വീട് വാടകക്കെടുത്ത് കോടികളുടെ വ്യാജ കറൻസി നിർമിക്കൽ; മുഖ്യകണ്ണിയായ സ്ത്രീ പിടിയിൽ
text_fieldsകൊച്ചി: കൂത്താട്ടുകുളത്തിനടുത്ത് പൈങ്കുറ്റിയിൽ സീരിയൽ നിർമാണത്തിനെന്ന പേരിൽ ആഡംബര വീട് വാടകക്കെടുത്ത് കോടികളുടെ വ്യാജ കറൻസി നിർമിച്ച സംഭവത്തിലെ മുഖ്യകണ്ണി പിടിയിൽ. കള്ളനോട്ട് നിർമാണത്തിന് നേതൃത്വം നൽകിയ ഏഴംഗ സംഘത്തിന് സാമ്പത്തികസഹായം നൽകിയ ചെന്നൈ ആവടി മിലിട്ടറി കോളനിയിലെ ലക്ഷ്മിയാണ് (48) ക്രൈംബ്രാഞ്ചിെൻറ പിടിയിലായത്.
പ്രതികളുടെ ഫോൺകാൾ രേഖ പരിശോധിച്ചതി ൽനിന്നാണ് ലക്ഷ്മിയെക്കുറിച്ച് സൂചന കിട്ടിയത്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ കുമളിയിൽനിന്നാണ് അറസ്റ്റ്. സൈബർസെല്ലിെൻറ സഹായത്തോടെയാണ് ലക്ഷ്മിയെ തിരിച്ചറിഞ്ഞത്. തുടർന്ന് കള്ളനോട്ട് സംഘമെന്ന വ്യാജേനെ ഇവരെ ഫോണിലൂടെ ബന്ധപ്പെട്ടു. ഈയിടെ ലഭിച്ച നോട്ട് നിലവാരമില്ലെന്നും കത്തിച്ചുകളഞ്ഞെന്നുമായിരുന്നു ലക്ഷ്മിയുടെ മറുപടി.
മികച്ച നോട്ടുകൾ കൈവശമുണ്ടെന്നറിയിച്ച് കുമളി ബസ് സ്റ്റാൻഡിലേക്ക് വിളിച്ചുവരുത്തുകയായിരുന്നു. ഓട്ടോയിൽ വേഷംമാറി എത്തിയ ഉദ്യോഗസ്ഥർ പണം കൈമാറുന്നതിനിടെ ലക്ഷ്മിയെ പിടികൂടി. ഇവരുടെ കൈവശമുണ്ടായിരുന്ന മൊബൈൽ ഫോണും പതിനായിരം രൂപയും പിടിച്ചെടുത്തു. ഇവരുടെ ഭർത്താവിനെ വിളിച്ചുവരുത്തി ചോദ്യംചെയ്യും. ചെന്നൈയിലെ ലെതർ ഷോപ്പ് നഷ്ടത്തിലായി പൂട്ടേണ്ടിവന്നതോടെയാണ് ലക്ഷ്മി തട്ടിപ്പിലേക്ക് തിരിഞ്ഞത്.
കടം തട്ടിപ്പിലൂടെ വീട്ടിയെന്നാണ് മൊഴി. അടുത്തിടെ 60 ലക്ഷത്തിലധികം രൂപയാണ് ഇവരുടെ അക്കൗണ്ടിൽവന്നതെന്ന് ഉദ്യോഗസ്ഥർ കണ്ടെത്തി. പിറവത്ത് നിർമിച്ച വ്യാജനോട്ടുകൾ രണ്ടുഘട്ടമായി ഇവർ കൈപ്പറ്റിയിട്ടുണ്ടെന്ന് അന്വേഷണസംഘം പറഞ്ഞു. കേസിൽ അറസ്റ്റിലായ തങ്കമുത്തുവഴിയാണ് പിറവം നോട്ടടി സംഘത്തിെൻറ തലവൻ സുനിൽകുമാറും മറ്റും ലക്ഷ്മിയെ പരിചയപ്പെടുന്നത്.
നോട്ട് നിർമാണത്തിന് പലവട്ടം പിടിയിലായ സുനിൽകുമാറിെൻറ സംഘത്തിന് പേപ്പറും പ്രിൻററും പിറവത്ത് എത്തിച്ചുനൽകിയതും ലക്ഷ്മിയാണ്. റൈസ്‌പുള്ളർ ഇടപാടിലൂടെയാണ് ലക്ഷ്മിയെ തങ്കമുത്തു പരിചയപ്പെടുന്നത്. ചെന്നൈയിൽ വർഷങ്ങളായി നോട്ടിടപാട് നടത്തുന്നുണ്ട് ലക്ഷ്മിയുടെ സംഘം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.