മലനടയിൽ ചൈനീസ് പടക്കംകൊണ്ട് വെടിക്കെട്ട്; 26 പേർക്കെതിരെ കേസ്
text_fieldsശാസ്താംകോട്ട: പോരുവഴി മലനട ക്ഷേത്രത്തിൽ മലക്കുട മഹോത്സവത്തിെൻറ ഭാഗമായി നിരോധനം ലംഘിച്ച് ചൈനീസ് പടക്കം ഉപയോഗിച്ച് വെടിക്കെട്ട് നടത്തിയ 26 പേർക്കെതിരെ ശൂരനാട് പൊലീസ് കേസെടുത്തു. കസ്റ്റഡിയിലെടുത്ത രണ്ട് ഭരണസമിതി അംഗങ്ങൾക്കും മറ്റുള്ളവർക്കും ജാമ്യം നൽകി പിന്നീട് വിട്ടയച്ചു. ചക്കുവള്ളി ടൗണിലെ ചൈനീസ് പടക്കവ്യാപാരി, ഇയാളുടെ സഹായി, കൊട്ടിയം സ്വദേശി കമ്പക്കെട്ടുകാരൻ എന്നിവരടങ്ങിയ സംഘത്തിനെതിരെയാണ് കേസ്.
ശനിയാഴ്ച പുലർച്ച നാലോടെയാണ് 20 മിനിറ്റ് നീണ്ട കരിമരുന്ന് പ്രയോഗം നടന്നത്.
1990ലെ മലനട വെടിക്കെട്ട് ദുരന്തത്തിെൻറ പശ്ചാത്തലത്തിൽ ഇവിടെ മത്സരക്കമ്പം നിരോധിച്ചിട്ടുള്ളതിനാൽ വെടിക്കെട്ട് നടത്താൻ സാധ്യതയുള്ള സ്ഥലങ്ങളെല്ലാം പൊലീസ് ബന്തവസ്സിലായിരുന്നു. ഇതിനാൽ ക്ഷേത്രത്തിൽനിന്ന് ഒരു കിലോമീറ്റർ അകലെ വയൽപ്പരപ്പിലായിരുന്നു കരിമരുന്ന് പ്രയോഗം. കേസിൽ പ്രതിയാക്കപ്പെട്ട മറ്റുള്ളവർ ദേവസ്വം ഭരണസമിതി അംഗങ്ങളാണ്. ചൈനീസ് നിർമിത കുറ്റിക്കമ്പങ്ങളും പിടിച്ചെടുത്തു. നിരോധിച്ചിട്ടുള്ള വെടിക്കെട്ട് നടത്താൻ ശ്രമിച്ചതിനാണ് കേസെടുത്തതെന്നും പൊലീസിനെ കബളിപ്പിച്ച് കരിമരുന്ന് പ്രയോഗം നടത്തുകയായിരുന്നെന്നും പൊലീസ് പറഞ്ഞു. എന്നാൽ, ക്ഷേത്രത്തിൽനിന്ന് ഒരു കിലോമീറ്റർ അകലെ കരിമരുന്ന് പ്രയോഗം നടത്തിയതിെൻറ പേരിൽ ദേവസ്വം ഭരണസമിതിയെയും ക്ഷേത്രത്തെയും അപകീർത്തിപ്പെടുത്താൻ ദൃശ്യമാധ്യമങ്ങൾ ശ്രമിക്കുകയായിരുന്നെന്നും ഇതിനെതിരെ നിയമനടപടി സ്വീകരിക്കുമെന്നും മലനട ദേവസ്വം ഭരണസമിതി അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.