പാലക്കാട്ട് വൻ ലഹരിവേട്ട; ഒരു കിലോ എം.ഡി.എം.എയുമായി ദമ്പതികളടക്കം മൂന്നുപേർ പിടിയിൽ
text_fieldsപാലക്കാട്: പാലക്കാട് ജില്ലയിൽ വൻ ലഹരിവേട്ട. ഒരു കിലോ എം.ഡി.എം.എയുമായി ദമ്പതികൾ ഉൾപ്പെടെ മൂന്നുപേർ പിടിയിൽ. ഓണം സ്പെഷൽ ഡ്രൈവിന്റെ ഭാഗമായി നോർത്ത് പൊലീസും ഡാൻസാഫ് ടീമും സംയുക്തമായി നടത്തിയ പരിശോധനയിലാണ് തിങ്കളാഴ്ച പുലർച്ചെ ഒലവക്കോട് ജങ്ഷനിൽ മൂന്നംഗ സംഘം പിടിയിലായത്.
കോട്ടയം കാഞ്ഞിരപ്പള്ളി സ്വദേശി മുഹമ്മദ് നിഷി (26), മലപ്പുറം വേങ്ങര സ്വദേശി മുഹമ്മദ് അസുറുദ്ദീൻ (30), കർണാടക ദക്ഷിണ കന്നഡ സ്വദേശി ബി. ഫാത്തിമ (27) എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഒരു കിലോ എം.ഡി.എം.എയും കൊക്കെയ്ൻ, ബ്രൗൺ ഷുഗർ, എൽ.എസ്.ഡി സ്റ്റാമ്പ്, ഹൈബ്രിഡ് കഞ്ചാവ് തുടങ്ങിയ മാരക ലഹരിവസ്തുക്കളുമാണ് ഇവരിൽനിന്ന് പിടിച്ചെടുത്തത്.
കഴിഞ്ഞ മൂന്ന് ദിവസമായി ലഹരിസംഘത്തിന് പിന്നാലെയായിരുന്നു പൊലീസ്. റെയിൽവേ സ്റ്റേഷനിൽ കഞ്ചാവുമായി വന്നിറങ്ങിയ ഒരാളിൽ നിന്നാണ് ഇവരെക്കുറിച്ചുള്ള നിർണായക വിവരങ്ങൾ ലഭിച്ചത്. തുടർന്ന് ലഹരിസംഘത്തിന്റെ സാമ്പത്തിക സ്രോതസായ വ്യക്തിയെ ഞായറാഴ്ച രാത്രി ഒലവക്കോട് താണാവ് ഭാഗത്ത് ഡാൻസാഫ് ടീം ആഡംബര വാഹനം തടഞ്ഞ് പിടികൂടി. ഇയാൾ നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് തിങ്കളാഴ്ച ലഹരിയുമായി എത്തിയവരെ പിടികൂടിയത്.
തമിഴ്‌നാട്ടിലെ കുനിയമ്പുത്തൂർ ഭാഗത്തുനിന്ന് തന്നെ ലഹരിക്കടത്ത് സംഘത്തിന്റെ വാഹനത്തെ പൊലീസ് പിന്തുടർന്നു. പൊലീസ് നിരീക്ഷണം മനസ്സിലാക്കിയ സംഘം വേലന്താവളം വഴി ചിറ്റൂരിലൂടെ വഴിമാറ്റി പാലക്കാട്ടേക്ക് കടക്കാൻ ശ്രമിച്ചെങ്കിലും ഒലവക്കോട് ജങ്ഷനിൽ വെച്ച് പൊലീസ് തടയുകയായിരുന്നു. നിർത്താതെ മുന്നോട്ട് നീങ്ങിയ സംഘത്തെ പൊലീസ് വാഹനം കുറുകെയിട്ടാണ് കീഴ്പ്പെടുത്തിയത്.
പുലർച്ചെ രണ്ടിന് ആരംഭിച്ച വിശദമായ പരിശോധന മൂന്ന് മണിക്കൂറിലധികം നീണ്ടുനിന്നു. വളരെ വിദഗ്ധമായി ലഹരി വസ്തുക്കൾ ഒളിപ്പിച്ചിരുന്നതിനാൽ പിടിക്കപ്പെടില്ലെന്ന് പ്രതികൾ ഉറച്ച് വിശ്വസിച്ചിരുന്നു. പുലർച്ചെ അഞ്ചോടെ കാറിന്റെ ഡീസൽ ടാങ്കിന് സമീപം പ്രത്യേകം പൊതിഞ്ഞു സൂക്ഷിച്ച നിലയിലാണ് ലഹരിവസ്തുക്കൾ കണ്ടെടുത്തത്. പിടിയിലായവർ വൻ ലഹരി മാഫിയയിലെ കണ്ണികൾ മാത്രമാണെന്നും സംഭവത്തിന് പിന്നിൽ പ്രവർത്തിച്ച കൂടുതൽ ആളുകൾക്കായി അന്വേഷണം ഊർജിതമാക്കിയതായും പൊലീസ് അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

