റിയാസ് കേരളത്തിന്‍റെ മന്ത്രിയാണ്; മരുമകൻ എന്ന് മാത്രം പറയുന്നത് കേരളത്തെ അപമാനിക്കുന്നത് പോലെ -മാല പാർവതി
text_fieldsകോഴിക്കോട്: ദേശീയപാതയുടെ ഉദ്ഘാടന ചടങ്ങില്‍ നിന്ന് പൊതുമരാമത്ത് മന്ത്രി പി.എ മുഹമ്മദ് റിയാസിനെ ഒഴിവാക്കിയതിൽ പ്രതികരിച്ച് സിനിമാതാരം മാല പാർവതി. കേരളത്തിന്‍റെ പൊതുമരാമത്ത് മന്ത്രിയായ റിയാസിനെ മരുമകൻ എന്ന് മാത്രം പരാമർശിക്കുന്നത് സംസ്ഥാനത്തെ അപമാനിക്കുന്നതിന് തുല്ല്യമാണ് എന്ന് മാല പാർവതി ഫേസ്ബുക്കിൽ കുറിച്ചു.
'ശ്രീ മുഹമ്മദ് റിയാസ് കേരളത്തിന്‍റെ, പൊതുമരാമത്ത് വകുപ്പ് മന്ത്രിയാണ്. മുഖ്യമന്ത്രിയുടെ മരുമകൻ എന്ന നിലയ്ക്ക് മാത്രം പരാമർശിക്കുന്നത്, കേരളത്തിനെ അപമാനിക്കുന്നത് പോലെയാണ്!' -മാല പാർവതി കുറിച്ചു. എന്തുകൊണ്ടാണ് മുഹമ്മദ് റിയാസിനെ ചടങ്ങിലേക്ക് ക്ഷണിക്കാത്തതെന്ന മാധ്യമങ്ങളുടെ ചോദ്യത്തിന് മുഖ്യമന്ത്രിയെ വിളിച്ചിട്ടുണ്ട്. മരുമകനെയും കുടുംബത്തെയും ക്ഷണിക്കണോ എന്നായിരുന്നു ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിന്‍റെ മറുപടി.
പൊതുമരാമത്ത് മന്ത്രിയായ മുഹമ്മദ് റിയാസിന് ക്ഷണമില്ലാത്ത ചടങ്ങിലേക്ക് ബി.ജെ.പി അധ്യക്ഷന് ക്ഷണം ലഭിച്ചതിനെ പലരും വിമർശിക്കുന്നുണ്ട്. വകുപ്പ് മന്ത്രിയെ ക്ഷണിക്കാത്തത് കേരളത്തെയാകെ അപമാനിക്കുന്നതിന് തുല്യമാണെന്ന് മന്ത്രി മുഹമ്മദ് റിയാസ് പ്രതികരിച്ചിരുന്നു. ഇതിൽ പ്രതിഷേധിച്ച്, പരിപാടിയിലേക്ക് ക്ഷണം ലഭിച്ചിരുന്ന മുഖ്യമന്ത്രി പിണറായി വിജയൻ, മന്ത്രിമാരായ എം.ബി. രാജേഷ്, കെ. കൃഷ്ണൻകുട്ടി എന്നിവർ ചടങ്ങ് ബഹിഷ്ക്കരിക്കുകയും ചെയ്തു. മാത്രമല്ല, പ്രതിഷേധ സൂചകമായി റിയാസിന്‍റെ നേതൃത്വത്തിൽ കോഴിക്കോട് ദേശീയപാതയിൽ വെങ്ങളം-രാമനാട്ടുകര റീച്ചിൽ റോഡ് ഷോയും സംഘടിപ്പിച്ചു.
സംസ്ഥാനത്തെ സുപ്രധാനമായ വികസന പദ്ധതികളുടെ ഉദ്ഘാടന ചടങ്ങിൽനിന്ന് വകുപ്പ് മന്ത്രിയെ വെട്ടി പകരം ബി.ജെ.പി സംസ്ഥാന അധ്യക്ഷനെ ഉൾപ്പെടുത്തിയത് ജനാധിപത്യത്തിന് ചേർന്നതല്ലെന്നും റിയാസ് ആരോപിച്ചു. പൊതുമരാമത്ത് മന്ത്രിയുടെ പേര് വെട്ടിമാറ്റിയാണോ ബി.ജെ.പി സംസ്ഥാന അധ്യക്ഷനെ പട്ടികയിലുൾപ്പെടുത്തിയത്. സംസ്ഥാനത്തെ പൊതുമരാമത്ത് മന്ത്രിയെ ഒഴിവാക്കുന്നത് രാഷ്ട്രീയ താല്പര്യം മാത്രമാണ്. പരിപാടിയിലേക്ക് ബി.ജെ.പി സംസ്ഥാന അധ്യക്ഷനെ ക്ഷണിക്കുമ്പോൾ കേരളത്തിലെ മറ്റ് പാർട്ടികളുടെ സംസ്ഥാന സെക്രട്ടറിമാരെയും വിളിക്കേണ്ടെയെന്നും റിയാസ് ചോദിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

