കുവൈത്തിൽ മലയാളി യുവതി വീട്ടുതടങ്കലിലെന്ന്
text_fieldsപട്ടാമ്പി: ജോലി വാഗ്ദാനം ചെയ്ത് കുവൈത്തിലെത്തിച്ച മലയാളി യുവതിയെ വീട്ടുതടങ്കലിലാക്കിയ സംഭവത്തിൽ പരാതിയുമായി വീട്ടുകാർ. വല്ലപ്പുഴ സ്വദേശിനി ഫസീലയുടെ (30) ഭർത്താവ് കണ്ണൂർ പാപ്പിനിശ്ശേരി പി.പി. നിയാസാണ് നോർക്കയിലും പട്ടാമ്പി പൊലീസിലും പരാതി നൽകിയത്. നോർക്കക്ക് നൽകിയ പരാതി കുവൈത്ത് ഇന്ത്യൻ എംബസിക്ക് കൈമാറിയതായി വീട്ടുകാർ അറിയിച്ചു.
വീട്ടുജോലിക്കായി കുവൈത്തിലെത്തിയ താൻ വീട്ടുതടങ്കലിൽ ആണെന്നറിയിക്കുന്ന യുവതിയുടെ വിഡിയോ സമൂഹമാധ്യമത്തിൽ പ്രചരിച്ചിരുന്നു. ഇതിന്റെ തുടർച്ചയായാണ് ഭർത്താവ് പരാതി നൽകിയത്. കഴിഞ്ഞ മാർച്ചിലാണ് തിരുവനന്തപുരം സ്വദേശിനി ജിജി, കാസർകോട് സ്വദേശി ഖാലിദ്, ഇടുക്കി സ്വദേശി ബിൻസി എന്നിവർ ചേർന്ന് കുവൈത്തിൽ എത്തിച്ചതെന്ന് ഫസീല പറയുന്നു.
ഹോം നഴ്സിങ് സ്ഥാപനത്തിൽ ജോലിചെയ്തുവരുകയായിരുന്ന തന്നെ ജിജിയാണ് പരിചയപ്പെട്ടത്. ഉയർന്ന ശമ്പളത്തോടെ നല്ല ജോലി ശരിയാക്കിത്തരാമെന്നു പറഞ്ഞായിരുന്നു കുവൈത്തിലേക്ക് കൊണ്ടുപോയത്. ഇതിനായി സംഘം പണം കൈപ്പറ്റിയെന്നും യുവതി പറയുന്നു. പറഞ്ഞ ജോലി കിട്ടിയില്ലെന്നും ഭക്ഷണം പോലും നൽകാതെ ജോലി ചെയ്യിച്ചെന്നും ഇഷ്ടമില്ലാത്ത ജോലി ചെയ്യാൻ വിസമ്മതിച്ചപ്പോൾ വീട്ടുതടങ്കലിലാക്കിയെന്നുമാണ് പരാതി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

