കൊച്ചി: ലുലു ഗ്രൂപ്പ് ചെയർമാനും പ്രമുഖ വ്യവസായിയുമായ എം.എ. യൂസുഫലിയും കുടുംബവും സഞ്ചരിച്ച ഹെലികോപ്റ്റർ അപകടത്തിൽ പെട്ട സംഭവത്തിൽ അന്വേഷണം തുടരുന്നു. വ്യോമയാന മന്ത്രാലയത്തിലെ വിദഗ്ധ സംഘം സ്ഥലം പരിശോധിച്ച് റിപ്പോർട്ട് തയാറാക്കി വരികയാണ്.
യൂസുഫലിയുടെയും സഹയാത്രികരുടെയും ആരോഗ്യനില തൃപ്തികരമാണ്. െകാച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ഇവർ മറ്റ് ബുന്ധിമുട്ടുകൾ ഇല്ലെങ്കിൽ ഇന്ന് ഡിസ്ചാർജാകും.
എം.എ. യൂസുഫലി സഞ്ചരിച്ച ഹെലികോപ്ടർ ചതുപ്പിലേക്ക് ഇടിച്ചിറക്കിയ സംഭവത്തിൽ എല്ലാവരും സുരക്ഷിതരാണെന്ന് ലുലു ഗ്രൂപ്പ് ഇൻറർനാഷനൽ കമ്യൂണിക്കേഷൻസ് ഡയറക്ടർ വി. നന്ദകുമാർ നേരത്തെ അറിയിച്ചിരുന്നു.
കാലാവസ്ഥയിൽ പെട്ടന്നുണ്ടായ മാറ്റവും മഴയുമാണ് ഹെലികോപ്ടർ അടിയന്തിരമായി നിലത്തിറക്കാൻ കാരണം. യാത്രക്കാരുടെയും നാട്ടുകാരുടെയും സുരക്ഷ മുൻനിർത്തി പരിചയസമ്പന്നനായ പൈലറ്റ് ഹെലികോപ്റ്റർ സുരക്ഷിതമായി നിലത്തിറക്കാൻ ശ്രമിക്കുകയായിരുന്നു.
യൂസുഫലിയും ഭാര്യയും രണ്ട് പൈലറ്റുമാരും മറ്റ് രണ്ട് പേരുമാണ് ഹെലികോപ്ടറിൽ ഉണ്ടായിരുന്നത്. കൊച്ചിയിലെ വീട്ടിൽ നിന്ന് ആശുപത്രിയിലുള്ള ബന്ധുവിനെ സന്ദർശിക്കാനുള്ള യാത്രയിലായിരുന്നു അദ്ദേഹമെന്നും നന്ദകുമാർ അറിയിച്ചു. കൂടുതൽ പരിശോധനക്ക് ശേഷം മാത്രമേ അപകട കാരണം എന്താണെന്ന് വ്യക്തമാകൂ.

