വാകേരിയിൽനിന്ന് പിടികൂടിയ കടുവയെ ബന്ദിപ്പൂരിൽ തുറന്നുവിട്ടു
text_fieldsവാകേരിയിൽ കൂട്ടിലായ കടുവ (ഫയൽ ഫോട്ടോ)
സുൽത്താൻ ബത്തേരി: കഴിഞ്ഞ ഒന്നിന് വാകേരിയിൽ വനം വകുപ്പിെൻറ കൂട്ടിൽ കുടുങ്ങിയ കടുവയെ ബന്ദിപ്പൂർ കാട്ടിൽ തുറന്നുവിട്ടു. ഏത് നിമിഷവും കടുവ തിരിച്ചു വരാനുള്ള സാധ്യതയാണ് ഇതിലൂടെ ഉണ്ടായിരിക്കുന്നത്. കടുവയെ ബന്ദിപ്പൂർ കാട്ടിൽ തുറന്നു വിട്ടതായി ചെതലയം റേഞ്ചോഫിസർ സ്ഥിരീകരിച്ചു. ഒമ്പതു വയസ്സുള്ള പെൺ കടുവയെയാണ് തുറന്നുവിട്ടത്. ഇരുളം ഫോറസ്റ്റ് ഓഫിസിലേക്ക് മാറ്റിയിരുന്ന കടുവയെ മൃഗശാലയിലേക്ക് മാറ്റാനുള്ള ശ്രമം മുകളിൽ നിന്നു അനുമതി ലഭിക്കാത്തതിനെത്തുടർന്നാണ് ഉപേക്ഷിച്ചത്. പിന്നാലെയാണ് കാട്ടിൽ തുറന്നു വിടാൻ വനം അധികൃതർ നിർബന്ധിതരായത്. മുത്തങ്ങയിൽ നിന്നു 15 കിലോമീറ്റർ മാറിയാണ് കടുവയെ തുറന്നു വിട്ടതെന്നാണ് വിവരം.
ബന്ദിപ്പൂർ വനമേഖലയാണെങ്കിലും മുത്തങ്ങ കാട്ടിലേക്ക് കടുവക്ക് തിരിച്ചെത്താൻ വലിയ പ്രയാസമില്ല. പൂതാടി പഞ്ചായത്തിലെ വാകേരി, മീനങ്ങാടി പഞ്ചായത്തിലെ സിസി മേഖലകളിൽ മാസങ്ങളോളം തങ്ങിയ കടുവയെയാണ് ഏറെ ശ്രമിച്ച് വനം വകുപ്പ് കൂട്ടിലാക്കിയത്. കടുവശല്യത്തിൽ ആശങ്കയിലായ നാട്ടുകാർക്ക് കടുവയെ പിടിച്ചത് ഏറെ ആശ്വാസകരമായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

