ലോകായുക്ത ഓർഡിനൻസിന് സ്റ്റേയില്ല; തീരുമാനം അന്തിമ വിധിക്ക് വിധേയം
text_fieldsകൊച്ചി: സംസ്ഥാന സർക്കാറിന്റെ ലോകായുക്ത നിയമ ഭേദഗതി ഓർഡിനൻസിന് സ്റ്റേയില്ല. അതേസമയം, ഓർഡിനൻസിന്റെ അടിസ്ഥാനത്തിൽ സ്വീകരിക്കുന്ന തീരുമാനങ്ങൾ ഹരജിയുടെ അന്തിമ തീർപ്പിന് വിധേയമായിരിക്കുമെന്ന് ഹൈകോടതി ചീഫ് ജസ്റ്റിസ് എസ്. മണികുമാർ അടങ്ങുന്ന ഡിവിഷൻ ബെഞ്ച്.
പൊതുസേവകർ അഴിമതിക്കേസിൽ കുറ്റക്കാരെന്ന് കണ്ടാൽ അവരെ തൽസ്ഥാനത്തുനിന്ന് നീക്കാൻ ലോകായുക്തക്ക് അധികാരം നൽകുന്ന വ്യവസ്ഥ എടുത്തുകളയുന്നതാണ് ഓർഡിനൻസെന്നും ഇതു റദ്ദാക്കണമെന്നുമാവശ്യപ്പെട്ട് നേമം സ്വദേശി ആർ.എസ്. ശശികുമാർ നൽകിയ ഹരജിയിലാണ് ഉത്തരവ്. ഹരജി ഫയലിൽ സ്വീകരിച്ച് സർക്കാറിന് നോട്ടീസ് നൽകിയ കോടതി, വീണ്ടും മാർച്ച് ഏഴിന് പരിഗണിക്കാൻ മാറ്റി.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽനിന്ന് സഹായം അനുവദിക്കുന്നതിലടക്കം വിവേചനവും അധികാര ദുർവിനിയോഗവും ചൂണ്ടിക്കാട്ടി മുഖ്യമന്ത്രിക്കും മന്ത്രിമാർക്കുമെതിരെ ലോകായുക്തയിൽ നേരത്തേ പരാതി നൽകിയിട്ടുള്ളതായി ഹരജിക്കാരൻ പറഞ്ഞു. ലോകായുക്തയുടെ ഉത്തരവുകൾ സ്വീകരിക്കണോ വേണ്ടയോയെന്ന് തീരുമാനിക്കുന്ന അപ്പീൽ അതോറിറ്റിയായി സർക്കാർ മാറുന്ന തരത്തിലാണ് ഓർഡിനൻസ്.
രാഷ്ട്രപതിയുടെ മുൻകൂർ അനുമതി വാങ്ങാതെ പാസാക്കിയ ഓർഡിനൻസ് റദ്ദാക്കണമെന്നും ഹരജി തീർപ്പാകും വരെ ഇത് സ്റ്റേ ചെയ്യണമെന്നും ഹരജിയിൽ ആവശ്യപ്പെട്ടു. എന്നാൽ, ഈ ആവശ്യം കോടതി അനുവദിച്ചില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.