ഗുണ്ടകളെ നേരിട്ട പൊലീസ് കമീഷണർക്ക് നാട്ടുകാരുടെ സ്നേഹസമ്മാനം, ഇളങ്കോ നഗർ ബോർഡ് വേണ്ടെന്ന് കമീഷണർ
text_fieldsതൃശൂര്‍: ഗുണ്ടാ ആക്രമണം തടയാന്‍ നേതൃത്വം നല്‍കിയ തൃശൂര്‍ സിറ്റി പൊലീസ് കമീഷണറോടുള്ള ബഹുമാന സൂചകമായി റോഡിനു കമീഷണറുടെ പേരു നല്‍കി നാട്ടുകാര്‍. തൃശൂർ നെല്ലങ്കരയിലെ നിവാസികളാണ് റോഡിന് കമീഷണര്‍ ആര്‍. ഇളങ്കോയുടെ പേരിട്ടത്. 'ഇളങ്കോ നഗര്‍ - നെല്ലങ്കര' എന്ന ബോർഡ് സ്ഥാപിച്ചു. എന്നാൽ ബോര്‍ഡ് നീക്കം ചെയ്യാന്‍ സ്‌നേഹപൂര്‍വം പൊലീസ് അഭ്യര്‍ഥിച്ചതിനെ തുടര്‍ന്ന് പിന്നീട് ബോര്‍ഡ് നാട്ടുകാർ മാറ്റി.
ഗുണ്ടാസംഘത്തിന്‍റെ ബര്‍ത്ത്‌ഡേ ആഘോഷത്തിന്റെ ഭാഗമായി നടന്ന ലഹരിപാര്‍ട്ടിയില്‍ ബഹളം ഉണ്ടായതിനെ തുടർന്ന് സമീപ വാസികള്‍ വിവരം പോലീസിനെ അറിയിക്കുകയായിരുന്നു. ഇവർ തമ്മിലടിച്ച ശേഷം പൊലീസിനെയും ആക്രമിച്ചു. മൂന്ന് പൊലീസ് വാഹനങ്ങള്‍ തല്ലിത്തകര്‍ത്തു. എസ്.ഐ അടക്കം അഞ്ച് പൊലീസുകാര്‍ക്കു പരുക്കേറ്റു. സംഭവത്തിൽ രണ്ടു കൊലപാതകക്കേസുകളില്‍ പ്രതിയായ കാപ്പാ കുറ്റവാളി മൂര്‍ക്കനിക്കര പടിഞ്ഞാറേ വീട്ടില്‍ ബ്രഹ്മജിത്ത് അടക്കമുള്ളവരെ പൊലീസ് പിടികൂടി.
നെല്ലങ്കരയില്‍ പൊലീസിനെ ആക്രമിച്ച ഗുണ്ടകളെ കീഴടക്കിയ ചെയ്ത ശേഷം കമീഷണര്‍ ആര്‍. ഇളങ്കോയുടെ പേരില്‍ പൊലീസ് ഇറക്കിയ പോസ്റ്റര്‍ തരംഗമായിരുന്നു. 'ഗുണ്ടകള്‍ ഗുണ്ടകളെപ്പോലെ പ്രവര്‍ത്തിച്ചു, പൊലീസ് പൊലീസിനെപ്പോലെ പ്രവര്‍ത്തിച്ചു' എന്നായിരുന്നു പോസ്റ്ററിലെ വാചകം. ഗുണ്ടകള്‍ ഗുണ്ടകളായാല്‍ പൊലീസ് പൊലീസാകുമെന്ന കമ്മിഷണറുടെ പ്രതികരണത്തെ ആധാരമാക്കിയായിരുന്നു പോസ്റ്റര്‍. സംസ്ഥാനവ്യാപകമായി പൊലീസ് സമൂഹമാധ്യമ ഗ്രൂപ്പുകളില്‍ പോസ്റ്റര്‍ തരംഗമായി.
ജനങ്ങളും പോലീസുമായുള്ള ഊഷ്മളമായ ബന്ധം നിലനിൽക്കണമെന്നും മയക്കുമരുന്നിനെതിരെയും സമൂഹത്തിൽ ഗുണ്ടാസംഘങ്ങൾ നടത്തുന്ന പ്രവർത്തനങ്ങൾക്കെതിരെയും നടപടിയെടുക്കാൻ കൃത്യ സമയത്ത് പൊലീസിനെ വിവരങ്ങൾ അറിയിക്കണമെന്ന് കമീഷണർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

