പുലർച്ചെ നാലിന് വീടിന്റെ മതിൽ ചാടി കടന്നു വരെ ക്രൈംബ്രാഞ്ച് സംഘമെത്തുന്നു, മക്കളെ പോലും വേട്ടയാടുന്നു; ജീവനൊടുക്കാനാണ് നാടുവിട്ടതെന്ന് മാമിയുടെ ഡ്രൈവർ
text_fieldsകോഴിക്കോട്: റിയൽ എസ്റ്റേറ്റ് വ്യാപാരിയായ മുഹമ്മദ് ആട്ടൂരിനെ (മാമി) കാണാതായ കേസിൽ ക്രൈംബ്രാഞ്ച് തന്നെയും കുടുംബത്തെയും വേട്ടയാടുകയാണെന്ന മാമിയുടെ ഡ്രൈവർ രജിത് കുമാർ. ക്രൈംബ്രാഞ്ചിന്റെ തുടർച്ചയായ വേട്ടയാടൽ മൂലം ജീവനൊടുക്കാനാണ് നാട് വിട്ടതെന്നും രജിത് കുമാറും കുടുംബവും പറഞ്ഞു.
മക്കളെപോലും ചോദ്യംചെയ്ത് ഉപദ്രവിക്കുകയാണ്. പുലർച്ചെ നാല് മണിക്ക് വീടിന്റെ മതിൽ ചാടിയൊക്കെയാണ് ക്രൈംബ്രാഞ്ച് വീട്ടിലെത്തുന്നത്. ആർക്കും ഫോൺ ചെയ്യാൻ പോലും ആകുന്നില്ല. ഫോൺ ചെയ്താൽ അവരെ തേടി പൊലീസ് പോകുന്നു. കാറും ഫോണുമെല്ലാം ക്രൈംബ്രാഞ്ച് കസ്റ്റഡിയിലാണ്. ജീവിക്കാൻ കഴിയാത്ത സ്ഥിതിയായതോടെയാണ് ജീവനൊടുക്കാൻ തീരുമാനിച്ചതെന്നും രജിത് കുമാർ മാധ്യമങ്ങളോട് പറയുന്നു.
മാമി അവസാനമായി പള്ളിയിൽ പോകുന്നത് കണ്ടിരുന്നു. മാമി എവിടെയെങ്കിലും മാറി നിൽക്കുകയാണെന്ന കരുതുന്നില്ലെന്ന് രജിത് കുമാർ പറയുന്നു.
മാമിയുെട തിരോധാനത്തിൽ അന്വേഷണം നടക്കുന്നതിനിടെ അപ്രത്യക്ഷരായ മാമിയുടെ ഡ്രൈവർ രജിത്കുമാറിനെയും ഭാര്യ സുഷാരയെയും കഴിഞ്ഞ ദിവസം ഗുരുവായൂരിൽ കണ്ടെത്തിയിരുന്നു.
അതേ സമയം രജിത് കുമാറിനെയെയും ഭാര്യയെയും ചോദ്യം ചെയ്യാനുള്ള നടപടിയുമായി മുന്നോട്ട് പോകാൻ തന്നെയാണ് ക്രൈം ബ്രാഞ്ചിന്റെ തീരുമാനം.
2023 ആഗസ്റ്റ് 21നാണ് നഗരത്തിലെ റിയൽ എസ്റ്റേറ്റ് ബിസിനസുകാരൻ മുഹമ്മദ് ആട്ടൂരിനെ കാണാതായത്. തുടർന്ന് ഫോൺ സ്വിച്ച് ഓഫ് ആയി. 22ന് തലക്കുളത്തൂരിൽ ഫോൺ ഓണായി ഭാര്യയെയും സുഹൃത്തിനെയും വിളിച്ചുവെങ്കിലും പിന്നീട് വീണ്ടും ഓഫായി. മാമിയെ കാണാനില്ലെന്ന് അന്നാണ് ബന്ധുക്കൾ നടക്കാവ് പൊലീസിൽ പരാതി കൊടുത്തത്. സിറ്റി പൊലീസ് കമീഷണർ ആയിരുന്ന രാജ്പാൽ മീണയുടെ നേതൃത്വത്തിൽ രണ്ടുമാസം പൊലീസ് അന്വേഷിച്ചെങ്കിലും ഫലമുണ്ടായില്ല.
തുടർന്ന് ആക്ഷൻ കമ്മിറ്റി രൂപവത്കരിച്ചു. കഴിഞ്ഞ ജൂലൈ 10ന് എ.ഡി.ജി.പി എം.ആർ. അജിത്കുമാർ പ്രത്യേക അന്വേഷണസംഘത്തെ ചുമതലപ്പെടുത്തിയിട്ടും തുമ്പുണ്ടാക്കാനായില്ല. തുടർന്ന് കേസ് ക്രൈംബ്രാഞ്ചിന് കൈമാറിയിരുന്നു. നേരത്തേ സി.ബി.ഐക്ക് കേസ് കൈമാറണമെന്നാവശ്യപ്പെട്ട് കുടുംബം ഹൈകോടതിയിൽ ഹരജി നൽകിയിരുന്നു. ഇതിനിടെയാണ് അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറിയത്. ക്രൈംബ്രാഞ്ച് കോഴിക്കോട് റെയ്ഞ്ച് ഐ.ജി പി. പ്രകാശിന്റെ മേല്നോട്ടത്തില് ഡിവൈ.എസ്.പി യു. പ്രേമനാണ് അന്വേഷണച്ചുമതല.
കോഴിക്കോട്ടെ പ്രമുഖ വ്യാപാരിയെ കാണാതായിട്ട് ഒരുവർഷം കഴിഞ്ഞിട്ടും തുമ്പുണ്ടാക്കാൻ പൊലീസിന് കഴിയാത്തത് കേസിൽ ഉന്നതർക്ക് പങ്കുള്ളതുകൊണ്ടാണെന്ന ആക്ഷേപം ശക്തമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.