മലയാളി നഴ്സിങ് വിദ്യാര്‍ഥിനി കെട്ടിടത്തില്‍ നിന്ന് ചാടി മരിച്ച സംഭവം; പോസ്റ്റുമോര്‍ട്ടം നടപടിക്കിടെ സംഘര്‍ഷം
text_fieldsസംഭവത്തിൽ പ്രതിഷേധിക്കുന്നവർ
വെള്ളറട: മാര്‍ത്താണ്ഡത്തെ സ്വകാര്യ നഴ്സിങ് കോളേജ് കെട്ടിടത്തില്‍ നിന്ന് ചാടിയ മലയാളി വിദ്യാര്‍ഥിനി അന്‍സിജിയുടെ (21) പോസ്റ്റുമോര്‍ട്ടം നടപടിക്കിടെ സംഘര്‍ഷം. ആര്.ഡി.ഒയുടെ നേതൃത്വത്തില്‍ പോസ്റ്റുമോര്‍ട്ടം നടത്തുമെന്നറിയിച്ചെങ്കിലും തമിഴ്നാട്ടില്‍ നിന്ന് പോലീസുകാര്‍ മാത്രം എത്തിയതോടെ ബന്ധുക്കളും നാട്ടുകാരും രോഷാകുലരാകുകയായിരുന്നു.
കന്യാകുമാരി ജില്ലയിലെ കരുങ്കല്‍ ബത്ലഹേം സ്വകാര്യ നഴ്സിങ് കോളജ് കെട്ടിടത്തിന്റെ മൂന്നാം നിലയില്‍നിന്ന് ചാടി ഗുരുതര പരിക്കേറ്റ് ചികിത്സയിലായിരുന്ന വിദ്യാര്‍ഥിനിയാണ് മരിച്ചത്. വെള്ളറട കത്തിപാറ പി.എ.എന്‍. ഹൗസ് നിവാസില്‍ അനില്‍രാജ്-സോണി ദമ്പതികളുടെ മകള്‍ അന്‍സിജിയാണ് (21) മരിച്ചത്. മൂന്നാം വര്‍ഷ നഴ്സിങ് വിദ്യാര്‍ഥിനിയായിരുന്നു. ആഗസ്റ്റ് 14ന് കോളജില്‍ സ്വാതന്ത്ര്യദിനാഘോഷ ഒരുക്കം നടക്കുന്നതിനിടെയാണ് സംഭവം.
വിദ്യാര്‍ഥികള്‍ ഫോണ്‍ ഉപയോഗിക്കാന്‍ പാടില്ലെന്ന നിയമം ലംഘിച്ച് ഫോണ്‍ കൊണ്ടുവന്നുവെന്ന് ആരോപിച്ച് കോളജ് പ്രിന്‍സിപ്പല്‍ ഷീജ, അന്‍സിജിയെ മറ്റു വിദ്യാര്‍ഥികളുടെ മുന്നില്‍ വെച്ച് കഠിനമായി ശകാരിക്കുകയും മാനസികമായി പീഡിപ്പിക്കുകയും ചെയ്തെന്നാണ് ആരോപണം. ഇതില്‍ മനംനൊന്ത് കെട്ടിടത്തില്‍നിന്ന് ചാടുകയായിരുന്നു. ഗുരുതര പരിക്കേറ്റ നിലയില്‍ കുട്ടിയെ കോളജ് അധികൃതര്‍ ഉടന്‍ സമീപത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
എന്നാല്‍, സ്വാതന്ത്ര്യദിന അലങ്കാരങ്ങള്‍ ചെയ്യുന്നതിനിടെ വഴുതി വീണെന്നാണ് മാനേജ്മെന്റ് പൊലീസിനോടും വീട്ടുകാരോടും പറഞ്ഞത്. പിന്നീട് മാര്‍ത്താണ്ഡത്തെ സ്വകാര്യ ആശുപത്രിയിലും തുടര്‍ന്ന് വിദഗ്ധ ചികിത്സക്കായി തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. മാസങ്ങള്‍ക്ക് മുമ്പ് കോളജ് ഹോസ്റ്റലില്‍ മോശം ഭക്ഷണം നല്‍കിയതിനെതിരെ അന്‍സിജിയുടെ നേതൃത്വത്തില്‍ വിദ്യാര്‍ഥികള്‍ പ്രതിഷേധിച്ചിരുന്നു. ഇതിനുശേഷം കോളജ് മാനേജ്മെന്റും പ്രിന്‍സിപ്പലും അന്സിജയോട് പ്രതികാരബുദ്ധിയോടെ പെരുമാറുകയും മാനസിക സമ്മര്‍ദത്തിലാക്കുകയും ചെയ്തതെന്ന് ആരോപണമുണ്ട്.
ആര്. ഡി. ഒ. യുടെ നേതൃത്വത്തില്‍ പോസ്റ്റുമോര്‍ട്ടം നടത്തുമെന്നറിയിച്ചെങ്കിലും തമിഴ്നാട്ടില്‍ നിന്ന് പോലീസുകാര്‍ മാത്രം എത്തിയതോടെ പ്രതിഷേധം ശക്തമായി. തമിഴ്നാട് പോലീസിനെ തിരികെ വിടില്ലന്ന് ഉറപ്പായതോടെ തമിഴ്നാട്ടിലെ മുതിർന്ന ഉദ്യോഗസ്ഥൻ തിരുവനന്തപുരം ആര്.ഡി.യുമായി ഫോണില്‍ സംസാരിച്ച് തിരുവന്തപുരം ആര്.ഡി.ഒയുടെ സാനിധ്യത്തില്‍ ഇന്‍ക്വസ്റ്റ് നടപടി വൈകുന്നേരം ആറ്മണിയോടെ പൂര്‍ത്തിയാക്കി.
ഇന്ന് പോസ്റ്റ്മാട്ടം നടത്തിയ ശേക്ഷം ബന്തുക്കള്‍ക്ക് കൈമാറും. പ്രിന്‍സിപ്പലിനെ സസ്പന്റ് ചെയ്തുവെന്നും 24 ാം തിയതി എസ്.പിയുടെ സാനിധ്യത്തില്‍ ചര്‍ച്ച നടത്താമെന്നും ഉറപ്പ് നല്‍കിയിട്ടുണ്ട്. മാതാപിതാക്കളുടെ പരാതിയുടെ അടിസ്ഥാനത്തില്‍ പ്രിന്‍സിപ്പല്‍ ഷീജക്കും കോളജ് മാനേജ്മെന്റിനുമെതിരെ കരുങ്കല്‍ പൊലീസ് കേസെടുത്തു. ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തിയാണ് അന്വേഷണം. സംഭവം തമിഴ്നാട്ടിലും കേരളത്തിലും വന്‍ പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്. വിദ്യാര്‍ഥിനിക്ക് നീതി ആവശ്യപ്പെട്ട് സോഷ്യല്‍ മീഡിയയില്‍ ഹാഷ്ടാഗ് കാമ്പയിന് ശക്തമായിട്ടുണ്ട്.
അന്‍സിജിയുടെ സഹോദരി: കുക്കു പ്ലസ് വണ്‍ വിദ്യാര്‍ഥിനിയാണ്. ചിത്രം. മോര്‍ച്ചറിക്ക് മുന്നില്‍ തമിഴ്നാട് പോലീസിന്റ ജീപ്പിന് മുന്നില്‍ ഇരുന്ന് പ്രതിഷേധിക്കുന്ന ബന്തുക്കള്‍.
ദുരൂഹത; ആർ.ഡി.ഒ അന്വേഷണം തുടങ്ങി
നാഗർകോവിൽ: മലയാളി നഴ്സിങ് വിദ്യാർഥി വൈളറട കത്തിപാറ സ്വദേശി അൻസിജി(21)യുടെ ആത്മഹത്യയിൽ ദൂരൂഹത ആരോപിച്ച് തിങ്കളാഴ്ച എസ്.എഫ്.ഐയുടെ നേതൃത്വത്തിൽ വിദ്യാർഥികൾ പ്രതിഷേധിച്ചു. ഇവരെ ഡി.എസ്.പി ഗാന്ധിയുടെ നേതൃത്വത്തിലുള്ള പൊലീസ് അറസ്റ്റുചെയ്ത് നീക്കി. സംഭവത്തിൽ ജില്ല കലക്ടർ എം.പ്രതാപ് ആർ.ഡി.ഒ അന്വേഷണത്തിന് ഉത്തരവിട്ടു. അതനുസരിച്ച് പത്മനാഭപുരം ആർ.ഡി.ഒ(ഇൻ ചാർജ്) പുഷ്പദേവി കോളജിൽ എത്തി അന്വേഷണം തുടങ്ങി. കോളജ് അധികൃതരുടെ തുടർച്ചയായ പീഡനം മൂലമാണ് വിദ്യാർഥിനി ആത്മഹത്യ ചെയ്തതെന്നാണ് ബന്ധുക്കൾ ആരോപിക്കുന്നത്. കോളജിൽ സി.സി.ടി.വി ഇല്ലെന്ന് നേരത്തെ വിദ്യാർഥികൾ ആരോപിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

