ചോരുന്ന കൂരയിൽ ആദിവാസികൾക്ക് നരകജീവിതം
text_fieldsആദിവാസി കോളനിയിലെ ചോരുന്ന കൂരകളിലൊന്ന്
വെള്ളമുണ്ട: ആദിവാസി ക്ഷേമത്തിനു കോടികൾ ഒഴുക്കുമ്പോഴും വേനൽമഴയിൽപോലും ദുരിതം പേറി ആദിവാസി കുടുംബങ്ങൾ.
ആദിവാസി കുടുംബങ്ങൾക്കുള്ള വീടുനിർമാണം തകൃതിയായി മുന്നേറുമ്പോഴും ജില്ലയിലെ ഭൂരിപക്ഷം കോളനികളിലും ചോരുന്ന കൂരകൾ ഇന്നും ദുരിതക്കാഴ്ചയാണ്. ചാറ്റൽമഴ പെയ്താൽ പോലും കിടന്നുറങ്ങാനാവാത്ത കൂരകളിലാണ് പല കുടുംബങ്ങളും താമസിക്കുന്നത്.
വെള്ളമുണ്ട പഞ്ചായത്തിലെ ഉണ്ടാടി, വാളാരംകുന്ന്, മംഗലശ്ശേരി കോളനികൾ, തൊണ്ടർനാട് കുഞ്ഞോം കോളനി, പടിഞ്ഞാറത്തറ പഞ്ചായത്തിലെ ബാണാസുര ഡാമിനരികിലെ കോളനികൾ തുടങ്ങി നിരവധി സ്ഥലങ്ങളിൽ ആദിവാസി കുടുംബങ്ങൾ പ്രയാസമനുഭവിക്കുകയാണ്.
ഡാം നർമാണത്തിനു കുടിയൊഴിപ്പിക്കപ്പെട്ട ആദിവാസികളടക്കം രണ്ടു പതിറ്റാണ്ടിനുശേഷവും പുനരധിവാസ ഭൂമിയിൽ ദുരിതജീവിതം നയിക്കുന്നത് പതിവുകാഴ്ചയാണ്. പണിയ വിഭാഗത്തിന്‍റെ കോളനികളിലാണ് ആദിവാസികൾ പ്ലാസ്റ്റിക് ഷെഡുകളിൽ താമസിക്കുന്നത്.
76 വയസ്സുള്ള വെളിച്ചിയും മകനും മക്കളും താമസിക്കുന്ന പ്ലാസ്റ്റിക് കൂര ആരിലും സങ്കടമുയർത്തുന്ന കാഴ്ചയാണ്. കാറ്റടിച്ചാൽ പറന്നുപോകുന്ന കൂരകളിൽ നാലും അഞ്ചും ജീവിതങ്ങൾ ഒറ്റമുറിയിൽ വെള്ളം കിനിയുന്ന നിലത്താണ് കിടക്കുന്നത്.
പുതുതായി നിർമിച്ച വീടുകൾ പോലും വാസയോഗ്യമല്ലെന്ന് ആദിവാസികൾ പറയുന്നു. വാസയോഗ്യമല്ലാത്ത കുടിലുകളിൽ വിദ്യാർഥികളുടെ പഠനവും അവതാളത്തിലാണ്. ഓൺലൈൻ പഠനത്തിനായി നൽകിയ ലാപ്ടോപ്പുകൾ ചോരുന്ന കൂരയിൽ മഴയിലും ചളിയിലും നശിക്കുന്നതായും പരാതിയുണ്ട്.