മമ്പാട് ആദിവാസികൾ ഉൾപ്പെടെയുള്ളവർക്ക് ഇനി മാലിന്യം കലർന്ന ജലം
text_fieldsകോഴിക്കോട്: ശുദ്ധവായുവും ശുദ്ധജലവും മലയാളികൾക്ക് ഇന്ന് അന്യമാണ്. മാലിന്യമെത്താത്ത ഗ്രാമങ്ങളോ മലിനജലം ഒഴുകാത്ത പുഴകളോ കണ്ടെത്തുക അസാധ്യമാണ്. കേരള വികസനം മലയാളിക്ക് നൽകിയ വിലപ്പെട്ട സംഭാവനകളിലൊന്നാണ് ഈ അവസ്ഥ. ശുദ്ധവായു അവശേഷിക്കുന്നത് കേരളത്തിന്റെ സംരക്ഷിത വനമേഖലയിലും അതിനു ചുറ്റുമുള്ള ജനവാസ മേഖലകളിലുമാണ്. അതിലൊന്നായിരുന്നു മലപ്പുറം ജില്ലയിലെ മമ്പാട് പഞ്ചായത്തിലെ പാലക്കടവ് ഗ്രാമം.
ഗ്രാമ പഞ്ചായത്തിലെ ഒന്നാമത്തെ വാർഡ്. മലമുകളിൽനിന്ന് അരുവികളിലൂടെ ഒഴുകിയെത്തുന്ന തെളിമയാർന്ന ശുദ്ധജലം അവർക്ക് ജീവിതത്തിന്റെ ഭാഗമായിരുന്നു. ആ അരുവികൾ അവരുടെ ജീവിതത്തിന്റെ നീരുറവകളുമാണ്. അവിടുത്തെ ആദിവാസികളും പ്രദേശവാസികളും പുഴകളിൽനിന്ന് മത്സ്യം പിടിക്കുന്നു. പുല്ലരിഞ്ഞ് കെട്ടുകളാക്കി നടന്നു പോകുന്ന സ്ത്രീകൾ അങ്ങനെ കേരളത്തിന്റെ ഒരു പഴയകാല ഗ്രാമ ജീവിത്തിന്റെ ഭാഗമായിരുന്നു. അതിന്നും മമ്പാട് കാണാം. പ്രകൃതിയെ ആശ്രയിച്ച് ജീവിക്കുന്ന ആദിവാസി ജീവിതങ്ങൾ ഇവിടെയുണ്ട്.
പഴയ വനങ്ങൾ പലതും റബ്ബർ തോട്ടങ്ങളായി. അതിൽ ഏതോ ഒരു തോട്ടം ഉടമ പുതിയകാല വ്യവസായത്തെക്കുറിച്ച് ആലോചിച്ചു. രാഷ്ട്രീയക്കാർ വേണ്ടവണ്ണം അദ്ദേഹത്തെ പിന്തുണച്ചു. ഗ്രമപഞ്ചായത്തിലെ അംഗങ്ങളെല്ലാം Beton Proteins (ബിടോൺ പ്രോട്ടീൻസ്) എന്ന സ്ഥാപനത്തിന് അനുകൂലമായി കൈപൊക്കി. അന്ന് നിയമസഭാ സ്പീക്കറായിരുന്ന പി. ശ്രീരാമകൃഷ്ണൻ സ്ഥാപനം ഉദ്ഘാടനം ചെയ്തു. എം.എൽ.എമാരായ എ.പി അനിൽകുമാറും പി.കെ ബഷീറും ഒക്കെ അകമ്പടിക്കാരായി. സംരക്ഷിത വനമേഖക്ക് തൊട്ടടുത്ത്, വനംവകുപ്പിന്റെ ജണ്ടയുടെ അരികൽ സ്ഥാപനം പ്രവർത്തനം തുടങ്ങി.
പിന്നീട് പഞ്ചായത്തിലെ വിവിധ ഭാഗങ്ങളിലെ കോഴി മാലിന്യം മുഴുവൻ ഇവിടേക്ക് ഒഴുകി. മലകുകളിൽനിന്ന് ഒഴുകിയിരുന്ന അരുവി തടഞ്ഞുനിർത്തി. അതിലൂടെ മാലിന്യം താഴേക്ക് ഒഴുകി തുടങ്ങി. അരുവി ഫലത്തിൽ മാലിന്യവാഹിനിയായി. ദേശമാകെ ദുർഗന്ധം വ്യാപിച്ചു. അപ്പോഴാണ് ഇതൊരു മാലിന്യ സംസ്കരണ പ്ലാന്റാണെന്ന് നാട്ടുകാർ അറിയുന്നത്. ആദിവസികളാണ് ആദ്യം അപകടം തിരിച്ചറിഞ്ഞത്. പലരും നിശബ്ദരായപ്പോൾ ആദിവാസികളും പ്രദേശ വാസികളും മുന്നിട്ടിറങ്ങി പ്രതിരോധം തുടങ്ങി.
അധികാരത്തിന്റെ എല്ലാ തലത്തിലുമുള്ളവരുടെ മർദനം ഏറ്റുവാങ്ങാൻ വിധിക്കപ്പെട്ടവരാണ് ആദിവാസികൾ. പുതിയ വ്യവസായം വഴി ആ ഗ്രാമം മുഴുവൻ മാലിന്യംകൊണ്ട് നിറയുകയാണ്. നഗരം മാലിന്യമുക്താമാക്കാൻ സർക്കാർ കണ്ടെത്തിയ സ്വകാര്യ സംരംഭമാണിത്. ഇനി ഈ വ്യവസായം വികസിപ്പിക്കണമെങ്കിൽ ആ നാട്ടിലെ ജനത കുടിയൊഴിഞ്ഞു പോകണം. ഭരണ സംവിധാനമെല്ലാം നാട്ടിൻപുറത്തുകാർക്കു മുന്നിൽ കൈമലർത്തുകയാണ്. നഗരവാസികളുടെ മാലിന്യം ആദിവാസികളും നാട്ടിൻപുറത്തുള്ളവരും ഭക്ഷിക്കട്ടെയെന്നാണോ സർക്കാർ നിലപാട്‍. ആദിവാസികളുടെ ഈ ചോദ്യത്തിന് മറുപടി പറയേണ്ടത് ഗ്രാമപഞ്ചായത്ത് അധികാരികളാണ്?.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

