മുതലപ്പൊഴി; തിരച്ചിൽ പുനരാരംഭിച്ചു, ഒമ്പതാം നാളിലും നിരാശ
text_fieldsകാണാതായ ഷിജിനുവേണ്ടി മുതലപ്പൊഴിയിൽ ശനിയാഴ്ച നടന്ന തിരച്ചിലിന്റെ ദൃശ്യങ്ങൾ
ചിറയിൻകീഴ്: മുതലപ്പൊഴി അപകടത്തിൽ കാണാതായ ഷിജിനെ ഒമ്പതാം ദിവസവും കണ്ടെത്താനായില്ല. വെള്ളിയാഴ്ചത്തെ സമരപ്രക്ഷോഭങ്ങളുടെയും ഇടപെടലുകളുടെയും ഫലമായി ശനിയാഴ്ച തിരച്ചിൽ പുനരാരംഭിച്ചു. രാവിലെ മുതൽ മറൈൻ എൻഫോഴ്സ്മെന്റിന്റെയും മത്സ്യത്തൊഴിലാളികളുടെയും നേതൃത്വത്തിൽ തിരച്ചിൽ ആരംഭിച്ചിരുന്നു.
കഴിഞ്ഞദിവസം ട്രാൻസ്പോർട്ട് മന്ത്രി സി.പി. ജോൺ, മുതലപ്പൊഴി വിഷയത്തിൽ മത്സ്യത്തൊഴിലാളികളുമായി നടത്തി ചർച്ചയിൽ ഇന്ന് രാവിലെയോടെ മുങ്ങൽ വിദഗ്ധരുടെ ഉൾപ്പെടെയുള്ള സേവനം ലഭ്യമാക്കികൊണ്ട് വിപുലമായ തിരച്ചിൽ നടത്തുമെന്ന് പ്രഖ്യാപിച്ചിരുന്നെങ്കിലും, മുങ്ങൽ വിദഗ്ധർ എത്താതിരുന്നത് രാവിലെയോടെ വീണ്ടും പ്രതിഷേധങ്ങൾക്ക് കാരണമായി. തുടർന്ന് ഫിഷറീസ് ഡയറക്ടർ ഇടപെട്ട് വിഴിഞ്ഞത്തുനിന്നും 5 മുങ്ങൽ വിദഗ്ധരെ എത്തിച്ചു.
പ്രതികൂല കാലാവസ്ഥയും ശക്തമായ തിരമാലകളും അടിയൊഴുക്കും തിരച്ചിലുകൾക്ക് തിരിച്ചടിയാകുകയായിരുന്നു. തുടർന്ന് 1.30ഓടെ മുങ്ങൽ വിദഗ്ധർ സേവനം അവസാനിപ്പിച്ച് മടങ്ങി. ശനിയാഴ്ച ഫിഷറീസ് എൻഫോഴ്സ്മെന്റ്, മറൈൻ എൻഫോഴ്സ്മെന്റ്, നേവി ഹെലികോപ്റ്റർ, കോസ്റ്റൽ പൊലീസ്, കോസ്റ്റ് ഗാർഡ് എന്നിവർക്ക് പുറമെ മത്സ്യതൊഴിലാളികളും വള്ളങ്ങൾ ഇറക്കി തെരച്ചിലുകൾക്ക് നേതൃത്വം നൽകി. തിരച്ചിലിൽ എല്ലാവരും ഭാഗമാണെങ്കിലും ഒമ്പതാം ദിവസവും കണ്ടെത്താനായില്ല.
പണക്കാർക്ക് വേണ്ടി മാത്രം ഹെലികോപ്ടറിൽ പറക്കുന്ന സർക്കാർ -ബിനോയ് വിശ്വം
സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം ഷിജിന്റെ കുടുംബത്തെ സന്ദർശിച്ചപ്പോൾ
ചിറയിൻകീഴ്: ദുരിതബാധിതർക്ക് വേണ്ടി ഇടപെടാതെ വലിയവര്ക്കുവേണ്ടിയും പണക്കാര്ക്കുവേണ്ടിയും മാത്രം ഹെലികോപ്റ്ററില്‍ പറക്കുന്ന ഗവണ്മെന്റിനെയാണ് കേരള ജനത ഇപ്പോള്‍ കാണുന്നതെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. മുതലപ്പൊഴിയും അപകടത്തിൽപെട്ടവരുടെ കുടംബങ്ങളെയും സന്ദർശിച്ചശേഷം മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പരിചയസമ്പന്നരായ ഉദ്യോഗസ്ഥരെ ദൂരസ്ഥലങ്ങളിലേക്ക് സ്ഥലംമാറ്റുന്നു. പകരം നിയമിതരായവര്‍ക്കുള്ള പരിചയക്കുറവാണ് നാം ഇന്ന് കാണുന്ന രക്ഷാപ്രവര്‍ത്തനത്തിലും ദുരുതാശ്വാസപ്രവര്ത്തനങ്ങളുടെ ഏകോപനത്തിനുള്ള പരാജയത്തിനും കാരണമെന്ന് അദ്ദേഹം പറഞ്ഞു. മരിച്ച ഫ്രീമോണിന്റെ വീടും സംഘം സന്ദർശിച്ചു. മുൻ മന്ത്രി ജി.ആർ. അനിൽ, സി.പി.ഐ ജില്ല സെക്രട്ടറി മാങ്കോട് രാധാകൃഷ്ണൻ, സംസ്ഥാന കൗൺസിലംഗം മനോജ് ഇടമന എന്നിവർ കൂടെയുണ്ടായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

