കള്ളാടി ദുരന്തം; അർഹതക്കുള്ള അംഗീകാരം ഏറ്റുവാങ്ങി അഗ്നിരക്ഷാസേന
text_fieldsകള്ളാടി ദുരന്തമുഖത്ത് രക്ഷാപ്രവർത്തനം നടത്തുന്ന അഗ്നിരക്ഷാസേന (ഫയൽ)
കൽപറ്റ: കള്ളാടി ദുരന്തത്തിൽ രക്ഷാപ്രവർത്തനം നടത്തിയവരെ ശനിയാഴ്ച ജില്ല ഭരണകൂടം ആദരിച്ചപ്പോൾ ആദരവ് ഏറ്റുവാങ്ങിയ പ്രമുഖ സംഘം അഗ്നിരക്ഷാസേനയായിരുന്നു. ദുരന്തത്തിൽ സേന നടത്തിയത് മാതൃകപരമായ രക്ഷാപ്രവർത്തനമായിരുന്നു. ജില്ല ഭരണകൂടം നൽകിയ ആദരവ് ഇവർക്ക് അർഹതക്കുള്ള അംഗീകാരമായി.
ജില്ലയിലെ മുഴുവൻ അഗ്നിരക്ഷാസേന യൂനിറ്റും കള്ളാടി ദുരന്തത്തിൽ രക്ഷാപ്രവർത്തനത്തിന് എത്തിയിരുന്നു. ദുരന്തത്തിനുശേഷം ഉണ്ടായേക്കാവുന്ന മണ്ണിടിച്ചിലിന്റെ ഭീഷണി വകവെക്കാതെയായിരുന്നു സേനയുടെ പ്രവർത്തനം. നിർമാണ തൊഴിലാളികളെയും മീനാക്ഷി എസ്റ്റേറ്റിലെ തൊഴിലാളികളെയുമടക്കം അതീവ അപകടാവസ്ഥയിലായ പാലത്തിലൂടെ അവർ സുരക്ഷിത കേന്ദ്രങ്ങളിലെത്തിച്ചു.
ആധുനിക ആശയവിനിമയ സംവിധാനങ്ങൾ പ്രയോജനപ്പെടുത്തി ശാസ്ത്രീയ രീതിയിലായിരുന്നു രക്ഷാപ്രവർത്തനം. ദുരന്തഭൂമിയെ 4 സോണുകളായി വിഭജിച്ച് പ്രത്യേക സംഘങ്ങളെ വിന്യസിച്ചു. വിവിധ വകുപ്പുകളുമായി ചേർന്ന് ഇൻസിഡന്റ് കമാൻഡ് സിസ്റ്റം ഫലപ്രദമായി നടപ്പിലാക്കി. ചളിയിലും മണ്ണിലും പൂണ്ടുപോയവരെ കണ്ടെത്താൻ അത്യാധുനിക 'ലൈഫ് ഡിറ്റക്ഷൻ' ഉപകരണങ്ങളും പരിശോധനക്ക് ഉപയോഗിച്ചു.
മണ്ണിടിച്ചിലിന്റെ ആഘാതത്തിൽ പുഴയിലേക്കു തെറിച്ചുവീണ ബസിനുള്ളിലും കുതിച്ചൊഴുകുന്ന പുഴയുടെ കൈവഴികളിലും അഗ്നിരക്ഷാസേനയുടെ സ്പെഷൽ ടാസ്ക് ഫോഴ്സ്, റോപ് റെസ്ക്യൂ ടീം, സ്കൂബ ടീം എന്നിവർ തിരച്ചിൽ നടത്തി. കോഴിക്കോട്, കണ്ണൂർ, പാലക്കാട്, തൃശൂർ, മലപ്പുറം ജില്ലകളിൽ നിന്നുള്ള യൂനിറ്റുകളും കള്ളാടിയിൽ കേന്ദ്രീകരിച്ചു.
ആദ്യദിനം തന്നെ 200 സേനാംഗങ്ങൾ ദുരന്തമുഖത്ത് സജീവമായി. കോഴിക്കോട് റീജനൽ ഫയർ ഓഫിസർ ടി. രജീഷ്, ജില്ല ഫയർ ഓഫിസർ മൂസ വടക്കേതിൽ, കൽപറ്റ സ്റ്റേഷൻ ഓഫിസർ അർജുൻ കെ. കൃഷ്ണൻ, മാനന്തവാടി സ്റ്റേഷൻ ഓഫിസർ നിതീഷ് കുമാർ എന്നിവരുടെ നേതൃത്വത്തിലായിരുന്നു രക്ഷാദൗത്യം. ശനിയാഴ്ച അഗ്നിരക്ഷാസേന പ്രിയങ്ക ഗാന്ധി എം.പിയിൽ നിന്ന് ഉപഹാരം ഏറ്റുവാങ്ങിയപ്പോൾ സദസ്സിൽനിന്ന് നിറഞ്ഞ കൈയടിയാണ് കിട്ടിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

