വ്യാജരേഖ സമർപ്പിച്ച് കോടികൾ തട്ടിയ ആൾ പിടിയിൽ
text_fieldsകൊച്ചി: വ്യാജരേഖ സമര്‍പ്പിച്ച് ബാങ്കില്‍നിന്ന് കോടികൾ തട്ടിയെടുത്ത ആള് പൊലീസ് പിടിയില്‍. തൃപ്പൂണിത്തുറ ഹില്‍പാലസ് സ്വദേശി റെജി പൗലോസിനെയാണ് (47) എറണാകുളം സൗത്ത് പൊലീസ് അറസ്റ്റ് ചെയ്തത്. പനമ്പിള്ളി നഗറിലെ ബാങ്കില്‍നിന്ന് 1.83 കോടി തട്ടിയെടുത്ത കേസിലാണ് അറസ്റ്റ്. തട്ടിപ്പിന് കൂട്ടുനിന്ന ഭാര്യക്കുവേണ്ടി തിരച്ചിൽ നടത്തുകയാണെന്ന് പൊലീസ് പറഞ്ഞു.
ബാങ്ക് വായ്പ ആവശ്യമുള്ളവരുടെ ഭൂമിയുടെ രേഖകള്‍ ഉപയോഗിച്ചാണ് തട്ടിപ്പു നടത്തിയിരുന്നത്. ഈ രേഖകള്‍ ബാങ്കുകളില്‍ പണയപ്പെടുത്തി ഭീമമായ തുക വായ്പയെടുക്കും. വായ്പയെടുത്ത യഥാര്‍ഥ തുക മറച്ചുവെച്ച് ചെറിയ തുക മാത്രമാണ് ഭൂമിയുടെ ഉടമകള്‍ക്കു നല്‍കുക. പണയപ്പെടുത്തിയ ഭൂമികള്‍ക്ക് ജപ്തി നോട്ടീസ് എത്തുന്നതോടെയാണ് ഇടപാടുകാര്‍ തട്ടിപ്പ് അറിയുന്നത്.
പ്രതികള്‍ നിരവധി വ്യാജ കമ്പനികള്‍ സ്ഥാപിച്ചിട്ടുണ്ട്. ഇവയുടെ പേരില്‍ പരസ്യം ചെയ്താണ് ഇരകളെ തേടിയിരുന്നത്. കുറഞ്ഞ പലിശയില്‍ വായ്പ തരപ്പെടുത്തി നല്‍കാമെന്ന വ്യാജപ്രചാരണം നടത്തുന്നതോടെ ആളുകള്‍ വീഴും. പല ബാങ്കുകളില്‍നിന്നും ഇയാള്‍ കോടികള്‍ തട്ടിയെടുത്തിട്ടുണ്ട്.
വ്യാജ പാന്‍കാര്‍ഡും തിരിച്ചറിയല്‍ കാര്‍ഡുകളുമാണ് ഭൂമിയുടെ രേഖകൾക്കൊപ്പം റെജി നല്‍കുക. ഭൂവുടമകൾ മുഖ്യമന്ത്രിക്ക് പരാതി നല്‍കിയതോടെയാണ് എറണാകുളം സൗത്ത് െപാലീസ് അന്വേഷണം ആരംഭിച്ചത്. കോയമ്പത്തൂരില്‍നിന്നാണ് ഇയാളെ പിടികൂടിയത്. തട്ടിപ്പില്‍ റെജിയുടെ ഭാര്യക്കും ചില ബാങ്കുദ്യോഗസ്ഥര്‍ക്കും പങ്കുണ്ടെന്നാണ് സൂചന. ബാങ്ക് ജീവനക്കാര്‍ക്കെതിരെയും അന്വേഷണമുണ്ടാകും.
ആലപ്പുഴ ജില്ലയിലെ സ്റ്റേഷനുകളിലും ഇയാള്‍ക്കെതിരെ കേസുകളുണ്ട്. കടവന്ത്ര െപാലീസ് മൂന്ന് കേസും എറണാകുളം സൗത്ത് െപാലീസ് ഒരു കേസും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. എ.ടി.എം കാര്‍ഡുകളും ബാങ്ക് പാസ്ബുക്കുകളും 36 പവനും പിടിച്ചെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.