റോഡ് മുറ്റത്തുകൂടി പോകും, കയറാൻ കിലോമീറ്ററുകൾ താണ്ടണം! ഔട്ടർ റിങ് റോഡ് പദ്ധതിക്കെതിരെ പരാതിയുമായി നാട്ടുകാർ
text_fieldsകൊച്ചി: കേരളത്തിലെ ആദ്യ എട്ടുവരി ഗതാഗത ഇടനാരിയായ കൊച്ചി ഔട്ടർ റിങ് റോഡ് (കുണ്ടന്നൂർ ബൈപാസ്) പദ്ധതിയുടെ പ്രാരംഭ വിജ്ഞാപനം പുറത്തുവന്നതിന് പിന്നാലെ കിഴക്കൻ എറണാകുളം മേഖലയിൽ അതൃപ്തി പുകയുന്നു. കോടികൾ മുടക്കി അത്യാധുനിക നിലവാരത്തിൽ നിർമ്മിക്കുന്ന ഈ അതിവേഗ പാത തങ്ങളുടെ പ്രദേശത്തുകൂടി കടന്നുപോകുന്നുണ്ടെങ്കിലും, യാത്രാസൗകര്യത്തിനായി ഹൈവേയിലേക്ക് പ്രവേശിക്കാൻ ഒരിടത്തും പ്രവേശന കവാടമില്ല എന്നാണ് നാട്ടുകാരുടെ പ്രധാന പരാതി.
നിലവിൽ കരയാംപറമ്പ്, മറ്റൂർ, പട്ടിമറ്റം, പുത്തൻകുരിശ്, അരൂർ എന്നിങ്ങനെ അഞ്ച് സ്ഥലങ്ങളിലാണ് എൻട്രി പോയിന്റുകൾ പ്രഖ്യാപിച്ചിട്ടുള്ളത്. എന്നാൽ ജനസാന്ദ്രതയേറിയ പെരുമ്പാവൂർ, മാറമ്പിള്ളി, വെങ്ങോല തുടങ്ങിയ പ്രദേശങ്ങളിലുള്ളവർക്ക് ഇതുകൊണ്ട് യാതൊരു പ്രയോജനവുമില്ല. മാറമ്പിള്ളി, വെങ്ങോല, അറയ്ക്കപ്പടി വില്ലേജുകളിലൂടെയാണ് ബൈപാസ് കടന്നുപോകുന്നത് എന്നതിനാൽത്തന്നെ പ്രദേശവാസികൾക്ക് ഹൈവേയുടെ ഗുണം പൂർണ്ണമായി നഷ്ടപ്പെടുന്ന അവസ്ഥയാണ് സംജാതമായിരിക്കുന്നത്. തിരക്കേറിയ എം.സി റോഡിൽ നിന്നും എ.എം റോഡിൽ നിന്നും എളുപ്പത്തിൽ പ്രവേശനം സാധ്യമായാൽ മാത്രമേ പദ്ധതിയുടെ യഥാർത്ഥ ലക്ഷ്യം യാഥാർത്ഥ്യമാകൂ.
ഇതിന്റെ ഭാഗമായി പെരുമ്പാവൂർ-ആലുവ കെ.എസ്.ആർ.ടി.സി റോഡിലെ മഞ്ഞപ്പെട്ടിയിലോ, അല്ലെങ്കിൽ ആലുവ-മൂന്നാർ റോഡിലെ പോഞ്ഞാശേരിയിലോ പുതിയൊരു പ്രവേശന കവാടം കൂടി അനുവദിക്കണമെന്നാണ് ശക്തമായ ആവശ്യം ഉയർന്നിരിക്കുന്നത്. ഈ യാത്രാക്ലേശം പരിഹരിച്ച് പെരുമ്പാവൂർ മേഖലയെയും പദ്ധതിയുടെ ഭാഗമാക്കണമെന്ന് ആവശ്യപ്പെട്ട് പ്രദേശവാസികളും ജനപ്രതിനിധികളും ഇതിനോടകം തന്നെ ദേശീയപാത അതോറിറ്റിക്ക് ഔദ്യോഗികമായി നിവേദനം സമർപ്പിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

