വോട്ടെണ്ണൽ: ജില്ലയിൽ ഒരുക്കം പൂര്‍ത്തിയായി
text_fieldsകൽപറ്റ എസ്.കെ.എം.ജെ സ്കൂളിലെ വോട്ടെണ്ണൽ സജ്ജീകരണങ്ങൾ ജില്ല കലക്ടർ ഡി.ആർ. മേഘശ്രീ വിലയിരുത്തുന്നു
കൽപറ്റ: നിയമസഭ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജില്ലയില്‍ വോട്ടെണ്ണലിനുള്ള ഒരുക്കം പൂര്‍ത്തിയായി. തിങ്കളാഴ്ച ജില്ലയിലെ മൂന്നു കേന്ദ്രങ്ങളിലായാണ് വോട്ടെണ്ണല്‍ നടക്കുക. കല്‍പറ്റ നിയമസഭ മണ്ഡലത്തിലെ വോട്ടെണ്ണല്‍ എസ്.കെ.എം.ജെ ഹൈസ്‌കൂളിലും സുല്‍ത്താന്‍ ബത്തേരിയിലെ വോട്ടെണ്ണല്‍ സെന്റ് മേരീസ് കോളജിലും മാനന്തവാടി നിയമസഭ മണ്ഡലത്തിലേത് സെന്റ് പാട്രിക് സ്‌കൂളിലുമാണ് നടക്കുക. മൂന്നു കേന്ദ്രങ്ങളിലെയും വോട്ടെണ്ണലിന്റെ ഒരുക്കങ്ങള്‍ തെരഞ്ഞെടുപ്പ് ഓഫിസറായ ജില്ല കലക്ടര്‍ ഡി.ആർ. മേഘശ്രീ സന്ദര്‍ശിച്ച് വിലയിരുത്തി. പോസ്റ്റല്‍ ബാലറ്റുകള്‍ എണ്ണുന്നതിനായി ഓരോ മണ്ഡലത്തിലും ക്രമീകരിച്ച പ്രത്യേക സൗകര്യങ്ങളും കലക്ടര്‍ സന്ദര്‍ശിച്ചു.
വോട്ടെണ്ണലിന് 268 ഉദ്യോഗസ്ഥർ
നിയമസഭാ തെരഞ്ഞെടുപ്പ് വോട്ടെണ്ണലിനുള്ള ഉദ്യോഗസ്ഥരുടെ രണ്ടാംഘട്ട റാന്‍ഡമൈസേഷന്‍ പൂര്‍ത്തിയായി. ജില്ലയുടെ കൗണ്ടിങ് നിരീക്ഷകന്‍ രാജീവ് നന്ദന്‍ ശ്രീവാസ്തവയുടെ സാന്നിധ്യത്തില്‍ ജില്ല തെരഞ്ഞെടുപ്പ് ഓഫിസറായ ജില്ല കലക്ടര്‍ ഡി.ആര്‍. മേഘശ്രീ റാന്‍ഡമൈസേഷന് നേതൃത്വം നല്‍കി. വോട്ടെണ്ണലിനായി 20 ശതമാനം റിസര്‍വ് ഉള്‍പ്പെടെ ആകെ 268 ഉദ്യോഗസ്ഥരെ തെരഞ്ഞെടുത്തു. ഇതോടെ ഉദ്യോഗസ്ഥര്‍ക്ക് അവര്‍ക്ക് അനുവദിച്ചിട്ടുള്ള നിയമസഭാ മണ്ഡലം ഏതാണെന്ന് വ്യക്തമാകും.
നിയമന ഉത്തരവുകള്‍ ഓര്‍ഡര്‍ വെബ്‌സൈറ്റ് വഴി ഉദ്യോഗസ്ഥര്‍ക്ക് ഡൗണ്‍ലോഡ് ചെയ്യാം. മേയ് നാലിന് രാവിലെ അഞ്ചുമണിക്ക് കൗണ്ടിങ് ഉദ്യോഗസ്ഥരുടെ മൂന്നാം ഘട്ട റാന്‍ഡമൈസേഷന്‍ നടക്കും. റാന്‍ഡമൈസേഷനില്‍ ഇലക്ഷന്‍ ഡെപ്യൂട്ടി കലക്ടര്‍ നിജു കുര്യന്‍, മാന്‍പവര്‍ നോഡല്‍ ഓഫിസര്‍ വി.ടി. ഘോളി, ഐ.ടി നോഡല്‍ ഓഫിസര്‍ ജസിം ഹാഫിസ്, ആര്‍.ഒ മാരായ കെ.കെ. ബിനി, കെ. ബിന്ദു, എ.ആര്‍.ഒ ലതീഷ് കുമാര്‍ എന്നിവര്‍ പങ്കെടുത്തു.
42 ഇ.വി.എം കൗണ്ടിങ് ടേബിള്‍
ജില്ലയില്‍ ആകെ 42 ഇലക്ട്രോണിക് വോട്ടിങ് മെഷീന് (ഇ.വി.എം) കൗണ്ടിങ് ടേബിളുകളും 23 പോസ്റ്റല്‍ ബാലറ്റ് കൗണ്ടിങ് ടേബിളുകളുമാണ് സജ്ജീകരിച്ചിട്ടുള്ളത്. എല്ലാ മണ്ഡലത്തിനും 14 വീതം ഇ.വി.എം കൗണ്ടിങ് ടേബിള്‍ ഉണ്ടാവും. പോസ്റ്റല്‍ ബാലറ്റിന് കല്‍പറ്റ-ആറ്, സുല്‍ത്താന്‍ ബത്തേരി- ഒമ്പത്, മാനന്തവാടി- എട്ട് എന്നിങ്ങനെ കൗണ്ടിങ് ടേബിള്‍ ഉണ്ടാവും. ജില്ലയിലെ ഇ.ടി.പി.ബി (ഇലക്ട്രോണിക്കലി ട്രാന്‍സ്മിറ്റഡ് പോസ്റ്റല്‍ ബാലറ്റ്) ഉള്‍പ്പെടെയാണിത്. റൗണ്ട് അടിസ്ഥാനത്തിലാണ് വോട്ടുകള്‍ എണ്ണുക. പോസ്റ്റല്‍ വോട്ടുകള്‍ എണ്ണുന്ന ഓരോ ടേബിളും ഒരോ എ.ആര്‍ഒയുടെ നിയന്ത്രണത്തില്‍ ആയിരിക്കും. ഓരോ കൗണ്ടിങ് ടേബിളുകളും ബാരിക്കേഡ്, വയര്‍ മെഷ് എന്നിവ ഉപയോഗിച്ച് വേര്‍തിരിക്കും. ബാരിക്കേഡിന് പുറത്ത് നിന്ന് മാത്രം കൗണ്ടിങ് ഏജന്റുമാര്‍ക്ക് കൗണ്ടിങ് പ്രക്രിയ സൂക്ഷ്മമായി നിരീക്ഷിക്കാന്‍ കഴിയുന്ന തരത്തില്‍ ഇരിപ്പിടം സജ്ജീകരിക്കും. രാവിലെ ആറു മണിയോടെ നിരീക്ഷകന്‍, വരണാധികാരി/ഉപ വരണാധികാരി, സ്ഥാനാര്‍ഥി/സ്ഥാനാര്‍ഥിയുടെ ഏജന്റ് എന്നിവരുടെ സാന്നിധ്യത്തില്‍ സ്ട്രോങ് റൂമുകള്‍ തുറന്നതിന് ശേഷം പോസ്റ്റല്‍ ബാലറ്റുകളുടെ എണ്ണല്‍ രാവിലെ എട്ടു മണിയോടെ ആരംഭിക്കും. പോസ്റ്റല്‍ ബാലറ്റുകളുടെ എണ്ണല്‍ ആരംഭിച്ച് 30 മിനിറ്റുകള്‍ക്ക് ശേഷം ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങളിലെ വോട്ടെണ്ണല്‍ ആരംഭിക്കും.
ഇ.വി.എം വോട്ടെണ്ണലിന് ശേഷം ഓരോ നിയമസഭ മണ്ഡലത്തിലെയും വണാധികാരി, സ്ഥാനാര്‍ഥി/ഏജന്റ്, നിരീക്ഷകര്‍ എന്നിവരുടെ സാന്നിധ്യത്തില്‍ നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കുന്ന അഞ്ച് മെഷീനുകളിലെ വിവിപാറ്റ് സ്ലിപ്പ് എണ്ണും. നിരീക്ഷകന്‍, വരണാധികാരി, ഉപവരണാധികാരി, സ്ഥാനാര്‍ഥി/ഇലക്ഷന്‍ ഏജന്റ് എന്നിവരുടെ സാന്നിധ്യത്തില്‍ ലോഗ് ബുക്കില്‍ ആവശ്യമായ രേഖപ്പെടുത്തലുകള്‍ വരുത്തിയാണ് സ്ട്രോങ് റൂം തുറക്കുക. ഈ പ്രക്രിയ മുഴുവനായി സമയവും തീയതിയും രേഖപ്പെടുത്തി വീഡിയോ റിക്കോര്‍ഡിങ് നടത്തും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

