വയനാട് മെഡിക്കൽ കോളജ്; മടക്കിമല ഭൂമിയിലേക്കുള്ള വഴിയിൽ കവാടം സ്ഥാപിച്ച് ആക്ഷൻ കമ്മിറ്റി
text_fieldsകൽപറ്റ: വയനാട് ഗവ. മെഡിക്കൽ കോളജിനായി ചന്ദ്രപ്രഭ ചാരിറ്റബിൾ ട്രസ്റ്റ് സൗജന്യമായി നൽകിയ മടക്കിമലയിലെ ഭൂമിയിലേക്ക് പ്രവേശിക്കുന്ന ഭാഗത്ത് സമരപരിപാടികളുടെ ഭാഗമായി ആക്ഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതീകാത്മകമായി പ്രവേശന കവാടം സ്ഥാപിച്ചു. മടക്കിമലയിലെ ഭൂമിയിലേക്കുള്ള റോഡും പരിസരവും കാടുവെട്ടിത്തെളിക്കുകയും ചെയ്തു. വയനാട് മെഡിക്കൽ കോളജ് എന്ന ബോർഡ് അടക്കമുള്ള പ്രവേശന കവാടമാണ് പ്രതീകാത്മകമായി സ്ഥാപിച്ചത്. ഇതിന് പുറമെ സ്ഥലത്ത് സർക്കാർ സ്ഥാപിച്ച ബോർഡും കാടുവെട്ടി വൃത്തിയാക്കി. ജില്ലയിലെ വിവിധ പഞ്ചായത്തുകളിൽനിന്ന് സ്ത്രീകൾ ഉൾപ്പെടെയുള്ള നിരവധിപേർ ശ്രമദാന പ്രവർത്തനത്തിൽ പങ്കാളികളായി. ദേശീയപാതക്ക് സമീപത്തെയും ബോർഡ് സ്ഥാപിച്ച സ്ഥലത്തെയും ഇരുവശത്തെയും കാട് വെട്ടിത്തെളിച്ച് റോഡിന്റെ തുടക്കഭാഗം ഗതാഗതയോഗ്യമാക്കി. ഇ.പി. ഫിലിപ്പ് കുട്ടി, വിജയൻ മടക്കിമല, വി.പി. അബ്ദുൽ ഷുക്കൂർ, ഇഖ്ബാൽ മുട്ടിൽ, അഡ്വ. ടി.യു. ബാബു, എം. ബഷീർ, എടത്തിൽ അബ്ദുറഹ്മാൻ, പ്രിൻസ് തോമസ്, ജോബിൻ ജോസ്, ടി.യു. സഫീർ, എ. സതീഷ് കുമാർ, സി. അബ്ദുൽ ഖാദർ, ഹംസ പറമ്പൻ, സിബി തോമസ് തുടങ്ങിയവർ നേതൃത്വം നൽകി.
മെഡിക്കൽ കോളജ് മടക്കിമലയിൽ സ്ഥാപിക്കണമെന്നാവശ്യപ്പെട്ട് ആക്ഷൻ കമ്മിറ്റിയുടെ അഞ്ചാംഘട്ട സമര പരിപാടിയുടെ ഭാഗമായാണ് കാടുവെട്ടിത്തെളിക്കലും ബോർഡ് സ്ഥാപിക്കലും നടന്നത്. മടക്കിമല മെഡിക്കൽ കോളജ് അട്ടിമറിക്കെതിരെ അതിശക്തമായ ബഹുജന പ്രക്ഷോഭത്തിന് വരും നാളുകളിൽ ജില്ല സാക്ഷ്യം വഹിക്കുമെന്ന് ആക്ഷൻ കമ്മിറ്റി ഭാരവാഹികൾ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.