സ്ത്രീയെ വീട്ടിൽ കയറി പീഡിപ്പിക്കാൻ ശ്രമം; വാളയാർ കേസിൽ ജാമ്യത്തിലിറങ്ങിയ പ്രതി വീണ്ടും അറസ്റ്റിൽ
text_fieldsപാലക്കാട്: ഒറ്റക്കു താമസിക്കുന്ന സ്ത്രീയെ അവരുടെ വീട്ടിൽ അതിക്രമിച്ചുകയറി പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ വാളയാർ കേസ് പ്രതി അറസ്‌റ്റിലായി. വാളയാർ അട്ടപ്പള്ളത്ത് സഹോദരിമാർ പീഡനത്തിനിരയായി മരിച്ച കേസിലെ അഞ്ചാം പ്രതി അട്ടപ്പള്ളം പാമ്പാംപള്ളം കല്ലങ്കാട് സ്വദേശി അരുൺ പ്രസാദാണ് (24) അറസ്റ്റിലായത്.
വാളയാർ കേസിൽ ജുവനൈൽ കോടതിയിൽ വിചാരണ നേരിടുന്ന ഇയാൾ ജാമ്യത്തിലിറങ്ങിയതായിരുന്നു. കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം. ബലാത്സംഗശ്രമം, സ്ത്രീത്വത്തെ അപമാനിക്കൽ, വീട്ടിൽ അതിക്രമിച്ചുകയറൽ തുടങ്ങിയ വകുപ്പുകൾപ്രകാരമാണ് കേസെടുത്തിട്ടുള്ളത്.
വാളയാർ ഇൻസ്പെക്ടർ എൻ.എസ്. രാജീവിന്റെ നേതൃത്വത്തിലാണ് അറസ്‌റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
വാളയാർ കേസ് ആദ്യം അന്വേഷിച്ച ക്രൈംബ്രാഞ്ച് സംഘം ഏറ്റവും അവസാനം അറസ്റ്റ് ചെയ്തത് അരുൺപ്രസാദിനെയായിരുന്നു. സംഭവം നടക്കുമ്പോൾ പ്രായപൂർത്തിയാവാത്തതിനാൽ ജുവനൈൽ കോടതിയിലായിരുന്നു കേസ്. സി.ബി.ഐയുടെ രണ്ടാമത്തെ അന്വേഷണസംഘം വാളയാർ കേസിൽ കുറ്റപത്രം സമർപ്പിച്ചെങ്കിലും ഹൈകോടതി സ്‌റ്റേ ചെയ്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

