തദ്ദേശസ്ഥാപനങ്ങളുടെ പ്രതിസന്ധി: പ്രതിപക്ഷം ഇറങ്ങിപ്പോയി
text_fieldsതിരുവനന്തപുരം: പ്ലാൻഫണ്ട് വെട്ടിക്കുറച്ചതുൾപ്പെടെ കാരണങ്ങളാൽ തദ്ദേശ സ്ഥാപനങ്ങൾ നേരിടുന്ന പ്രതിസന്ധി നടപടികൾ നിർത്തിവെച്ച് ചർച്ച ചെയ്യണമെന്നാവശ്യപ്പെടുന്ന അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചതിൽ പ്രതിഷേധിച്ച് പ്രതിപക്ഷം നിയമസഭയിൽ നിന്ന് ഇറങ്ങിപ്പോയി. ജി.ആർ അനിൽ കൊണ്ടുവന്ന പ്രമേയത്തിന് മുഖ്യമന്ത്രി വി.ഡി സതീശന്റെ വിശദീകരണത്തെ തുടർന്ന് സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ അനുമതി നിഷേധിക്കുകയായിരുന്നു. ബജറ്റ് ചർച്ചയിൽ എല്ലാം പറഞ്ഞുകഴിഞ്ഞ ശേഷമാണ് ബജറ്റുമായി ബന്ധപ്പെട്ട വിഷയം അടിയന്തര പ്രമേയമായി പ്രതിപക്ഷം കൊണ്ടുവന്നതെന്ന് മുഖ്യമന്ത്രി കുറ്റപ്പെടുത്തി. സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതി പരിഗണിച്ച് എല്ലാ വകുപ്പുകളുടെയും പ്ലാൻ ഫണ്ട് വെട്ടിക്കുറച്ചിട്ടുണ്ട്. എസ്.സി/എസ്.ടി, ഫിഷറീസ് വകുപ്പുകൾക്ക് മാത്രമാണ് ഫണ്ട് വെട്ടിക്കുറക്കാതിരുന്നത്. മുൻ സർക്കാറിന്റെ പ്രവൃത്തികളുടെ ഫലമാണിതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
തദ്ദേശ സ്ഥാപനങ്ങൾക്കുള്ള 1533 കോടി രൂപയാണ് വെട്ടിക്കുറച്ചത്. കഴിഞ്ഞ സർക്കാറിന്റെ കാലത്ത് കൊടുക്കേണ്ട മൂന്നാം ഗഡുവായ 2150 കോടി നൽകാതെ പോയവരാണ് ഇപ്പോൾ 1533 കോടി കുറച്ചെന്ന കുറ്റംപറയുന്നതെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. കഴിഞ്ഞ സർക്കാർ കൊടുത്തതിനേക്കാൾ കൂടുതൽ തുക ഇപ്പോൾ നൽകിയിട്ടുണ്ട്. എൽ.ഡി.എഫ് ഭരണം തുടരുകയും അന്ന് അനുവദിച്ച 10,189 കോടിയുടെ പ്ലാൻ നടപ്പാക്കുകയും ചെയ്തിരുന്നെങ്കിൽ 57 ശതമാനം തുക കുറക്കേണ്ടിവന്നേനെ. അതായത് 5750 കോടി ഒഴിവാക്കി പദ്ധതികൾ നടപ്പാക്കേണ്ടിവരുമായിരുന്നു. എന്നാൽ ഈ സർക്കാർ പൊതുസമൂഹത്തോട് കേരളത്തിന്റെ സാമ്പത്തിക സ്ഥിതിയെകുറിച്ച് പറഞ്ഞിട്ടാണ് 1533 കോടി വെട്ടിക്കുറച്ചത്. ഇങ്ങോട്ട് വിരൽ ചൂണ്ടുമ്പോൾ ബാക്കി നാല് വിരലുകളും നിങ്ങളുടെ നെഞ്ചിലേക്കാണ് തുളച്ചുകയറുന്നതെന്ന് മറ ക്കരുതെന്നും മുഖ്യമന്ത്രി പറഞ്ഞു. തദ്ദേശ സ്ഥാപനങ്ങൾക്കുള്ള ധനകാര്യ കമീഷൻ ഗ്രാന്റ് അനുവദിക്കുന്നത് ഗ്രാമ, നഗര പ്രദേശങ്ങൾ പരിഗണിച്ചാണ്. കേരളത്തിലെ 85 ശതമാനം പ്രദേശവും നഗര മേഖലയായാണ് രേഖപ്പെടുത്തിയിട്ടുള്ളത്. അതിനാൽ ഗ്രാമപ്രദേശങ്ങൾക്ക് മതിയായ ഫണ്ട് ലഭിക്കുന്നില്ല. അത് അസന്തുലിതമാണ്. ഗ്രാമപ്രദേശങ്ങൾക്ക് 405 കോടിയും നഗരപ്രദേശങ്ങൾക്ക് 2145 കോടിയുമാണ് ലഭിക്കുന്നത്. എന്നാൽ ആ അസന്തുലിതാവസ്ഥ പരിഹരിക്കുന്ന രീതിയിലാണ് ഫണ്ട് നൽകിയതെന്നും വി.ഡി സതീശൻ പറഞ്ഞു.
എന്നാൽ മുഖ്യമന്ത്രി ബോധപൂർവം തെറ്റിധരിപ്പിക്കുകയാണെന്ന് വാക്കൗട്ട് പ്രസംഗം നടത്തിയ പ്രതിപക്ഷ നേതാവ് പിണറായി വിജയൻ പറഞ്ഞു. തദ്ദേശ സ്ഥാപനങ്ങൾക്കുള്ള മൂന്നാംഗഡു മാർച്ചിലാണ് നൽകാനിരുന്നത്. അപ്പോൾ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു. പണം നൽകാൻ തെരഞ്ഞെടുപ്പ് കമീഷനെ സമീപിച്ചെങ്കിലും അനുമതി ലഭിച്ചില്ല. കഴിഞ്ഞ സാമ്പത്തിക വർഷം 6000 കോടിയുടെ നീക്കിയിരിപ്പുണ്ടായിരുന്നു. അതിൽ നിന്ന് സ്പിൽ ഓവറായി തദ്ദേശ സ്ഥാപനങ്ങൾക്ക് പണം നൽകാമായിരുന്നു. സർക്കാർ നീക്കിവെക്കുന്ന ഫണ്ട് തദ്ദേശ സ്ഥാപനങ്ങൾക്ക് സാങ്കേതികതയുടെ പേരിൽ നഷ്ടപ്പെടരുതെന്ന് 2022 ഏപ്രിൽ 19ലെ സർക്കാർ ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പ്ലാൻഫണ്ട് വെട്ടിക്കുറച്ചത് തദ്ദേശ സ്ഥാപനങ്ങളുടെ പ്രവർത്തനത്തെ സാരമായി ബാധിച്ചിരിക്കുകയാണ്. ഇപ്പോൾ വലിയ മരവിപ്പാണ് തദ്ദേശ സ്ഥാപനങ്ങളുടെ പ്രവർത്തനത്തിലുള്ളതെന്നും പിണറായി ചൂണ്ടിക്കാട്ടി. തദ്ദേശ സ്ഥാപനങ്ങൾ വലിയ പ്രതിസന്ധിയിലാണെന്നും സ്പിൽഓവർ കുടിശ്ശിക തീർക്കാൻ വലയുകയാണെന്നും പ്രമേയം അവതരിപ്പിച്ച ജി.ആർ അനിൽ ചൂണ്ടിക്കാട്ടി. സ്വന്തം നിലക്ക് ഫണ്ട് കണ്ടെത്താനാണ് തദ്ദേശ സ്ഥാപനങ്ങൾക്ക് നൽകിയ നിർദേശമെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

