ഒാട്ടോ റിക്ഷ തൊഴിലാളിയെ ബോംബെറിഞ്ഞ് കൊല്ലാൻ ശ്രമിച്ച കേസിലെ മുഖ്യപ്രതി പിടിയിൽ
text_fieldsജിതിൻ രാജ്
തിരുവനന്തപുരം: ഒാട്ടോ റിക്ഷ തൊഴിലാളിയെ നാടൻ ബോംബെറിഞ്ഞ് കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ മുഖ്യപ്രതിയെ പിടികൂടിയതായി സിറ്റി പൊലീസ് കമീഷണർ ബൽറാം കുമാർ ഉപാധ്യായ അറിയിച്ചു. നാലാഞ്ചിറ അക്ഷയ ഗാർഡൻസ് അമൃത് വീട്ടിൽ കാപ്പിരി എന്ന ജിതിൻ രാജാണ് (27) പിടിയിലായത്.
കേശവദാസപുരം ജ്യോതി നഗറിൽ പ്രമോദ് കുമാറിനെയാണ് കഴിഞ്ഞ സെപ്റ്റംബർ 10ന് ജിതിൻരാജിെൻറ നേതൃത്വത്തിലുള്ള നാലംഗസംഘം കൊലപ്പെടുത്താൻ ശ്രമിച്ചത്. രാത്രി ഒമ്പതോടെ സമീപത്തെ വിവാഹവീട്ടിൽ പോയി മടങ്ങുകയായിരുന്ന പ്രതികൾ വീട്ടിന് മുന്നിൽ നിൽക്കുകയായിരുന്ന പ്രമോദിനുനേരെ നാടൻബോംബ് എറിയുകയായിരുന്നു.
പ്രമോദ് കുമാറിെൻറ അനന്തിരവനോടുള്ള വിരോധം മൂലമായിരുന്നു ആക്രമണം. മറ്റ് മൂന്ന് പ്രതികളെ നേരത്തേ പിടികൂടിയിരുന്നു. സംഭവത്തിനുശേഷം തമിഴ്നാട്, കർണാടക എന്നിവിടങ്ങളിൽ ഒളിവിൽ കഴിഞ്ഞിരുന്ന ജിതിനെ പിടികൂടാൻ പ്രത്യേക അന്വേഷണസംഘം രൂപവത്കരിച്ച് നടത്തിയ അന്വേഷണത്തിലാണ് കഴിഞ്ഞദിവസം കുടപ്പനക്കുന്നിലെ ഒളിസങ്കേതത്തിൽനിന്ന് പിടികൂടിയത്.
ഇയാൾക്കെതിരെ മ്യൂസിയം, പൂജപ്പുര, കേൻറാൺമെൻറ്, പേരൂർക്കട, മണ്ണന്തല, വഞ്ചിയൂർ, നെടുമങ്ങാട് എന്നീ പൊലീസ് സ്റ്റേഷനുകളിലായി 16ഓളം ആക്രമണ, മയക്കുമരുന്ന് കേസുകളുണ്ട്. ലഹരിമരുന്ന് വിറ്റതിന് ബംഗളൂരുവിലും ജിതിൻരാജിനെതിരെ കേസുണ്ട്. ഇയാളെ ഗുണ്ടാ നിയമപ്രകാരം കരുതൽ തടങ്കലിൽ പാർപ്പിക്കുന്നതിനുള്ള നടപടി സ്വീകരിക്കുമെന്ന് ഡെപ്യൂട്ടി പൊലീസ് കമീഷണർ ഡോ. ദിവ്യ വി. ഗോപിനാഥ് അറിയിച്ചു.
പേരൂർക്കട എസ്.എച്ച്.ഒ സൈജുനാഥ്, എസ്.ഐമാരായ സഞ്ജു ജോസഫ്, വിൽബർരാജ്, എ.എസ്.ഐമാരായ രാംകുമാർ, ബൽറാം ശങ്കർ, വിനോദ്, സി.പി.ഒമാരായ അനു, അനീഷ്, പ്രശാന്ത് എന്നിവരടങ്ങിയ പൊലീസ് സംഘമാണ് അന്വേഷണത്തിനും അറസ്റ്റിനും നേതൃത്വം നൽകിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

