കാനഡയിൽ കരടിയുടെ ആക്രമണത്തിൽ മലയാളി കൊല്ലപ്പെട്ടു
text_fieldsഋഷികേശ് കൊളോത്ത്
കാനഡയിൽ മലയാളി എം.എം.എ താരം കരടി ആക്രമണത്തിൽ കൊല്ലപ്പെട്ടു. 27 വയസ്സുകാരനായ ഋഷികേശ് കൊളോത്താണ് കൊല്ലപ്പെട്ടത്. വടക്കൻ കാനഡയിലെ സസ്കാച്ചെവൻ എന്ന സ്ഥലത്തുള്ള യുറേനിയം ഖനന മേഖലയിലാണ് സംഭവം നടന്നത്. വാൻകൂവർ ആസ്ഥാനമായി പ്രവർത്തിക്കുന്ന യുറേനിയം എക്സ് ഡിസ്കവറി കോർപ്പറേഷനിൽ കരാർ അടിസ്ഥാനത്തിൽ ടെക്നീഷ്യനായി ജോലി ചെയ്യുകയായിരുന്നു ഋഷികേശ്. മെയ് 8നായിരുന്നു ഈ ദാരുണ സംഭവം നടന്നത്.
ജോലിസ്ഥലത്തുവെച്ച് കരടി ഋഷികേശിനെ മാരകമായി ആക്രമിക്കുകയായിരുന്നു. തുടർന്ന് അവിടെയുണ്ടായിരുന്ന മറ്റൊരാൾ കരടിയെ വെടിവെച്ചു കൊന്നു. കാനഡയിലെ പ്രൊഫഷണൽ ഫൈറ്റിങ് ലീഗ് ആയ യു.എഫ്.സിയിൽ മത്സരിക്കുക എന്നതായിരുന്നു ഋഷികേശിന്റെ ഏറ്റവും വലിയ സ്വപ്നമെന്ന് സഹോദരൻ അർജുൻ പറഞ്ഞു. ഈ ലക്ഷ്യത്തോടെയാണ് മൂന്ന് വർഷം മുമ്പ് ഋഷികേശ് കാനഡയിലേക്ക് മാറിയത്.
തന്റെ അനിയൻ ഒരു യഥാർത്ഥ പോരാളിയായിരുന്നുവെന്ന് അർജുൻ ഓർക്കുന്നു. ഏത് പ്രതിസന്ധിയിലും ഭയമില്ലാതെ നേരിടുന്ന സ്വഭാവമായിരുന്നു അവന്റേത്. ജോലി വെറുമൊരു വരുമാന മാർഗ്ഗം മാത്രമായിരുന്നുവെന്നും, ഫൈറ്റിങ് ആയിരുന്നു അവന്റെ ജീവിത ലക്ഷ്യമെന്നും സഹോദരൻ കൂട്ടിച്ചേർത്തു. കാനഡയിലെ പരിശീലകരും സുഹൃത്തുക്കളും വലിയ പ്രതീക്ഷ വെച്ചിരുന്ന താരം കൂടിയായിരുന്നു ഋഷികേശ്. വരാനിരിക്കുന്ന ജൂൺ മാസം മുതൽ വാൻകൂവറിൽ ബോക്സിങ് കോച്ചായി ജോലിയിൽ പ്രവേശിക്കാനുള്ള തയ്യാറെടുപ്പിലുമായിരുന്നു ഋഷികേശ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

