രണ്ട് സീറ്റിലും യാത്രക്കാർ; ഹൈകോടതി വിശദീകരണം തേടി
text_fieldsകൊച്ചി: ലോക്ഡൗൺ ഇളവിനെത്തുടർന്ന് ബസ് സർവിസ് അനുവദിച്ചപ്പോൾ രണ്ട് സീറ്റിലും ഇരിക്കാൻ അനുമതി നൽകിയതിനെതിരായ ഹരജിയിൽ ഹൈകോടതി സർക്കാറിെൻറ വിശദീകരണം തേടി. സാമൂഹിക അകലം പാലിക്കാതെ ബസ് യാത്രക്ക് അനുമതി നൽകിയ സർക്കാർ ഉത്തരവ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് കോഴിക്കോട് ബാലുശ്ശേരി സ്വദേശി അഫ്സൽ നൽകിയ ഹരജിയിലാണ് ജസ്റ്റിസ് ജയശങ്കരൻ നമ്പ്യാരുടെ ഉത്തരവ്. ഹരജിയിൽ നോട്ടീസ് ഉത്തരവിടാതിരുന്ന കോടതി 26നകം വിശദീകരണം നൽകാനാണ് നിർദേശിച്ചിരിക്കുന്നത്.
ജില്ലക്കകത്ത് ബസ് സർവിസ് അനുവദിച്ചപ്പോൾ ഒരു സീറ്റിൽ ഒരാൾ മാത്രമെന്ന വ്യവസ്ഥ മാറ്റിയാണ് പിന്നീട് ജൂൺ ഒന്നിന് ഉത്തരവുണ്ടായതെന്നാണ് ഹരജിയിൽ പറയുന്നത്. മേയ് 19ന് പുറത്തിറക്കിയ ഉത്തരവിൽ ബസിൽ കയറുംമുമ്പ് സാനിറ്റൈസർ ഉപയോഗിക്കണം, മാസ്ക് ധരിക്കണം, ഒരു സീറ്റിൽ ഒരാൾ മാത്രമേ ഇരിക്കാവൂ, നിന്ന് യാത്ര പാടില്ല തുടങ്ങിയ നിബന്ധനകൾ ഉൾപ്പെടുത്തിയിരുന്നു.
എന്നാൽ, കേന്ദ്ര സർക്കാർ ലോക്ഡൗണിൽ കൂടുതൽ ഇളവുകൾ അനുവദിച്ചതിെൻറ പശ്ചാത്തലത്തിൽ ഒരു സീറ്റിൽ ഒരാൾ എന്ന നിബന്ധന ഒഴിവാക്കിയാണ് സംസ്ഥാനം പിന്നീട് ഉത്തരവ് പുറപ്പെടുവിച്ചത്. ഇത് കോവിഡ് പകരാനുള്ള സാധ്യതയുണ്ടാക്കും. മാർഗനിർേദശങ്ങളിൽ ഇളവ് വരുത്തരുതെന്ന നിർദേശത്തിെൻറ ലംഘനമാണിത്. സാമൂഹിക അകലം പാലിക്കാതെയുള്ള യാത്രക്ക് അനുമതി നൽകിയ നടപടി റദ്ദാക്കണമെന്നും ഹരജി തീർപ്പാകുംവരെ ഉത്തരവ് സ്റ്റേ ചെയ്യണമെന്നുമാണ് ആവശ്യം.
മേയ് 30ന് കേന്ദ്രസർക്കാർ ലോക്ഡൗൺ ഇളവ് പ്രഖ്യാപിച്ചപ്പോൾ പൊതുസ്ഥലത്തെ സാമൂഹിക അകലം മാത്രമാണ് പരമാർശിച്ചതെന്നും വാഹനങ്ങളിലെ കാര്യം പറഞ്ഞിട്ടില്ലെന്നുമായിരുന്നു സർക്കാർ വിശദീകരണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.