ക്വാറൻറീൻ കേന്ദ്രത്തിൽ തളര്‍ന്നുവീണ് ചികിത്സ ലഭിക്കാന്‍ വൈകിയെന്ന്; പ്രവാസി യുവാവിൻെറ മരണത്തിൽ പ്രതിഷേധം
text_fieldsതിരൂര്‍: നഗരസഭയുടെ കീഴിലുള്ള ക്വാറൻറീൻ കേന്ദ്രത്തിൽ തളര്‍ന്നുവീണ പ്രവാസി യുവാവിന് മണിക്കൂറുകളോളം ചികിത്സ കിട്ടാന്‍ വൈകിയത് മൂലം മരണപ്പെട്ടതില്‍ വ്യാപക പ്രതിഷേധം. ജൂൺ 29ന് നാട്ടിലെത്തിയ തിരൂര്‍ തെക്കനന്നാര സ്വദേശി താണിക്കാട്ട് അന്‍വറാണ് (42) തിരൂര്‍ നഗരസഭയുടെ ക്വാറൻറീനിൽ നിരീക്ഷണത്തിലിരിക്കെ യഥാസമയം ചികിത്സ കിട്ടാതെ ശനിയാഴ്ച രാത്രി മരിച്ചത്. അവശനിലയിലായ അന്‍വറിനെ ആശുപത്രിയിലെത്തിക്കാന്‍ ഏതാണ്ട് ഒരു കിലോമീറ്റര്‍ ദൂരം മാത്രമുള്ള ജില്ല ആശുപത്രിയിലെ ആംബുലന്‍സെത്തിയത് ഒന്നരമണിക്കൂര്‍ വൈകിയാണ്.
അധികൃതരുടെ അനാസ്ഥക്കെതിരെ തിരൂര്‍ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയും മുസ്ലിം യൂത്ത് ലീഗ് തിരൂര്‍ മുനിസിപ്പല്‍ കമ്മിറ്റിയും തിരൂര്‍ നഗരസഭ ഓഫിസ്, തിരൂര്‍ ജില്ല ആശുപത്രി എന്നിവക്ക് മുന്നില്‍ പ്രതിഷേധ മാര്‍ച്ചും ധര്‍ണയും നടത്തി. സംഭവത്തില്‍ പ്രതിഷേധവുമായി എ.ഐ.വൈ.എഫ് തിരൂര്‍ മണ്ഡലം കമ്മിറ്റിയും വെല്‍ഫെയര്‍ പാര്‍ട്ടി തിരൂര്‍ മുനിസിപ്പല്‍ കമ്മിറ്റിയും രംഗത്തെത്തിയിട്ടുണ്ട്. മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി നേതൃത്വത്തില്‍ നഗരസഭ ഓഫിസിലേക്ക് നടത്തിയ മാര്‍ച്ച് യൂത്ത് കോണ്‍ഗ്രസ് ദേശീയ സമിതി അംഗം അഡ്വ. രതീഷ് കൃഷ്ണ ഉദ്ഘാടനം ചെയ്തു. മണ്ഡലം വൈസ് പ്രസിഡൻറ് ഷറഫുദ്ദിന് കണ്ടാത്തിയില്‍ അധ്യക്ഷത വഹിച്ചു. സി.വി. വിമല്‍ കുമാര്‍, നൗഷാദ് പരന്നേക്കാട്, യാസര്‍ പൊട്ടച്ചോല, വി. സെമീര്‍ ബാബു, ഷിഹാബ് തിരൂര്‍, എം. സമദ്, വിജയകുമാര്‍, കെ. ബാബു എന്നിവര്‍ സംസാരിച്ചു.പ്രവാസി യുവാവിന് ചികിത്സ നല്കാന് വൈകിപ്പിച്ച കുറ്റക്കാര്‍ക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണമെന്ന് യൂത്ത് ലീഗ് ആവശ്യപ്പെട്ടു. നഗരസഭ ഓഫിസ്, ജില്ല ആശുപത്രി എന്നിവക്ക് മുന്നില്‍ നടന്ന ധര്‍ണക്ക് എ.കെ സൈതാലി
കുട്ടി, കെ.കെ. റിയാസ്, ഹസീം ചെമ്പ്ര, അന്‍വര്‍ പാറയില്‍, ടി.ഇ. ബാബു, സി.പി. ബാദുഷ, പി.കെ. മജീദ്, സലാം കല്ലിങ്ങല്‍, ഷിഹാബ് ഏഴൂര്‍, അലി അഷ്കര്‍ അന്നാര, കരീം ഐനിക്കാട്ടില് എന്നിവര്‍ നേതൃത്വം നല്കി.
സംഭവത്തില്‍ കുറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരിച്ചില്ലെങ്കില്‍ ശക്തമായ പ്രക്ഷോഭവുമായി മുന്നോട്ടുപോവുമെന്ന് എ.ഐ.വൈ.എഫ് ഭാരവാഹികള്‍ പറഞ്ഞു. മണ്ഡലം സെക്രട്ടറി രതീഷ് കാടായില്‍, റിയാസ് പുഴക്കല്‍, അയൂബ് വേളക്കാടന്‍, സുധീര്‍ അന്നാര, സജുല്‍ ചാത്തങ്ങാട്ടില്‍ എന്നിവര്‍ സംസാരിച്ചു.
വെല്‍ഫെയര്‍ പാര്‍ട്ടി തിരൂര്‍ മുനിസിപ്പല്‍ കമ്മിറ്റിയുടെ പ്രതിഷേധ പരിപാടിയിൽ മുനിസിപ്പല്‍ പ്രസിഡൻറ് മജീദ് മാടമ്പാട്ട് അധ്യക്ഷത വഹിച്ചു. അഡ്വ. സഹീര്‍ കോട്ട്, അര്‍ഷാദ് മാസ്റ്റര്‍, സലീന അന്നാര, കെ.വി. ഹനീഫ, ടി.ഇ. അബൂബക്കര്‍, മുജീബ് മുത്തൂര്‍, നൗഷാദ് ചങ്ങത്തില്‍ എന്നിവര്‍ സംസാരിച്ചു. തിരൂര്‍ ബ്ലോക്ക് കോണ്‍ഗ്രസ് (എസ്) കമ്മിറ്റിയുടെ പ്രതിഷേധത്തില്‍ പ്രസിഡൻറ് മാപ്പാല നാരായണന് കുട്ടി, ശശീധരന്, വി.പി. മുഹമ്മദ് കാസിം, ഹംസ എന്നിവര്‍ സംസാരിച്ചു.
അതേസമയം, ആംബുലന്‍സിനായി തിരൂര്‍ ജില്ല ആശുപത്രിയിലേക്ക് താന്‍ വിളിച്ചെങ്കിലും ഒരു മണിക്കൂറോളം വൈകിയാണ് എത്തിയതെന്ന് നഗരസഭ ചെയര്മാന് കെ. ബാവ അറിയിച്ചു. ആശുപത്രി അധികൃതരുടെ ഭാഗത്തുനിന്നുണ്ടായ അനാസ്ഥയാണ് യുവാവിന് ചികിത്സ വൈകാന്‍ കാരണമായതെന്നും അദ്ദേഹം വ്യക്തമാക്കി. എന്നാല്‍, ആംബുലന്‍സിനായി വിളിച്ചപ്പോള്‍ തന്നെ പി.പി.ഇ കിറ്റുള്‍പ്പെടെയുള്ള സുരക്ഷ മുന്‍കരുതല്‍ സ്വീകരിച്ച് ക്വാറൻറീന് കേന്ദ്രത്തില്‍ എത്തിയിരുന്നെന്നും ഇക്കാര്യത്തില്‍ ജില്ല ആശുപത്രി വീഴ്ച വരുത്തിയിട്ടില്ലെന്നും ആശുപത്രി സൂപ്രണ്ട് അറിയിച്ചു.
ലീഗ് പരാതി നൽകി
തിരൂർ: നഗരസഭ ക്വാറൻറീൻ കേന്ദ്രത്തിൽ പ്രവാസി യുവാവ് മതിയായ പരിചരണം ലഭിക്കാതെ മരിക്കാനിടയായ സാഹചര്യം അന്വേഷിച്ച് കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ടും നഗരസഭ ക്വാറൻറീൻ കേന്ദ്രങ്ങളിൽ അത്യാവശ്യ സേവനങ്ങൾ നൽകണമെന്നാവശ്യപ്പെട്ടും മുനിസിപ്പൽ മുസ്ലിം ലീഗ് പരാതി നൽകി.
ആരോഗ്യമന്ത്രി, ജില്ല മെഡിക്കൽ ഓഫിസർ, ജില്ല ആശുപത്രി സൂപ്രണ്ട് എന്നിവർക്കാണ് പരാതി നൽകിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.