കൊച്ചിയിൽനിന്ന് 36 ടൺ പഴം-പച്ചക്കറികളുമായി ലുലു കാർഗോ വിമാനം
text_fieldsകുവൈത്തിലേക്ക് ഭക്ഷ്യോൽപന്നങ്ങൾ എത്തിക്കാനായി കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ കുവൈത്ത് എയർവെയിസിന്റെ കാർഗോ വിമാനം
കൊച്ചി: ഗൾഫ് നാടുകളിൽ ഭക്ഷ്യ സുരക്ഷ ഉറപ്പാക്കി ലുലുവിന്റെ ചാർട്ടേഡ് കാർഗോ സർവിസുകൾ. ബുധനാഴ്ച രാത്രിയോടെ നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തിയ കുവൈത്ത് എയർവെയ്സിന്റെ കാർഗോ വിമാനം 36 ടൺ പഴം-പച്ചക്കറികളും വഹിച്ച് വ്യാഴാഴ്ച രാവിലെ 10.45ന് മടങ്ങി. കഴിഞ്ഞ ദിവസം അബൂദബിയിലേക്ക് ഇത്തിഹാദ് എയർവെയ്സിന്റെ പ്രത്യേക കാർഗോ വിമാനത്തിൽ 80 ടൺ ഭക്ഷ്യോൽപന്നങ്ങൾ യു.എ.ഇയിൽ എത്തിച്ചതിന് പുറമെയാണിത്.
ഭക്ഷ്യസുരക്ഷയും വില സ്ഥിരതയും ഉറപ്പാക്കി ലുലു ഹൈപ്പർമാർക്കറ്റുകളിൽ ഭക്ഷ്യോൽപന്നങ്ങൾ എത്തിച്ച് ഭക്ഷ്യ ഭദ്രത ഉറപ്പാക്കുകയാണ് ലുലു മാനേജ്മെന്റും എം.എ. യൂസഫലിയും ലക്ഷ്യമിടുന്നത്. ചാർട്ടേഡ് വിമാന സർവീസിന് പുറമേ നിത്യേനയുള്ള വിമാന സർവീസുകളിലായി ദിനംപ്രതി അഞ്ച് മുതൽ ആറ് ടൺ വരെ ഭക്ഷ്യോൽപന്നങ്ങൾ ലുലുവിന്റെ കയറ്റുമതി വിഭാഗമായ ലുലു ഫെയർ എക്സ്പോർട്ട് വഴി കയറ്റി അയക്കുന്നുണ്ട്.
വിവിധ ജി.സി.സി രാജ്യങ്ങളിലേക്ക് കേരളത്തിൽനിന്ന് കൂടുതൽ കാർഗോ വിമാന സർവിസുകൾ വരും ദിവസങ്ങളിലും തുടരാനാണ് ലുലു ഗ്രൂപ്പിന്റെ തീരുമാനം. ഡൽഹി, ബംഗളൂരു, മുംബൈ തുടങ്ങിയ വിപണികളിൽനിന്നും ഗൾഫ് മേഖലയിലേക്ക് പ്രത്യേക വിമാനങ്ങളിൽ ഭക്ഷ്യോൽപന്നങ്ങൾ ലുലു കയറ്റുമതി ചെയ്യുന്നുണ്ട്. പശ്ചിമേഷ്യൻ രാജ്യങ്ങളിൽ സംഘർഷം കനത്തതോടെ പ്രതിസന്ധിയിലായ കേരളത്തിലെ കയറ്റുമതി മേഖല കോടികളുടെ നഷ്ടമാണ് നേരിടുന്നത്. ഈ സാഹചര്യത്തിലാണ് ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ യൂസുഫലി വിഷയത്തിൽ ഇടപെട്ടത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

