നാട്ടിലേക്ക് പോകാൻ ബൈക്ക് മോഷ്ടിച്ചു; രണ്ടാഴ്ചക്കുശേഷം ഉടമക്ക് പാർസലായി തിരികെ നൽകി
text_fieldsകോയമ്പത്തൂർ: ലോക്ഡൗണിൽ കുടുങ്ങിയ യുവാവ് ബൈക്ക് മോഷ്ടിച്ച് നാട്ടിലെത്തി രണ്ടാഴ്ചക്കുശേഷം പാർസൽ സർവിസിൽ ഉടമക്ക് വാഹനം തിരിച്ചയച്ചു. മേയ് 18ന് ഉച്ചക്ക് ഒന്നോടെയാണ് കോയമ്പത്തൂർ സൂലൂർ പള്ളപാളയം വി. സുരേഷ്കുമാറിെൻറ സ്പ്ലെൻഡർ ബൈക്ക് കണ്ണംപാളയത്തെ ലേത് വർക്ഷോപ് പരിസരത്തുനിന്ന് കാണാതായത്. തുടർന്ന് സൂലൂർ പൊലീസിൽ പരാതി നൽകി. കോവിഡ് രോഗപ്രതിരോധ പ്രവർത്തനങ്ങളിലേർപ്പെട്ടതിനാൽ അന്വേഷണനടപടികൾക്ക് കാലതാമസം ഉണ്ടാവുമെന്നാണ് പൊലീസ് സുരേഷ്കുമാറിനെ അറിയിച്ചത്.
തുടർന്നാണ് സുരേഷ്കുമാർ സ്വന്തം നിലയിൽ അന്വേഷണമാരംഭിച്ചത്. സമീപത്തെ സി.സി.ടി.വി കാമറകൾ പരിശോധിച്ചതിൽ കണ്ണംപാളയം പിരിവിലെ ബേക്കറിയിൽ ജോലിചെയ്തിരുന്ന തഞ്ചാവൂർ മന്നാർഗുഡി സ്വദേശി പ്രശാന്താണ് (30) മോഷ്ടാവെന്ന് അറിവായി. ഇൗ നിലയിലാണ് കഴിഞ്ഞ ദിവസം സ്വകാര്യ പാർസൽ കമ്പനിയിൽനിന്ന് സുരേഷ്കുമാറിന് ഫോൺ സന്ദേശം കിട്ടിയത്. ഗോഡൗണിൽനിന്ന് ബൈക്ക് എടുത്തുകൊണ്ടുപോകാനായിരുന്നു ആവശ്യം.
‘പേ അറ്റ് ഡെലിവറി’യായതിനാൽ 1400 രൂപയടച്ചതിന് ശേഷമാണ് ബൈക്ക് കൈപ്പറ്റിയത്. ഒാർക്കാപ്പുറത്ത് നല്ലനിലയിൽ ബൈക്ക് തിരിച്ചുകിട്ടിയതിൽ സന്തോഷവാനായ സുരേഷ്കുമാർ വിവരം പൊലീസിനെയും അറിയിച്ചു. പൊലീസ് വലയിലാവുമെന്ന് തിരിച്ചറിഞ്ഞതോടെയാണ് പ്രശാന്ത് ബൈക്ക് തിരിച്ചയച്ചതെന്ന് സുരേഷ്കുമാർ പറഞ്ഞു. മോഷ്ടിച്ച ബൈക്കിൽ കുടുംബത്തോടൊപ്പമാണ് പ്രതി പ്രശാന്ത് നാട്ടിലേക്ക് തിരിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.