മധു വധം: സ്പെഷൽ പ്രോസിക്യൂട്ടറെ മാറ്റിയത് സാങ്കേതികപ്രശ്നം മൂലം
text_fieldsപാലക്കാട്: ആദിവാസി യുവാവ് മധു കൊല്ലപ്പെട്ട കേസിൽ സ്പെഷൽ പ്രോസിക്യൂട്ടറെ പിൻവലിച്ചതിന് പിന്നിൽ സാങ്കേതിക പ്രശ്നം. സ്പെഷൽ പ്രോസിക്യൂട്ടറുമായി സർക്കാർ നിയമപ്രകാരമുണ്ടാക്കിയ വ്യവസ്ഥയാണ് തടസ്സമായത്. 1978ലെ വ്യവസ്ഥയനുസരിച്ചാകും സർക്കാർ നൽകുന്ന പ്രതിഫലവും മറ്റ് സൗകര്യങ്ങളുമെന്ന് വ്യക്തമാക്കിയിരുന്നു. ഇത് സമ്മതമാണെന്ന് വ്യക്തമാക്കി സ്പെഷൽ പ്രോസിക്യൂട്ടറായ പി. ഗോപിനാഥ് ഒപ്പിടുകയും ചെയ്തു. പിന്നീടാണ് കേസിെൻറ സുഗമമായ നടത്തിപ്പിനായി മണ്ണാർക്കാട്ട് ഓഫിസടക്കമുള്ള സൗകര്യങ്ങളും കൂടുതൽ പ്രതിഫലും സ്പെഷൽ പ്രോസിക്യൂട്ടർ ആവശ്യപ്പെട്ടത്.
സർക്കാറുമായി വ്യവസ്ഥ വെച്ചപ്പോൾ തനിക്ക് പറ്റിയ പിശകാണ് പ്രശ്നത്തിന് കാരണമെന്ന് അദ്ദേഹം ‘മാധ്യമ’ത്തോട് പറഞ്ഞു. കേസിലെ കക്ഷിയോ അല്ലെങ്കിൽ സർക്കാറോ ആവശ്യപ്പെടുകയാണ് സാധാരണ സ്പെഷൽ പ്രോസിക്യൂട്ടർ നിയമനരീതി. കക്ഷിയാണ് സ്പെഷൽ പ്രോസിക്യൂട്ടറെ ആവശ്യപ്പെടുന്നതെങ്കിൽ പ്രോസിക്യൂട്ടറുടെ പ്രതിഫലവും മറ്റ് സൗകര്യങ്ങളും കക്ഷിയുടെ ഉത്തരവാദിത്തമാകും.
സർക്കാർ ആവശ്യപ്രകാരമാണ് നിയമിക്കുന്നതെങ്കിൽ ചട്ടമനുസരിച്ചുള്ള പ്രതിഫലവും സൗകര്യങ്ങളുമാണ് നൽകുക. സെഷൻസ് കോടതിയിൽ സാധാരണ സർക്കാർ ചട്ടപ്രകാരമാണ് പ്രതിഫലവും മറ്റ് സൗകര്യങ്ങളും നൽകുകയെന്നും കേസ് പൂർത്തിയായ ശേഷം പരിശോധിച്ചാകും ഈ കാര്യത്തിൽ തീരുമാനമെടുക്കുകയെന്നും നിയമവിദഗ്ധർ പറഞ്ഞു. അതേസമയം, കേസിൽനിന്ന് സ്പെഷൽ പ്രോസിക്യൂട്ടറെ മാറ്റിയത് സർക്കാറിന് തിരിച്ചടിയാകും. കേസിലെ 16 പ്രതികളും ജാമ്യത്തിലാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.