ഹോട്ടലുകൾക്ക് റേറ്റിങ് ചെയ്ത് വീട്ടിലിരുന്ന് പണമുണ്ടാക്കാമെന്ന്; യുവതിയിൽനിന്ന് 2.91 ലക്ഷം തട്ടിയയാൾ അറസ്റ്റിൽ
text_fieldsആലപ്പുഴ: ഓൺലൈൻ ജോലിയിലൂടെ പണം സമ്പാദിക്കാമെന്ന് വിശ്വസിപ്പിച്ച് യുവതിയിൽനിന്ന് 2.91 ലക്ഷം തട്ടിയ ഡൽഹി സ്വദേശിയായ വാറൻറ് പ്രതി അറസ്റ്റിൽ. ഡൽഹി സ്വദേശി കപിൽ ഗുപ്തയെയാണ് (28) ആലപ്പുഴ സൈബർ ക്രൈം പൊലീസ് സൗത്ത് ഡൽഹിയിലെ സൺലൈറ്റ് കോളനിയിൽനിന്ന് അറസ്റ്റ് ചെയ്തത്. ആലപ്പുഴ അവലൂക്കുന്ന് സ്വദേശിനിയുടെ പരാതിയിലാണ് നടപടി.
2023 നവംബറിലാണ് കേസിനാസ്പദമായ സംഭവം. ഓൺലൈൻ ജോബ് ടാസ്ക് എന്ന പേരിൽ സ്വകാര്യ പരസ്യക്കമ്പനിയുടെ പ്രതിനിധിയാണെന്ന് പറഞ്ഞ് ആൾമാറാട്ടം നടത്തി പരാതിക്കാരിയെ വാട്സ്ആപ് വഴി ബന്ധപ്പെട്ടായിരുന്നു തട്ടിപ്പ്. ഹോട്ടലുകൾക്ക് റേറ്റിങ് നടത്തി വീട്ടിലിരുന്ന് പണം സമ്പാദിക്കാമെന്ന് വിശ്വസിപ്പിച്ചാണ് പണം കവർന്നത്. അയച്ചുകൊടുത്ത ലിങ്ക് വഴി പരാതിക്കാരിയെക്കൊണ്ട് വ്യാജ ടെലഗ്രാം ഗ്രൂപ്പിൽ ചേർത്ത് അതിൽകാണുന്ന ഹോട്ടലുകൾക്ക് റേറ്റിങ് ചെയ്യിപ്പിച്ചശേഷം ചെറിയ തുകകൾ പ്രതിഫലം നൽകി വിശ്വസിപ്പിച്ചു. തുടർന്ന് ഇൻവെസ്റ്റ്മെന്റ് എന്നപേരിൽ പ്രതികളുടെ ബാങ്ക് അക്കൗണ്ട് വഴി ഏഴ് ഇടപാടുകളിലായിട്ടാണ് തുക തട്ടിയെടുത്തത്.
ജനുവരി 31ന് അന്വേഷണം പൂർത്തിയാക്കി ആലപ്പുഴ ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതി മുമ്പാകെ അന്തിമറിപ്പോർട്ട് സമർപ്പിച്ചു. പ്രതി ഹാജരാകാതിരുന്നതോടെ കോടതി അറസ്റ്റ് വാറന്‍റ് പുറപ്പെടുവിച്ചു. തുടർന്ന് അന്വേഷണസംഘം ഡൽഹിയിലെത്തി നാലുദിവസം നീണ്ട അന്വേഷണത്തിനൊടുവിൽ പ്രതിയെ പിടികൂടുകയായിരുന്നു. ആലപ്പുഴ സൈബർ ക്രൈം പൊലീസ് സ്റ്റേഷൻ എസ്.ഐ ആർ. പത്മരാജ്, അസി. സബ് ഇൻസ്‌പെക്ടർ എം. അജയകുമാർ, സീനിയർ സി.പി.ഒ എസ്. ഷിബു എന്നിവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

