വയനാട് മെഡിക്കല്‍ കോളജ് വിവാദം;കോണ്‍ഗ്രസ് മൗനത്തിൽ
text_fieldsകല്‍പറ്റ: വയനാട് മെഡിക്കല്‍ കോളജ് വിഷയത്തിൽ വിവാദം പുകയുമ്പോഴും കോൺഗ്രസും ജനപ്രതിനിധകളും മൗനത്തിൽ. ഉമ്മൻ ചാണ്ടി സർക്കാർ മടക്കിമലയിൽ തറക്കില്ലിട്ട വയനാട് മെഡിക്കൽ കോളജ് എൽ.ഡി.എഫ് അധികാരത്തിലെത്തിയതോടെ ഭൂമി അനുയോജ്യമല്ലെന്ന് പറഞ്ഞ് മാനന്തവാടി ജില്ല ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. പിണറായി സർക്കാറിന്റെ കാലത്ത് മെഡിക്കൽ കോളജ് ഉദ്ഘാടനവും നടത്തി.
യു.ഡി.എഫ് വീണ്ടും അധികാരത്തിലെത്തിയതോടെ മെഡിക്കൽ കോളജ് നേരത്തേ തീരുമാനിച്ച മടക്കമലയിൽതന്നെ വേണമെന്നാണ് ഒരുവിഭാഗം ആവശ്യപ്പെടുന്നത്. എന്നാൽ, ജില്ല കോൺഗ്രസ് നേതൃത്വവും ജനപ്രതിനിധികളും വിഷയത്തിൽ ഇതുവരെ നിലപാട് വ്യക്തമാക്കിയിട്ടില്ല. ജില്ലയില്‍ നിന്നുള്ള എം.പിയും മന്ത്രി ഉൾപ്പടെ മൂന്ന് എം.എല്‍.എമാരും കോണ്‍ഗ്രസിൽനിന്നാണ്. ഇതില്‍ ഉഷ വിജയന്‍ മാനന്തവാടിയില്‍ തന്നെ മെഡിക്കല്‍ കോളജ് നിലനിര്‍ത്തണമെന്ന് ആവശ്യപ്പെടുന്നുണ്ടെങ്കിലും മറ്റ് രണ്ടുപേരും വിഷയത്തില്‍ മൗനം വെടിഞ്ഞിട്ടില്ല. ജില്ല കോണ്‍ഗ്രസ് കമ്മിറ്റിയും വിഷയത്തിൽ നിലപാട് പറഞ്ഞിട്ടില്ല.
നിലവില്‍ മാനന്തവാടിയില്‍ പ്രവര്‍ത്തിക്കുന്ന മെഡിക്കല്‍ കോളജ് നേരത്തേ കല്‍പറ്റയിലെ ചന്ദപ്രഭ ട്രസ്റ്റ് ദാനംചെയ്ത ഭൂമിയില്‍ ആരംഭിക്കണമെന്ന് ആവശ്യപ്പെട്ട് നിരവധി ആക്ഷന്‍ കമ്മിറ്റികള്‍ വിവിധ തരത്തിലുള്ള പ്രക്ഷോഭങ്ങളുമായി മുന്നോട്ട് പോകുകയാണ്. ഇതില്‍ ഭൂരിഭാഗവും കോണ്‍ഗ്രസ്, മുസ്‍ലിം ലീഗ് ജനപ്രതിനിധികളാണ് ഭാരവാഹികള്‍. പ്രിയങ്ക ഗാന്ധി എം.പിയും അഭിപ്രായം പറഞ്ഞിട്ടില്ല. നിലപാട് വ്യക്തമാക്കണമെന്ന് കോണ്‍ഗ്രസ്, ലീഗ് അണികൾ ആവശ്യപ്പെടുന്നുണ്ട്. സമൂഹമാധ്യമങ്ങളിലടക്കം അവര്‍ തങ്ങളുടെ നിലപാട് രേഖപ്പെടുത്തുന്നുണ്ടെങ്കിലും നേതൃത്വം ഇതുവരെ പ്രതികരിച്ചിട്ടില്ല.
കല്‍പറ്റ, സുല്‍ത്താന്‍ ബത്തേരി മേഖലയില്‍നിന്നുള്ള യു.ഡി.എഫ് നേതാക്കളില്‍ ഭൂരിഭാഗവും മെഡിക്കല്‍ കോളജ് മടക്കിമലയിൽ തന്നെ ആരംഭിക്കണമെന്ന നിലപാടിലാണെന്നാണ് വിവരം. എന്നാല്‍, മാനന്തവാടിയില്‍ നിന്നുള്ള നേതാക്കൾ നിലവിൽ മെഡിക്കല്‍ കോളജ് സ്ഥിതിചെയ്യുന്ന മാനന്താവിടിയിൽ തന്നെ നിലനിര്‍ത്തണമെന്ന് ആവശ്യപ്പെടുന്നുണ്ട്. സ്ഥലമേറ്റെടുപ്പ് അടക്കമുള്ള വിഷയങ്ങളുമായി മുനിസിപ്പാലിറ്റി അടക്കം സജീവമായി മുന്നോട്ട് പോകുന്നുണ്ട്. നഗരസഭയുടെ പഴയ കെട്ടിടം മെഡിക്കല്‍ കോളജ് ആവശ്യങ്ങള്‍ക്ക് വിട്ടുനല്‍കാനും തീരുമാച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

