മലയാള സർവകലാശാലയിലെ ജാതിവിവേചനം: ഗവേഷക അനഘ ശശി സെപ്റ്റംബർ 5 മുതൽ അനിശ്ചിതകാല നിരാഹാരത്തിലേക്ക്
text_fieldsഅനഘ ശശി
തിരൂർ: മലപ്പുറം തിരൂർ തുഞ്ചത്തെഴുത്തച്ഛൻ മലയാളം സർവകലാശാലയിലെ ജാതിവിവേചനത്തിനും വിദ്യാഭ്യാസ അവകാശ നിഷേധത്തിനുമെതിരെ ദളിത് ഗവേഷക വിദ്യാർഥിനി അനഘ ശശി നടത്തുന്ന സമരം ശക്തമായ രണ്ടാം ഘട്ടത്തിലേക്ക്. അയ്യങ്കാളി ജയന്തി ദിനമായ ഓഗസ്റ്റ് 28-ന് സമരം രണ്ടാഴ്ച (14-ാം ദിവസം) പിന്നിടുമ്പോൾ, ആവശ്യങ്ങൾ അംഗീകരിച്ചില്ലെങ്കിൽ സെപ്റ്റംബർ 5 മുതൽ അനിശ്ചിതകാല നിരാഹാര സമരം ആരംഭിക്കുമെന്ന് 'ജസ്റ്റിസ് ഫോർ അനഘ' സമര സമിതി പ്രഖ്യാപിച്ചു.
വാർഷിക ഗവേഷണ പുരോഗതി റിപ്പോർട്ട് സർവകലാശാല നൽകിയതോടെ സമരം അവസാനിപ്പിച്ചെന്ന തരത്തിൽ പ്രചരിക്കുന്ന വാർത്തകൾ അടിസ്ഥാനരഹിതമാണെന്ന് സമരസമിതി വ്യക്തമാക്കി. ഫെലോഷിപ്പ് പുതുക്കുന്നതിനായുള്ള റിപ്പോർട്ട് മാത്രമാണ് ഭാഗികമായി ലഭ്യമായിട്ടുള്ളത്. എന്നാൽ സ്ഥിരം ഗൈഡിനെ നിയമിക്കൽ, ഡോക്ടറൽ കമ്മിറ്റി യോഗം ചേരൽ, ലാബ് സൗകര്യങ്ങൾ ലഭ്യമാക്കൽ, എസ്.സി/എസ്.ടി പീഡന നിരോധന നിയമപ്രകാരം രജിസ്റ്റർ ചെയ്ത കേസിൽ കുറ്റാരോപിതരായ അധ്യാപകരെ അറസ്റ്റ് ചെയ്യൽ തുടങ്ങിയ പ്രധാന ആവശ്യങ്ങളിൽ സർക്കാർ രേഖാമൂലം ഉത്തരവ് പുറപ്പെടുവിക്കും വരെ സമരം തുടരുമെന്നും സമിതി അറിയിച്ചു.
സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് പിന്തുണ നൽകുന്ന സംഘടനകളെയും വ്യക്തികളെയും ഉൾപ്പെടുത്തി വിപുലമായ ഐക്യദാർഢ്യ സമിതി രൂപീകരിക്കും. ഇതിനായി സെപ്റ്റംബർ 2-ന് ഉച്ചയ്ക്ക് 2 മണിക്ക് തിരൂർ സമരപ്പന്തലിൽ പ്രത്യേക യോഗം ചേരുമെന്ന് കൺവീനർ മുഹമ്മദ് റിയാസ് ഒ.കെ അറിയിച്ചു. ജാതിവിവേചന പരാതികൾ അവഗണിക്കുകയും നിസ്സംഗത പുലർത്തുകയും ചെയ്ത സർവകലാശാല ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കണമെന്നും സമരസമിതി ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

