സ്പോർട്സ് കൗൺസിലിൽ സമഗ്ര അഴിച്ചുപണി വരുന്നു; ക്രമക്കേട് ബോധ്യപ്പെട്ടാൽ വിജിലൻസ് അന്വേഷണത്തിന് ശിപാർശ ചെയ്യും
text_fieldsതിരുവനന്തപുരം: കേരള സ്പോർട്സ് കൗൺസിലിൽ സമഗ്ര അഴിച്ചുപണിക്കൊരുങ്ങി സർക്കാർ. കൗൺസിലുമായി ബന്ധപ്പെട്ട് നിരവധി ആക്ഷേപങ്ങൾ ഉയരുകയും കായികമന്ത്രി ഒ.ജെ. ജനീഷ് നേരിട്ട് നടത്തിയ പരിശോധനയിൽ കൗൺസിലിന്‍റെ പ്രവർത്തനം കുത്തഴിഞ്ഞ നിലയിലാണെന്ന് ബോധ്യപ്പെടുകയും ചെയ്ത സാഹചര്യത്തിലാണ് അഴിച്ചുപണി.
ഇതിന്റെ ഭാഗമായി കൗൺസിലിന്‍റെ കഴിഞ്ഞ അഞ്ചുവർഷത്തെ പ്രവർത്തനങ്ങളും പർച്ചേസുകളും ജീവനക്കാരുടെ പ്രവർത്തനങ്ങളും പരിശോധിക്കും. ക്രമക്കേട് കണ്ടെത്തിയാൽ വിജിലൻസ് അന്വേഷണത്തിന് ശിപാർശ ചെയ്യുമെന്നാണ് വിവരം. കൗൺസിൽ പ്രവർത്തനം ചില ലോബികളുടെ കൈകളിലായിരുന്നെന്നാണ് ആക്ഷേപം. മത്സരങ്ങളിൽ പങ്കെടുക്കുന്ന കായികതാരങ്ങളെക്കുറിച്ച അടിസ്ഥാന വിവരങ്ങളോ രേഖകളോ കൗൺസിലിൽ സൂക്ഷിക്കുന്നില്ലെന്ന് കണ്ടെത്തി. ജീവനക്കാർ കൃത്യത പുലർത്തുന്നില്ല. കോവിഡിനുശേഷം പഞ്ചിങ് മെഷീൻ ഉപയോഗിക്കുന്നില്ല. ജീവനക്കാരുടെ ഹാജർ നില കൃത്യമായാണോ രേഖപ്പെടുത്തുന്നതെന്ന കാര്യത്തിൽ സംശയമുണ്ട്.
ദേശീയ മത്സരങ്ങളിൽ പങ്കെടുത്ത താരങ്ങൾക്കുപോലും ജഴ്സിയും ഷൂസും നൽകാതെ അധികൃതർ പൂഴ്ത്തിവെച്ചു. പല ഹോസ്റ്റലുകളിലും ഗോഡൗണുകളിലും പൂഴ്ത്തിവെച്ച സാധനങ്ങളുടെ വിവരങ്ങളും ദൃശ്യങ്ങളും പുറത്തുവന്നു. ഇത് വിവാദമായതിന് പിന്നാലെ കായിക ഉപകരണങ്ങളും വസ്ത്രങ്ങളും ധൃതിപ്പെട്ട് വിതരണംചെയ്യുന്നതായി വിവരമുണ്ട്. ലക്ഷങ്ങൾ വിലയുള്ള ഈ സാധനങ്ങൾ എന്തുകൊണ്ടാണ് കുട്ടികൾക്ക് നൽകാതിരുന്നതെന്ന കാര്യത്തിൽ ദുരൂഹതയുണ്ട്.
ഈ വിഷയത്തിൽ മന്ത്രിക്ക് വ്യക്തമായ മറുപടി നൽകാൻ കൗൺസിൽ അധികൃതർക്ക് സാധിച്ചില്ല. സംസ്ഥാനത്ത് 53 സ്പോർട്സ് ഹോസ്റ്റലുകളിലായി 1941 കായിക താരങ്ങളാണ് പരിശീലിക്കുന്നത്. ഇവർക്കുള്ള കിറ്റ് വിതരണം നിലച്ചിട്ട് വർഷങ്ങളായെന്ന് ആക്ഷേപമുണ്ട്. ഇവരുടെ ബത്ത വിതരണത്തിലും പരാതികളുണ്ട്. ജി.വി. രാജ അവാർഡ് വിതരണത്തിൽ ക്രമക്കേട് നടന്നെന്ന ആക്ഷേപത്തിൽ അന്വേഷണം പ്രഖ്യാപിച്ചിരിക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

