്തീകരിച്ച് യു.കെയിലേക്ക് മടങ്ങി കുടുംബസമേതം അവിടെ താമസമായിരുന്നു.
കോവിഡ് ബ്രിട്ടനിൽ വര്‍ധിച്ചുവരുന്നതും കോവിഡ് പ്രതിരോധത്തിന് കേരളം കൂടുതല്‍ പ്രാധാന്യം നല്‍കുന്നതും കണക്കിെലടുത്ത് ചികിത്സ നാട്ടിലാക്കാൻ കുടുംബം തീരുമാനിക്കുകയായിരുന്നു. വിദേശങ്ങളില്‍നിന്ന് രോഗിയെ കേരളത്തിലെത്തിക്കുക എളുപ്പമായിരുന്നില്ല. ഇതിനായി കേന്ദ്ര സർക്കാറിെൻറ ഇടപെടലും ബ്രിട്ടനിലെ പ്രവാസികളുടെ പിന്തുണയും ലഭിച്ചു. ഒരു കോടിയോളം രൂപ ചെലവഴിച്ചായിരുന്നു പ്രത്യേക വിമാനം ഏർപ്പാടാക്കിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.