അധ്യാപികയെ കബളിപ്പിച്ച് ലക്ഷങ്ങൾ തട്ടിയ മലയാളി പിടിയിൽ
text_fieldsബംഗളൂരു: വിവാഹ വാഗ്ദാനം നൽകി അധ്യാപികയെ വഞ്ചിച്ച് 38 ലക്ഷം രൂപ തട്ടിയെടുക്കുകയും ലൈംഗികമായി ചൂഷണം ചെയ്യുകയും ചെയ്ത കേസിൽ മലയാളി സോഫ്റ്റ്വെയർ എൻജിനീയർ പിടിയിൽ.
ഒാൺലൈൻ ഡേറ്റിങ് ആപ്പിലൂടെ പരിചയപ്പെട്ട ശേഷമായിരുന്നു തട്ടിപ്പ്. കോട്ടയം സ്വദേശിയും ബംഗളൂരുവിലെ കോറമംഗലയിൽ സ്ഥിരതാമസക്കാരനുമായ ജോ എബ്രഹാം മാത്യൂസിനെ (35) ആണ് വിവേക് നഗർ പൊലീസ് അറസ്റ്റ് ചെയ്തത്. നിരവധി സ്ത്രീകളെ ഇതേ രീതിയിൽ ഇയാൾ വഞ്ചിച്ച് കോടികൾ തട്ടിയെടുത്തതായി പൊലീസ് പറഞ്ഞു.
വിവാഹ മോചനം നേടിയ സ്ത്രീകളെയാണ് തട്ടിപ്പിനിരയാക്കുന്നത്. സുഹൃത്തായ ബിസിനസുകാരനെ കബളിപ്പിച്ച് 17 ലക്ഷം തട്ടിയെന്ന കേസിൽ പ്രതിയാണ്. നഗർഭവി സ്വദേശിനിയായ അധ്യാപികയെ രണ്ടുവർഷം മുമ്പാണ് ജോയി പരിചയപ്പെട്ടത്. കാറുമായി ബന്ധപ്പെട്ട ബിസിനസിൽ പണം നഷ്ടമായെന്നു പറഞ്ഞാണ് ഇവരിൽനിന്ന് ആദ്യം പണം വാങ്ങിയത്. പിന്നീട്, സഹോദരിയുടെ കോളജ് ഫീസ് അടക്കാൻ 10 ലക്ഷം വേണമെന്ന് ആവശ്യപ്പെട്ടു. പിന്നീട് 12 ലക്ഷവും ആറുലക്ഷം രൂപയുടെ സ്വര്‍ണാഭരണങ്ങളും വാങ്ങി.
ഇതിനിടെ വിവാഹം കഴിക്കാമെന്ന വാഗ്ദാനം നൽകി ലൈംഗികമായി ചൂഷണം ചെയ്യുകയും ചെയ്തു. കബളിപ്പിക്കപ്പെട്ടതായി തിരിച്ചറിഞ്ഞ അധ്യാപിക െപാലീസിൽ പരാതി നൽകി. 20 വർഷം മുമ്പ് ബംഗളൂരുവിലെത്തിയ ജോ പഠനശേഷം ഇവിടെ സ്ഥിര താമസമാക്കി. ഇയാൾ പിടിയിലായതോടെ തട്ടിപ്പിനിരയായ കൂടുതൽ പേർ പരാതിയുമായി പൊലീസിനെ സമീപിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
