ലോക്ഡൗണിൽ പണി പോയി; അമേരിക്കൻ കപ്പലിലെ ഷെഫ് തട്ടുകടക്കാരനായി
text_fieldsചേർത്തല: കോവിഡ് ദുരിതത്തിൽ തൊഴിൽ നഷ്ടപ്പെട്ട അമേരിക്കൻ കപ്പലിലെ യുവ ഷെഫ് കുടുംബം പോറ്റാൻ തട്ടുകട തുടങ്ങി. മാരാരിക്കുളം വടക്ക് പഞ്ചായത്ത് നാലാം വാർഡ് കണിച്ചുകുളങ്ങര കടുത്താനത്ത് ബാബു-ഷീല ദമ്പതികളുടെ മകൻ ബിബോഷാണ് (അമ്പാടി -37) ജീവിക്കാൻ പുതുവഴി തേടിയത്. ദേശീയപാതയോരത്ത് കണിച്ചുകുളങ്ങര കവലക്ക് വടക്കാണ് തട്ടുകട.
ആറുവർഷമായി അമേരിക്കൻ യാത്രക്കപ്പലിൽ ഷെഫായിരുന്നു. അവധിക്ക് നാട്ടിലെത്തി മടങ്ങാൻ ടിക്കറ്റ് ബുക്കുചെയ്ത് മാർച്ച് 10ന് നെടുമ്പാശ്ശേരിയിൽ വിമാനത്താവളത്തിൽ എത്തിയതാണ്. അപ്പോഴാണ് ലോക്ഡൗണിെൻറ ഭാഗമായി വിമാന സർവിസ് നിർത്തിയത്. സ്ഥിതിഗതി മാറുമെന്ന പ്രതീക്ഷയോടെ ദിവസങ്ങൾ തള്ളിനീക്കി. നാലുമാസത്തോളം കാത്തിരിപ്പ് നീണ്ടതോടെ പ്രതീക്ഷ അസ്തമിച്ചു.
തിരിച്ചുപോക്ക് സ്വപ്നം മാത്രമായ ഘട്ടത്തിലാണ് സ്വയംതൊഴിൽ ആലോചിച്ചത്. പഠിച്ചതുതന്നെ തൊഴിലാക്കാൻ തീരുമാനിച്ചു. അങ്ങനെയാണ് തട്ടുകട തുറന്നത്. കാനഡയിൽ ഷെഫായി ജോലിനോക്കവെ ലോക്ഡൗണിൽ തൊഴിൽ നഷ്ടപ്പെട്ട സുഹൃത്ത് തണ്ണീർമുക്കം സ്വദേശി സോനു സഹായത്തിനുണ്ട്.
ഒന്നാം ക്ലാസോടെ എസ്.എസ്.എൽ.സി വിജയിച്ച ബിബോഷ് കളമശ്ശേരി ഗവ. ഫുഡ്ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ടിലാണ് ഹോട്ടൽ മാനേജ്മെൻറ് കോഴ്സ് പഠിച്ചത്. തുടർന്ന് കെ.ടി.ഡി.സിയിൽ ദിവവേതന വ്യവസ്ഥയിൽ ജോലിനോക്കി. 2006ൽ തണ്ണീർമുക്കത്തെ കെ.ടി.ഡി.സി ഹോട്ടലിൽ എത്തിയ അന്നത്തെ സംസ്ഥാന പൊലീസ് മേധാവി രമൺ ശ്രീവാസ്തവ ഭക്ഷണം കഴിച്ച് രുചിക്കൂട്ടിലെ മികവിന് ബിബോഷിനെ അഭിനന്ദിച്ച് കെ.ടി.ഡി.സി എം.ഡിക്ക് കത്ത് അയച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.