വിദ്യാർഥിയെ പുഴയിലെറിഞ്ഞ പിതൃസഹോദരൻ അറസ്റ്റിൽ
text_fieldsമലപ്പുറം: മേലാറ്റൂരില്‍ കാണാതായ ഒമ്പത് വയസ്സുകാരന്‍ ഷഹീനെ പിതാവിൻെറ സഹോദരന്‍ പുഴയിലെറിഞ്ഞ് കൊലപ്പെടുത്തിയതാണെന്ന് പോലീസ്. പ്രതി മുഹമ്മദ് കുട്ടിയെ പൊലീസ് അറസ്റ്റ് ചെയ്തു. കുട്ടിക്കായി കടലുണ്ടിപ്പുഴയില്‍ തെരച്ചില്‍ ആരംഭിച്ചു. എടയാറ്റൂര്‍ സ്വദേശി അബ്ദുല്‍ സലാമിന്‍റെ മകനായ ഷെഹീനെ ഈ മാസം 13നാണ് കാണാതായത്. 20 കിലോമീറ്റര്‍ അകലെ ആനക്കയത്ത് കുട്ടിയുടെ ബാഗ് ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയെങ്കിലും മറ്റു വിവരങ്ങളൊന്നും ലഭിച്ചിരുന്നില്ല. പിന്നീട് പെരിന്തല്‍മണ്ണ ഡി.വൈ.എസ്.പി മോഹനചന്ദ്രന്‍ കേസിന്‍റെ അന്വേഷണം ഏറ്റെടുത്തു.
ആഗഗ്റ്റ് 13ന് രാവിലെയാണ് എടയാറ്റൂർ ഡി.എൻ.എം.എ.യു.പി.സ്കൂൾ നാലാംക്ലാസ് വിദ്യാർഥിയും ആനക്കയം മങ്കരത്തൊടി സലീമിേൻറയും എടയാറ്റൂർ ചെട്ടിയാംതൊടി ഹസീനയുടെയും രണ്ടാമത്തെ മകനുമായ മുഹമ്മദ് ഷഹീനെ (ഒമ്പത്) കാണാതായത്. കുടുംബം വാടകക്ക് താമസിക്കുന്ന എടയാറ്റൂർ ഒ.വി.അപ്പാർട്ട്മെൻറിൽ നിന്നും പതിവ് പോലെ സൈക്കിളിൽ സ്കൂളിലേക്ക് പോയതായിരുന്നു. സൈക്കിൾ സ്കൂളിന് സമീപം റോഡരികിൽ ഉപേക്ഷിച്ച ഷഹീൻ ഒരാളുടെകൂടെ ബൈക്കിൽ കയറി പോകുന്നത് നാട്ടുകാർ കണ്ടിരുന്നു. ദിവസങ്ങൾ കഴിഞ്ഞിട്ടും കുട്ടിയെ കണ്ടെത്താനാവാത്തത് നാട്ടുകാരുടെ പ്രതിഷേധത്തിനിടയാക്കി. ആക്ഷൻ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കഴിഞ്ഞ ശനിയാഴ്ച മേലാറ്റൂർ പൊലീസ് സ്റ്റേഷനിലേക്ക് മാർച്ച് നടത്തുകയും ചെയ്തിരുന്നു. തുടർന്ന് പ്രത്യേക സംഘത്തിന് കീഴിൽ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ കുറിച്ച് സൂചന ലഭിച്ചത്.

സ്കൂളില്‍ നിന്നും പുറത്തിറങ്ങിയ ഷഹീനെ പിതാവിന്‍റെ സഹോദരന്‍ മുഹമ്മദ്കുട്ടി ബൈക്കില്‍ കയറ്റി കൊണ്ടു പോകുന്നതിന്‍റെ സി.സി.ടി.വി ദൃശ്യങ്ങള്‍ പിന്നീട് കണ്ടെത്തി. കുട്ടിയെ തടങ്കലില്‍ വെച്ച് പിതാവിന്‍റെ കൈവശമുള്ള പണം ആവശ്യപ്പെടാനായിരുന്നു ഇയാളുടെ പദ്ധതി. കുട്ടിക്കായി നാട്ടുകാര്‍ അന്വേഷണം നടത്തുന്നതറിഞ്ഞ് പിടിക്കപ്പെടുമെന്ന് ഇയാള്‍ ഭയന്നു. ഇതോടെ ആനക്കയം ഭാഗത്ത് കടലുണ്ടിപ്പുഴയില്‍ കുട്ടിയെ എറിഞ്ഞെന്നും പ്രതി പോലീസിന് മൊഴി നല്‍കി. ഇയാളുടെ അറസ്റ്റ് പോലീസ് രേഖപ്പെടുത്തി. കുട്ടിക്കായി കടലുണ്ടിപ്പുഴയില്‍ തെരച്ചില്‍ തുടരുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
