പാമ്പുകയറുന്ന കൂരകളിൽ ജീവൻ പണയംവെച്ച് ആദിവാസികൾ
text_fieldsഷീറ്റുകൊണ്ട് മറച്ച ആദിവാസി വീടുകൾ
വെള്ളമുണ്ട: പാമ്പുകയറുന്ന കൂരകളിൽ ജീവൻ പണയംവെച്ച് ആദിവാസി കുടുംബങ്ങളുടെ ജീവിതം. കടുത്ത വേനൽ ചൂടിൽ വീടുകളിൽ വ്യാപകമായി പാമ്പ് സാന്നിധ്യം കണ്ടെത്തുന്നത് വാർത്തയാകുന്ന സമയത്തും ഉന്നതികളിലെ സുരക്ഷിതമല്ലാത്ത മനുഷ്യ ജീവിതങ്ങളെ ശ്രദ്ധിക്കാൻ ആരുമില്ല. ജില്ലയിലെ എല്ലാ ഭാഗങ്ങളിലും പണിയ ഉന്നതികളിലെ അടച്ചുറപ്പില്ലാത്ത കൂരകളിൽ നിരവധി കുടുംബങ്ങളാണ് താമസിക്കുന്നത്. പ്ലാസ്റ്റിക് ഷീറ്റുകൊണ്ട് മറച്ച കുടിലുകൾക്കകത്ത് വാതിൽ പോലും ഇല്ലാതെയാണ് സ്ത്രീകളും കുട്ടികളുമടക്കം കിടന്നുറങ്ങുന്നത്.
വെള്ളമുണ്ട ഗ്രാമ പഞ്ചായത്തിലെ ഏഴേനാൽ എടത്തിൽ കോളനിയിൽ അജിത വിജയൻ അപകടാവസ്ഥയിലായ വീട്ടിൽ കൈക്കുഞ്ഞുമായി കിടന്നുറങ്ങുന്നത് ആരേയും വേദനിപ്പിക്കുന്ന കാഴ്ചയാണ്. തൊട്ടടുത്ത് പ്ലാസ്റ്റിക് ഷീറ്റ് കൊണ്ട് നിർമിച്ച കുടിലിലാണ് സന്ധ്യയും കുടുംബവും താമസിക്കുന്നത്. കിടന്നുറങ്ങുന്ന സമയത്ത് വലിച്ചുകെട്ടിയ ഷീറ്റിനു മുകളിലൂടെ പാമ്പ് ഇഴഞ്ഞുപോകുന്നത് പലപ്പോഴും കാണാറുണ്ടെങ്കിലും അടച്ചുറപ്പുള്ള വീടെന്ന സ്വപ്നം ഫയലിലുറങ്ങുന്നതിനാൽ നിസ്സഹായരായി കഴിയുകയാണവർ.
തറയിലെ ദ്വാരങ്ങൾക്കരികിൽ തലചായ്ച്ച് കുഞ്ഞുങ്ങളുമായി കിടന്നുറങ്ങുന്നത് എന്ത് ധൈര്യത്തിലാണെന്ന ചോദ്യത്തിന് ദയനീയമായ നോട്ടം മാത്രമാണവരുടെ മറുപടി. തിരുവനന്തപുരം ചിറയിൽ കീഴിൽ ഉറക്കത്തിൽ പാമ്പുകടിയേറ്റു മരിച്ച എട്ട് വയസ്സുകാരൻ അന്തിയുറങ്ങിയ കുടിൽ ചർച്ചയായ സമയത്തും ആദിവാസി കുടുംബങ്ങളുടെ വീടുകളുടെ ശോച്യാവസ്ഥ ചർച്ചയാവുന്നില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

