ദീർഘദൂര പെർമിറ്റ്; സ്വകാര്യ ബസുകൾക്ക് തീറെഴുതാൻ തിരക്കിട്ട നീക്കം, കണ്ണടച്ച് കെ.എസ്.ആർ.ടി.സി
text_fieldsആനവണ്ടി
തിരുവനന്തപുരം: വർഷങ്ങൾ നീണ്ട നിയമ പോരാട്ടങ്ങൾക്കൊടുവിൽ സ്വകാര്യ ബസുകളില്‍ നിന്നും കെ.എസ്.ആര്.ടി.സി ഏറ്റെടുത്ത ദീര്‍ഘദൂര പെർമിറ്റുകൾ വീണ്ടും സ്വകാര്യ ബസുകള്‍ക്ക് തീറെഴുതാൻ നീക്കം. കെ.എസ്.ആർ.ടി.സിയിലെ ഉന്നതരുടെയും മോട്ടോർ വാഹന വകുപ്പിന്റെയും ഒത്താശയോടെയാണ് ഈ നീക്കം.
ഇടുക്കിയിലെ 34 സ്വകാര്യ ബസ് പെർമിറ്റുകൾ പുതുക്കാനാണ് അണിയറയിൽ ചരട് വലികൾ തകൃതിയായി നടക്കുന്നത്.സംസ്ഥാനത്ത് 140 കിലോമീറ്ററില്‍ അധികം ദൂരമുള്ള 241 സ്വകാര്യബസ് പെര്‍മിറ്റുകളാണ് ഹൈക്കോടതി ഉത്തരവുപ്രകാരം കെ.എസ്.ആർ.ടി.സിക്ക് ലഭിച്ചത്.
ദേശസാല്‍കൃത പാതകളില്‍ ദീര്‍ഘദൂര ബസുകള്‍ ഓടിക്കാനുള്ള അനുമതി കെ.എസ്.ആര്.ടി.സിക്ക് മാത്രമാണുള്ളത്.
പെർമിറ്റ് കാലാവധി വരെ സ്വകാര്യ ബസ്സുകൾക്ക് ഓടാനും കാലാവധി കഴിയുന്ന മുറയ്ക്ക് പാതയിൽ നിന്ന് പിന്മാറാനുമാണ് നിർദേശം. പകരം ഈ റൂട്ടിൽ കെ.എസ്.ആർ.ടി.സി ബസ് ഇറക്കണം. ഇതുപ്രകാരം ഇടുക്കിയിലെ ദീര്‍ഘദൂര പെര്‍മിറ്റുകള്‍ പൂര്‍ണമായും കെ.എസ്.ആര്.ടി.സി ഏറ്റെടുക്കേണ്ടതാണ്. എന്നാൽ, ഇതിന് തയാറാകാതെ സ്വകാര്യ ബസുകളുടെ വരവിന് വഴിയൊരുക്കാൻ കണ്ണടയ്ക്കുകയാണ് അധികൃതർ.
കെ.എസ്.ആര്.ടി.സി അപേക്ഷ നല്‍കിയില്ലെങ്കില്‍ യാത്രാക്ലേശം പരിഗണിച്ച് മോട്ടോര്‍വാഹനവകുപ്പ് സ്വകാര്യ ബസുകള്‍ക്ക് പെര്‍മിറ്റ് പുതുക്കി നല്‍കാം. കെ.എസ്.ആർ.ടി.സി ബോധപൂർവം ബസ് ഇറക്കാതിരിക്കുകയും യാത്രാക്ലേശം പറഞ്ഞു മോട്ടോർ വാഹന വകുപ്പിനെ കൊണ്ട് സ്വകാര്യ പെർമിറ്റുകൾ അനുവദിപ്പിക്കാനുള്ള തന്ത്രമാണ് അണിയറയിൽ. എറണാകുളം, കോട്ടയം, പത്തനംതിട്ട ജില്ലകളെ ബന്ധിപ്പിച്ചുള്ള ദീര്‍ഘദൂര സ്വകാര്യ ബസുകളുടെ പെര്‍മിറ്റ് അപേക്ഷയാണ് പരിഗണനയിലുള്ളത്.
ഈ റൂട്ടുകളിലേക്ക് വിന്യസിക്കാൻ മതിയായ ബസ് ഇല്ലെന്ന മറുപടിയാണ് കെ.എസ്.ആര്.ടി.സി നല്‍കുന്നത്. കെ.എസ്.ആര്.ടി.സി അവകാശപ്പെട്ടില്ലെങ്കില്‍ സ്വകാര്യ ബസുകള്‍ക്ക് പെര്‍മിറ്റ് പുതുക്കി നല്‍കാമെന്ന് ഹൈക്കോടതി വിധിയുണ്ട്. ഇത് മുതലെടുത്ത് കെ.എസ്.ആര്.ടി.സിയെ പിന്തിരിപ്പിക്കാന് വന്‍ സമ്മർദമുണ്ട്. കെ.എസ്.ആര്.ടി.സി ഉന്നതനേതൃത്വം കൃതമായ നിര്‍ദേശം നല്‍കാതെ ഒഴിഞ്ഞുമാറിയതും ഉദ്യോഗസ്ഥ തലത്തില്‍ ആശയക്കുഴപ്പത്തിന് ഇടയാക്കി. ഇടുക്കിയില്‍ പെര്‍മിറ്റ് നേടിയാല്‍ മറ്റു ജില്ലകളിലും ദീര്‍ഘദൂര പെര്‍മിറ്റുകള്‍ നേടാന്‍ സ്വകാര്യബസുകള്‍ക്ക് വഴിയൊരുങ്ങും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

