വയനാട്ടിലെ മാല കവർച്ച സംഘത്തെ പിന്തുടർന്ന് പിടികൂടി പൊലീസ്; കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തത് തമിഴ്നാട് സ്വദേശികളായ രണ്ട് സ്ത്രീകളെ
text_fieldsവിവിധ മാല മോഷണക്കേസിൽ പിടിയിലായവർ
മാനന്തവാടി/മീനങ്ങാടി: ജില്ലയിലുടനീളം നാട്ടുകാരെ ആശങ്കയിലാഴ്ത്തിയ മാല കവർച്ച സംഘത്തെ പിടികൂടുന്നതിന് ശക്തമായ നടപടികളുമായി പൊലീസ്. കഴിഞ്ഞ ദിവസം ജില്ലയിലെ വിവിധയിടങ്ങളിൽനിന്ന് അഞ്ചുപേരാണ് വയനാട് പൊലീസിന്റെ പിടിയിലായത്.
തമിഴ്നാട് സ്വദേശികളായ രണ്ട് സ്ത്രീകളെയാണ് പൊലീസ് സംഘം മീനങ്ങാടിയിൽനിന്ന് പിന്തുടർന്ന് പിടികൂടിയത്. മധുരൈ സ്വദേശികളായ ആലങ്ങാനൂർ, കണ്ണകി എന്ന അർച്ചന എന്ന രമ്യ (30), തിരുപ്പര കോൻഡ്രം ഈശ്വരി (47) എന്നിവരെയാണ് പിടികൂടിയത്. മീനങ്ങാടി പഞ്ചായത്ത് പരിസരത്ത് വെച്ചാണ് ഇവരെ പിടികൂടിയത്. ഇവർക്കെതിരെ പല പേരുകളിലായി കേരളത്തിനകത്തും പുറത്തുമായി നിരവധി കേസുകളും വാറന്റുകളുമുണ്ട്. മാനന്തവാടി നഗരത്തിൽ വെച്ച് വയോധികയുടെ മാല അപഹരിക്കാൻ ശ്രമിച്ച അന്തർസംസ്ഥാന മോഷണ സംഘത്തിലെ മൂന്ന് യുവതികളെ മാനന്തവാടി പൊലീസ് പീച്ചങ്കോട് വെച്ച് കഴിഞ്ഞ ദിവസം പിടികൂടി. താൻ ‘ഡോക്ടറാണെന്ന്’ വിശ്വസിപ്പിച്ച് വയോധികയുടെ സീറ്റിനടുത്തിരുന്ന ശേഷമാണ് പ്രതികളിൽ ഒരാൾ മാല പൊട്ടിക്കാൻ ശ്രമിച്ചത്.
മാനന്തവാടി എൽ.എഫ് യു.പി സ്കൂൾ ജങ്ഷനിലായിരുന്നു സംഭവം. പുൽപള്ളി ഭാഗത്തുനിന്ന് ബസിൽ വന്നിറങ്ങിയ വയോധികയെ ഇളം പച്ച നിറത്തിലുള്ള ചുരിദാറും കണ്ണടയും ധരിച്ച പ്രതികൾ പിന്തുടർന്ന് മാല കവരാൻ ശ്രമിക്കുകയായിരുന്നു. കവർച്ച ശ്രമം വയോധിക ഉടനടി തിരിച്ചറിഞ്ഞ് ശബ്ദമുണ്ടാക്കിയതോടെ മാല ഉപേക്ഷിച്ച് പ്രതികൾ ഓടി രക്ഷപ്പെടകുകയായിരുന്നു. പ്രതികൾ വയോധികയെ പിന്തുടരുന്നതിന്റെ സി.സി ടി.വി ദൃശ്യങ്ങൾ മാനന്തവാടി എ.എസ്.പി കാർത്തിക് ഐ.പി.എസിന്റെ നേതൃത്വത്തിൽ പൊലീസ് പുറത്തുവിട്ടിരുന്നു. തുടർന്ന് പൊലീസ് നടത്തിയ ഊർജിത തിരച്ചിലിനൊടുവിൽ പീച്ചങ്കോട് വെച്ചാണ് മൂന്ന് യുവതികളെയും നാട്ടുകാർ സാഹസികമായി തടഞ്ഞ് വെച്ച് പൊലീസിൽ വിവരമറിയിക്കുകയും പൊലീസുകാർ എത്തി കസ്റ്റഡിയിലെടുക്കുകയും ചെയ്തത്.
സംഘത്തിൽ കൂടുതൽ ആളുകൾ ഉണ്ടെന്നാണ് പൊലീസ് പറയുന്നത്. അതുകൊണ്ട് പിടികൂടിയവരുടെ പേര് വിവരങ്ങൾ പുറത്ത് വിടാൻ പൊലീസ് തയാറായിട്ടില്ല. ജില്ല പൊലീസ് മേധാവി എസ്. ദേവമനോഹറുടെ മേൽനോട്ടത്തിൽ ജില്ലയിൽ വിവിധ സംഘങ്ങളായി തിരിഞ്ഞു നടത്തിയ അന്വേഷണത്തിനൊടുവിലാണ് ഇവരെല്ലാം വലയിലായത്. പ്രത്യേക അന്വേഷണ സംഘത്തെ കൂടാതെ, മാനന്തവാടി എ.എസ്.പി കാർത്തിക്, ഡിവൈ.എസ്.പി മാരായ എം.എം. അബ്ദുൾ കരീം, ടി.എ. അഗസ്റ്റിൻ തുടങ്ങിയവരുടെ കീഴിൽ പ്രത്യേക അന്വേഷണ സംഘങ്ങളായി തിരിഞ്ഞ് ജില്ലയിലുടനീളം ബസുകളും ഓട്ടോറിക്ഷകളും ലോഡ്ജുകളും ബസ് സ്റ്റാൻഡുകളും മറ്റും കേന്ദ്രീകരിച്ച് പരിശോധന ശക്തമാക്കിയിട്ടുണ്ട്. പ്രതികൾ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ വ്യാപകമായി മാല മോഷണങ്ങൾ നടത്തി വന്നവരായിരുന്നു.
പ്രായമായവരെ പിന്തുടർന്ന് അവരറിയാതെ കവർച്ച നടത്തിയ ശേഷം ഓട്ടോ റിക്ഷകളിൽ പലയിടങ്ങളിൽ മാറിമാറി സഞ്ചരിച്ചും താമസിച്ചും കുറ്റ കൃത്യങ്ങൾ തുടരുകയായിരുന്നു. അടുത്തിടെ വാവുബലിയോടനുബന്ധിച്ച് തിരുനെല്ലി അമ്പല പരിസരത്തും അമ്പലവയൽ, കമ്പളക്കാട് സ്റ്റേഷൻ പരിധികളിലും കവർച്ച നടന്നതിനെ തുടർന്ന് സംശയിക്കപ്പെടുന്ന സ്ത്രീകളുടെ ചിത്രങ്ങൾ പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് ആയി മാധ്യമങ്ങൾ മുഖേനയും സാമൂഹമാധ്യമങ്ങൾ മുഖേനയും പ്രചരിപ്പിച്ചിരുന്നു. മീനങ്ങാടിയിലെ സ്പെഷൽ ബ്രാഞ്ച് പൊലീസ് ഉദ്യോഗസ്ഥൻ സുമേഷിന് തോന്നിയ സംശയത്തെ തുടർന്ന് നടത്തിയ കൃത്യമായ നിരീക്ഷണമാണ് മീനങ്ങാടിയിൽനിന്ന് മോഷ്ടാക്കളെ വലയിലാക്കാൻ സഹായിച്ചത്. മീനങ്ങാടിയിലെ 'ഔറ കളക്ഷൻ' ഫാൻസി കടയിൽനിന്ന് ഇവർ ഉൽപന്നങ്ങൾ മോഷ്ടിച്ചതായും പൊലീസിന് പരാതി ലഭിച്ചിട്ടുണ്ട്.
പിടിയിലായവരുടെ എണ്ണം ഏഴായി
സുൽത്താൻ ബത്തേരി: ജില്ലയെ മുഴുവന്‍ ആശങ്കയിലാഴ്ത്തി വിലസിയ മാല കവര്‍ച്ചസംഘത്തിലെ രണ്ടുപേരെ കൂടി വലയിലാക്കി വയനാട് പൊലീസ്. തമിഴ്നാട് സ്വദേശികളായ മധുരൈ, ചിന്താമണി, എം. രവി(48), ശിവഗംഗ, മടപുര, എം. മാരിമുത്തു എന്ന പാണ്ഡ്യന് (39) എന്നിവരെയാണ് ജില്ല പൊലീസ് മേധാവിയുടെ സ്ക്വാഡും ബത്തേരി പൊലീസും ചേര്‍ന്ന് പിടികൂടിയത്. വാടകക്ക് താമസിച്ചു വന്നിരുന്ന മലപ്പുറം, ഐക്കരപടിയിലെ റൂമില്‍നിന്നാണ് ഇവരെ കസ്റ്റഡിയിലെടുത്തത്. ബത്തേരിയിലെ മാല മോഷണക്കേസില്‍ പിടിയിലായവരുടെ കൂട്ടാളികളാണിവര്. ഇതോടെ മാല കവര്‍ച്ച കേസുകളില്‍ ജില്ലയില്‍ പിടിയിലായവരുടെ എണ്ണം ഏഴായി.
കഴിഞ്ഞ 17ന് ഉച്ചയോടെയാണ് അമ്മായിപ്പാലത്തുനിന്ന് ബത്തേരിയിലേക്ക് കെ.എസ്.ആര്.ടി.സി ബസില്‍ യാത്ര ചെയ്ത നെന്മേനി സ്വദേശിയുടെ മൂന്ന് പവന്റെ മാലയും ഒരു ഗ്രാം താലിയും അടങ്ങിയ ഏകദേശം 3,82,000 രൂപ വിലവരുന്ന ആഭരണം വലിച്ച് പൊട്ടിച്ച് കവര്‍ന്നത്. ബത്തേരി ഗാന്ധി ജങ്ഷനില്‍ എത്തിയപ്പോള്‍ വയോധിക മോഷണം നടന്നത് അറിയുകയും വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ പൊലീസ് വിവിധ സംഘങ്ങളായി തിരിഞ്ഞ് അന്വേഷണം നടത്തുകയും ചെയ്തു. തുടര്‍ന്ന് മണിക്കൂറുകള്‍ക്കുള്ളില്‍ മധുരൈ സ്വദേശികളായ അളകനല്ലൂര്, ഈശ്വരി (47), അളകനല്ലൂര്, കണ്ണകി എന്ന അര്‍ച്ചന എന്ന രമ്യ(30) എന്നിവരെ പിടികൂടി.
തുടർന്ന് പൊലീസിന്റെ അന്വേഷണം കൂട്ടുപ്രതികളായ ഈശ്വരിയുടെ ഭര്‍ത്താവായ രവിയിലേക്കും രമ്യയുടെ ഭര്‍ത്താവായ മാരിമുത്തിവിലേക്കുമെത്തുകയായിരുന്നു. മോഷണത്തിലൂടെ ലഭിക്കുന്ന സ്വര്‍ണാഭരണങ്ങള്‍ വില്പന നടത്തി വീതം വെച്ച് എടുക്കുന്നതാണ് ഇവരുടെ രീതി. ഈശ്വരിക്ക് പാനൂര്‍, വാടാനപ്പള്ളി, അടൂര്‍ എന്നീ സ്റ്റേഷനുകളിലും രമ്യക്ക് തൃശൂര്‍ വെസ്റ്റ്, കൊയിലാണ്ടി എന്നീ സ്റ്റേഷനുകളിലും മോഷണക്കേസുകളുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

