എം പാനൽ ഡ്രൈവർമാരുടെ പിരിച്ചുവിടൽ: കെ.എസ്.ആർ.ടി.സി മൂന്നാഴ്ച സമയം തേടി
text_fieldsകൊച്ചി: എം പാനൽ ഡ്രൈവർമാരെ പിരിച്ചുവിടാനുള്ള ഉത്തരവ് നടപ്പാക്കാൻ മൂന്നാഴ്ചകൂടി സമയം തേടി കെ.എസ്.ആർ.ടി.സി ഹൈകോടതിയിൽ ഉപഹരജി നൽകി. എം പാനൽ ഡ്രൈവർമാരെ ഒഴിവാക്കി 2455 ഒഴിവ് ഏപ്രിൽ 30നകം പി.എസ്.സിക്ക് റിപ്പോർട്ട് ചെയ്യാൻ ഹൈകോടതി ഡിവിഷൻ ബെഞ്ച് ഏപ്രിൽ എട്ടിന് നിർദേശം നൽകിയിരുന്നു.
എം പാനൽ ഡ്രൈവർമാരെ ഒഴിവാക്കി റെഗുലർ നിയമനം നടത്താൻ കഴിയാത്തവിധം സാമ്പത്തിക പ്രതിസന്ധിയുണ്ടെന്നും ഹൈകോടതി വിധിക്കെതിരെ സുപ്രീംകോടതിയിൽ നൽകിയ ഹരജി ഏപ്രിൽ 30നകം ബെഞ്ചിലെത്തില്ലെന്നും ചൂണ്ടിക്കാട്ടിയാണ് കെ.എസ്.ആർ.ടി.സി കൂടുതൽ സമയം തേടിയത്.
എം പാനൽ ഡ്രൈവർമാരുടെ നിയമനം തടയണമെന്ന ആവശ്യം സിംഗിൾ ബെഞ്ച് നിരസിച്ചതിനെതിരെ പി.എസ്.സി റാങ്ക് ലിസ്റ്റിലുൾപ്പെട്ട ചേർത്തല സ്വദേശി ആർ. വേണുഗോപാൽ ഉൾപ്പെടെ നാലുപേർ നൽകിയ അപ്പീലിലാണ് ഇവരെ പിരിച്ചുവിടാൻ കോടതി നിർദേശിച്ചത്.
ഇവരെ പിരിച്ചുവിട്ട് എംപ്ലോയ്മെൻറ് എക്സ്ചേഞ്ച് മുഖേന പുതിയ താൽക്കാലിക ജീവനക്കാരെ നിയമിക്കണമെങ്കിലും നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ നിശ്ചിതസമയം വേണം. തിരക്കിട്ട് ഇവരെ ഒഴിവാക്കുന്നത് കെ.എസ്.ആർ.ടി.സി സർവിസുകളെ ബാധിക്കുമെന്നും ഉപഹരജിയിൽ പറയുന്നു. ഹരജി വെള്ളിയാഴ്ച പരിഗണിച്ചേക്കും.
പിടിവള്ളിയായി ഹൈകോടതി നടപടി
തിരുവനന്തപുരം: എംപാനൽ ഡ്രൈവർമാരെ പിരിച്ചുവിടുന്നത് സംബന്ധിച്ച വിധി നടപ്പാക്കുന്നത് നീട്ടണമെന്ന ഹരജി ഹൈകോടതി ഫയലിൽ സ്വീകരിച്ചത് കെ.എസ്.ആർ.ടി.സിക്ക് താൽക്കാലിക ആശ്വാസമാകും. ഏപ്രിൽ 30ഒാടെ എംപാനൽ ഡ്രൈവർമാരെ ഒഴിവാക്കണമെന്ന് ഹൈകോടതി ഉത്തരവിട്ടിരുന്നു. ഇൗ ഉത്തരവ് സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ടുള്ള ഹരജി അടിയന്തരമായി പരിഗണിക്കാനാവില്ലെന്നാണ് സുപ്രീംകോടതി നിലപാടും. അതേസമയം, കേസ് സുപ്രീംകോടതി ഫയലിൽ സ്വീകരിച്ചിട്ടുണ്ടെന്നതിനാൽ എംപാനലുകാരെ മാറ്റിനിർത്തേണ്ടിവരില്ലെന്നാണ് കെ.എസ്.ആർ.ടി.സി അധികൃതർ പറയുന്നത്.
ഒഴിവുണ്ടെങ്കിലും സാമ്പത്തിക സാഹചര്യം പരിഗണിച്ച് ആവശ്യമെങ്കിൽ നികത്തിയാൽമതിയെന്ന സുപ്രീംകോടതി വിധി നിലനിൽക്കുന്നതും മാനേജ്മെൻറിന് പ്രതീക്ഷയേകുന്നു. 1861 എംപാനൽ ഡ്രൈവർമാർ പുറത്തായാൽ 700ഒാളം സർവിസുകളെ ബാധിക്കും. എംപാനൽ കണ്ടക്ടർമാരെ പുറത്താക്കിയപ്പോൾ പകരം നിേയാഗിക്കാൻ പി.എസ്.സി ലിസ്റ്റിലുള്ളവരുണ്ടായിരുന്നു. എന്നാൽ, ഡ്രൈവർമാരുടെ റാങ്ക് ലിസ്റ്റ് നിലവിലില്ല. കെ.എസ്.ആർ.ടി.സിയിൽ ബസും ജീവനക്കാരും തമ്മിലെ അനുപാതം ദേശീയ ശരാശരിയെക്കാൾ കൂടുതലാണെന്നും ഇത് കുറയ്ക്കുന്നതിന് സ്ഥിരം നിയമനം കുറയ്ക്കണമെന്നുമാണ് സുശീൽ ഖന്ന നിർദേശിച്ചത്. സുപ്രീംകോടതി വിധിയിലൂടെ കൈവന്ന അനുകൂല നിയമസാഹചര്യവും സുശീൽഖന്ന റിപ്പോർട്ടിലെ നിർദേശങ്ങളും മുൻനിർത്തിയുള്ള വാദം കോടതിയിൽ നിലനിൽക്കുമെന്നാണ് വിലയിരുത്തൽ. എം പാനലുകാരെ ഒഴിവാക്കി സ്ഥിരം നിയമനം നടത്തിയാൽ സാമ്പത്തികബാധ്യത കൂടുതലാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.