ഗുരുവായൂർ റെസ്റ്റ് ഹൗസുകളുടെ വെബ്സൈറ്റ് വ്യാജമായി നിർമിച്ച് തട്ടിപ്പ്; പ്രതിയെ യു.പിയിൽനിന്ന് പിടികൂടി
text_fieldsപ്രതീകാത്മക ചിത്രം
തൃശൂർ: ഗുരുവായൂർ ക്ഷേത്രദർശനത്തിനെത്തുന്ന ഭക്തരെ ലക്ഷ്യമിട്ട് പാഞ്ചജന്യം, കൗസ്തുഭം എന്നീ റെസ്റ്റ് ഹൗസുകളുടെ വെബ്സൈറ്റുകൾ വ്യാജമായി നിർമിച്ച് ഓൺലൈൻ വഴി പണം തട്ടിയ പ്രതിയെ ഉത്തർപ്രദേശിൽനിന്ന് പിടികൂടി. ഹരിയാനയിലെ മേവാത്ത് സ്വദേശി മുഹമ്മദ് ഷാദാണ് പിടിയിലായത്. സിറ്റി സൈബർ ക്രൈം പൊലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് പ്രതി പിടിയിലായത്. ലാപ്ടോപ്, മൊബൈൽ ഫോൺ, മറ്റു ഉപകരണങ്ങൾ തുടങ്ങിയവ പ്രതിയിൽനിന്ന് പിടിച്ചെടുത്തു.
ചോദ്യം ചെയ്യലിൽ പ്രതി, രാജ്യത്തെ വിവിധ ക്ഷേത്രങ്ങളുടെ സമീപത്തെ റെസ്റ്റ് ഹൗസുകളുടെ പേരിൽ നിരവധി വ്യാജ വെബ്സൈറ്റുകൾ നിർമിച്ച് സമാനരീതിയിൽ തട്ടിപ്പ് നടത്തിയതായി കണ്ടെത്തി. പ്രതിയുടെ കൂട്ടാളികളായ രാജസ്ഥാൻ, ഹരിയാന സ്വദേശികൾക്കായി അന്വേഷണം നടത്തിവരികയാണ്. തട്ടിപ്പിനിരയാകുന്ന ആളുകൾക്ക് നഷ്ടമാകുന്ന തുക ചെറുതായതിനാൽ പലരും പരാതി നൽകിയിരുന്നില്ല. പ്രതിയുടെ തട്ടിപ്പിനുപയോഗിച്ച അക്കൗണ്ട് പരിശോധിച്ചപ്പോൾ, 15 ദിവസത്തിനുള്ളിൽ 97 ലക്ഷം രൂപ എത്തിയതായി തെളിഞ്ഞു.
സിറ്റി സൈബർ ക്രൈം പൊലീസ് ഇൻസ്പെക്ടർ വി.എസ്. സുധീർകുമാർ, എസ്.സി.പി.ഒമാരായ വിനോദ് എൻ. ശങ്കർ, എം.എസ്. ഷിനിത്ത്, സി.പി.ഒമാരായ കെ. അനീഷ്, എം.പി. ശരത്ത് എന്നിവരടങ്ങിയ അന്വേഷണ സംഘമാണ് പ്രതിയെ പിടികൂടിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

