അവധിക്കാലം തുടങ്ങി; ചുരത്തിലെ കുരുക്കും
text_fieldsലക്കിടി: അവധിക്കാലം തുടങ്ങിയതോടെ ചുരത്തിൽ ഗതാഗതക്കുരുക്കും രൂക്ഷമായി. ചെറിയ പെരുന്നാൾ പിറ്റേന്ന് തുടങ്ങിയ കുരുക്ക് മണിക്കൂറുകളോളമാണ് യാത്രക്കാരെ പെരുവഴിയിലാക്കുന്നത്. സ്കൂൾ വേനൽ അവധിക്ക് അടച്ചതും പെരുന്നാൾ, വിഷു അവധിയും ഒത്തുവന്നതോടെ നിരവധി സഞ്ചാരികളാണ് ചുരം കയറുന്നത്. ശനിയാഴ്ച രാവിലെ തുടങ്ങിയ ഗതാഗതക്കുരുക്ക് രാത്രിയായിട്ടും ഒഴിവായിട്ടില്ല.
രാവിലെ പത്തരയോടെ വ്യൂ പോയിന്റിന് സമീപം ചരക്കുവാഹനം കുടുങ്ങിയതോടെ ഗതാഗക്കുരുക്ക് രൂക്ഷമായി. 12 മണിയോടെ വാഹനങ്ങളുടെ നീണ്ടനിര ലക്കിടി മുതൽ ചിപ്പിലത്തോടുവരെ നീണ്ടു. വാഹനങ്ങൾ ചുരത്തിൽ ബ്രേക് ഡൗണാകുന്നതും പതിവ് കാഴ്ചയാണ്. ഗതാഗതക്കുരുക്കിന് ഇതും വലിയ കാരണമാകുന്നുണ്ട്.
അവധി ദിവസങ്ങളിൽ വലിയ വാഹനങ്ങൾക്ക് ചുരത്തിൽ നിയന്ത്രണമേർപ്പെടുത്തിയിരുന്നു. ശനി, ഞായർ ദിവസങ്ങൾ, പൊതു അവധി ദിനങ്ങൾ, രണ്ടാം ശനിയോട് ചേർന്നുവരുന്ന വെള്ളിയാഴ്ചകൾ എന്നീ ദിവസങ്ങളിൽ വൈകീട്ട് മൂന്നു മുതൽ ഒമ്പതു വരെയാണ് നിയന്ത്രണമേർപ്പെടുത്തിയിരുന്നത്. എന്നാൽ, ഈ സമയങ്ങളിലെല്ലാം വലിയ വാഹനങ്ങൾ ചുരത്തിലൂടെ കടന്നുപോകുന്നത് പതിവാണ്.
സന്നദ്ധ പ്രവർത്തകർക്ക് നിരോധനം ഏർപ്പെടുത്തിയതിൽ പ്രതിഷേധം
ചുരത്തിലെ ഗതാഗത പ്രശ്നങ്ങൾ കൈകാര്യം ചെയ്യാൻ സന്നദ്ധ സംഘടനകളുടെ ആവശ്യമില്ല എന്ന കോഴിക്കോട് കലക്ടറുടെ നിർദേശത്തിൽ പ്രതിഷേധിച്ചു ചുരത്തിൽ സേവനം ചെയ്തിരുന്ന സന്നദ്ധ പ്രവർത്തകർ സഹകരിക്കാതിരുന്നത് ഗതാഗതകുരുക്ക് രൂക്ഷമാക്കി. ചുരത്തിൽ സഹായവുമായി എത്താറുള്ള സന്നദ്ധ പ്രവർത്തകർക്ക് നിരോധനം ഏർപ്പെടുത്തിയത് പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്. അടിവാരം പൊലീസുകാർ മാത്രമാണ് ഗതാഗതം നിയന്ത്രിക്കാനുണ്ടായത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.