പൊന്നാനി: പൊന്നാനിയും തീരദേശ പഞ്ചായത്തുകളും അടച്ചുപൂട്ടി. ട്രിപ്പിൾ ലോക്ഡൗൺ മേഖലയിലാണ് ശക്തമായ നടപടിയുമായി പൊലീസ് രംഗത്തിറങ്ങിയത്. പ്രധാന റോഡുകളിലെല്ലാം ഗതാഗതം നിരോധിച്ചു. കോവിഡ് അതിതീവ്ര മേഖലകളിലെ പ്രധാന റോഡുകളുൾപ്പെടെയാണ് പൊലീസ് അടച്ചുപൂട്ടിയത്. പൊന്നാനി നഗരസഭ, പെരുമ്പടപ്പ്, വെളിയങ്കോട് മേഖലകളിലാണ് കർശന പരിശോധനയുമായി പൊലീസുള്ളത്.
പൊന്നാനി മുതൽ തൃശൂർ ജില്ല അതിർത്തിയായ കാപ്പിരിക്കാട് വരെയുള്ള ദേശീയപാത പൂർണമായും അടച്ചു. ഇതുവഴിയുള്ള യാത്രക്കാരെയെല്ലാം മറ്റു റോഡുകൾ വഴിതിരിച്ചുവിടുകയാണ്. ദേശീയപാതയിലെ കുറ്റിപ്പുറം റോഡ്, ചാവക്കാട് റോഡ്, ചമ്രവട്ടം റോഡ്, കുണ്ടുകടവ് പാലം എന്നിവയും അടച്ചിട്ടു. എടപ്പാൾ സംസ്ഥാനപാത മാത്രമാണ് അത്യാവശ്യ കാര്യങ്ങൾക്ക് പുറത്തിറങ്ങാൻ തുറന്നുനൽകിയത്.
ഇവിടെയും കർശന പരിശോധനക്കുശേഷം അത്യാവശ്യക്കാരെ മാത്രമാണ് കടത്തിവിടുന്നത്. റേഷൻ കാർഡുമായി പുറത്തിറങ്ങുന്നവർക്കും അത്യാവശ്യയാത്രകൾക്കും മാത്രമാണ് അനുമതി. ഗ്രാമീണ റോഡുകൾ അടച്ചിടുകയും എല്ലായിടത്തും പൊലീസ് നിരീക്ഷണം ഏർപ്പെടുത്തിയിട്ടുമുണ്ട്. പൊന്നാനിയിൽ പൊലീസുകാരില്ലാത്ത സാഹചര്യത്തിൽ ജില്ലയിലെ മറ്റു സ്റ്റേഷനുകളിൽനിന്ന് പൊലീസുകാരെ കൊണ്ടുവന്നാണ് ട്രിപ്പിൾ ലോക്ഡൗൺ മേഖലയിൽ വിന്യസിച്ചിരിക്കുന്നത്. കോഴിക്കോട് സോൺ ഐ.ജി അശോക് യാദവിെൻറ നിർദേശപ്രകാരം ജില്ല പൊലീസ് മേധാവി യു. അബ്ദുൽ കരീമിെൻറ മേൽനോട്ടത്തിലാണ് പരിശോധന നടക്കുന്നത്.