സേവനത്തിന്റെ പച്ചത്തുരുത്ത്
text_fieldsമുസ്ലിം ലീഗ് നിർമിക്കുന്ന വീടുകളുടെ തറക്കല്ലിടൽ ചടങ്ങിൽ സംസ്ഥാന പ്രസിഡന്റ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ സംസാരിക്കുന്നു
പ്രകൃതിരമണിയമായ വയനാട്ടിൽ സൗന്ദര്യം കൊണ്ട് മനുഷ്യരെ മയക്കുന്ന പ്രദേശങ്ങളായിരുന്നു മുണ്ടക്കൈയും ചൂരൽമലയും പുഞ്ചിരിമട്ടവും. ആയിരക്കണക്കിന് സഞ്ചാരികൾ ഓരോ വർഷവും ഈ പ്രദേശങ്ങളിലേക്കൊഴുകിയെത്തിയത് ആ മനോഹാരിത ആസ്വദിക്കാനായിരുന്നു. നാടിന്റെ പ്രകൃതി സൗന്ദര്യം പോലെതന്നെ മനോഹര മനസ്സായിരുന്നു ഈ പ്രദേശത്തുകാരുടേതും. ഒരു കുടുംബം പോലെ കഴിഞ്ഞ മനുഷ്യർ; അതായിരുന്നു ഈ ഗ്രാമം. നാടിനും നാട്ടുകാർക്കും ഒരിക്കലും ഓർക്കാൻ ഇഷ്ടപ്പെടാത്ത രാത്രിയായിരുന്ന 2024 ജൂലൈ 30. തൊട്ടു മുമ്പത്തെ ദിവസങ്ങളിൽതന്നെ അതി ശക്തമായ മഴയുണ്ടായിരുന്നു പ്രദേശത്ത്. പുഴ കലങ്ങിമറിഞ്ഞ് ഒഴുകുന്നതും നാട്ടുകാർ കണ്ടതാണ്. മേപ്പാടി പഞ്ചായത്തിലെ 10,11,12 വാർഡുകളെ പ്രതിനിധീകരിക്കുന്ന ജനപ്രതിനിധികളായ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് മുസ്ലിം ലീഗിലെ കെ. ബാബു, മെംബർ നൂറുദ്ധീൻ, കോൺഗ്രസ് അംഗം സുകുമാരൻ എന്നിരുടെ നേതൃത്വത്തിൽ പരമാവധി ആളുകളെ സുരക്ഷാസ്ഥാനത്തേക്ക് നേരത്തേ മാറ്റിപാർപ്പിച്ചിരുന്നു. എന്നാൽ ജില്ലയിലെ ദുരന്തനിവാരണ അതോറിറ്റി ഉണർന്ന് പ്രവർത്തിക്കുകയും പൊലീസിനെ ഉപയോഗിച്ച് ആളുകളെ പ്രദേശത്തുനിന്ന് നിർബന്ധപൂർവം മാറ്റിപാർപ്പിക്കുകയും ചെയ്തിരുന്നുവെങ്കിൽ നൂറുകണക്കിന് ആളുകളുടെ ജീവൻ രക്ഷിക്കാമായിരുന്നു.
ദുരന്തമുണ്ടായ അർധരാത്രി, മഴ കനക്കുന്നതും കാറ്റിന്റെ ശക്തിയും വെള്ളമൊഴുകുന്ന ശബ്ദവും ചേർന്ന ഭീകരമായ അവസ്ഥ നാട്ടുകാർ സാമുഹ്യമാധ്യമ ഗ്രൂപ്പിൽ ചർച്ച ചെയ്തിരുന്നു. എല്ലാവരും സുരക്ഷിതമായിരിക്കണമെന്ന്് പരസ്പരം ഉണർത്തി ഉറങ്ങാൻ കിടന്ന രണ്ട് ഗ്രാമങ്ങൾ നേരം പുലർന്നപ്പോൾ ഭൂമുഖത്തുനിന്നും അപ്രത്യക്ഷമാകുകയായിരുന്നു. അഞ്ഞൂറിലധികം കുടുംബങ്ങൾ പാർത്തിരിക്കുന്ന മുണ്ടക്കൈയും ചൂരൽമലയും മരണം പുതച്ച ശ്മശാനഭൂമിയായി.
മുസ്ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി സാഹിബിന്റെ ഫോൺ കോളാണ് അന്നു രാവിലെ ആദ്യം എന്നെ തേടിയെത്തിയത്. വയനാട്ടിലെ ദുരന്ത സ്ഥലത്ത് ഉടനെയെത്തി വേണ്ടത് ചെയ്യാൻ നിർദേശിച്ചതിനൊപ്പം താനും സാദിഖലി തങ്ങളും ഉടനെ അങ്ങോട്ട് പുറപ്പെടുകയാണെന്നും പറഞ്ഞ് കുഞ്ഞാലിക്കുട്ടി ഫോൺ കട്ട്ചെയ്തു. അൽപം കഴിഞ്ഞ് സാദിഖലി തങ്ങളുടെ വിളിയും വന്നു. മൃതദേഹങ്ങൾ ചാലിയാർ വഴി നിലമ്പൂരിലെ പോത്തുകല്ലിൽ എത്തിയിട്ടുണ്ടെന്നും അവിടം സന്ദർശിച്ച് ഉടൻ വയനാട്ടിലേക്ക് വരാമെന്നും വൈറ്റ് ഗാർഡും ആംബുലൻസും എത്തിക്കാൻ ഏർപാട് ചെയ്തിട്ടുണ്ടെന്നും പറഞ്ഞു.
മണിക്കൂറുകൾ കൊണ്ട് മലപ്പുറം, കോഴിക്കോട്, കണ്ണൂർ, വയനാട് ജില്ലകളിലെ സി.എച്ച് സെന്ററിന്റെയും ശിഹാബ് തങ്ങൾ റിലീഫ് സെന്ററിന്റെയും നൂറോളം ആംബുലൻസുകൾ ദുരന്തഭൂമിയിലേക്ക് എത്തി. നാട്ടുകാരോടൊപ്പം വൈറ്റ് ഗാർഡും ചേർന്നതോടെ രക്ഷാപ്രവർത്തനത്തിന് വേഗത കൂടി. മിലിട്ടറിയും സർക്കാർ സംവിധാനങ്ങളും ചലിക്കുന്നതിന് മുൻപേ രക്ഷാപ്രവർത്തനത്തിൽ ഇടപെടാൻ ലീഗ് സംവിധാനത്തിന് സാധിച്ചു. 11 മണിയോടെ മിലിട്ടറിയും ഫയർഫോഴ്സും ചേർന്ന് പുന്നപ്പുഴക്ക് കുറുകെ റോപ് കെട്ടി ആളുകളെ രക്ഷപ്പെടുത്താനുള്ള ശ്രമം ആരംഭിച്ചു. ആ സമയത്താണ് അപ്പുറത്ത് നിരവധിപേർ പരിക്കേറ്റ് കിടക്കുന്നുണ്ടെന്നും പ്രാഥമികശുശ്രൂഷ നൽകാൻ മറുകരയിലേക്ക് പോകാൻ തയാറുള്ളവർ വരണമെന്നും അറിയിപ്പുണ്ടായത്. ആദ്യമായി റോപ് ഉപയോഗിച്ച് മരുന്നുകളടങ്ങുന്ന ബോക്സുമായി മറുകരയെത്തിയത് ഗൂഡല്ലൂർ ശിഹാബ് തങ്ങൾ സെന്റർ ഫോർ വുമൺ നഴ്സ് ശബീനയാണ്. തുടർന്ന് വയനാട് പൂക്കോയ തങ്ങൾ ഹോസ്പീസിന്റെ കൺവീനർ കണ്ണിയൻ സമദും നഴ്സ് സിബിയും യാത്രാമധ്യേ വിവരമറിഞ്ഞ് സ്ഥലത്തെത്തിയ കോഴിക്കോട് മിംസിലെ ഡോ. ലുബ്ന മുഹമ്മദും റോപ്പ് വഴി മറുകരയിലേക്ക് പോയി പ്രവർത്തനങ്ങൽക്ക് നേതൃത്വം നൽകി. നഴ്സ് ശബീനയുടെ ധീരതക്ക് അംഗീകാരമായി തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ കൽപന ചൗള അവാർഡും അഞ്ച് ലക്ഷം രൂപയും പ്രശംസാപത്രവും അവർക്ക് കൈമാറിയിരുന്നു.
ഒന്നാം ഘട്ടത്തിൽ ജീവൻ രക്ഷാപ്രവർത്തനങ്ങൾക്കാണ് മുസ്ലിം ലീഗ് മുന്നിട്ടിറങ്ങിയത്. ഉച്ചയോടുകൂടി സ്ഥലത്തെത്തിയ സാദിഖലി തങ്ങളും കുഞ്ഞാലിക്കുട്ടിയും റവന്യു മന്ത്രി രാജനുമായി കാര്യങ്ങൾ വിലയിരുത്തുകയും മുസ്ലിം ലീഗിന്റെ മുഴുവൻ സഹകരണങ്ങളും ഉറപ്പുനൽകുകയും ചെയ്തു. റവന്യു മന്ത്രി പ്രത്യേകം താത്പര്യമെടുത്ത് എഴുപതോളം വരുന്ന പരിശീലനം ലഭിച്ച വൈറ്റ് ഗാർഡ് അംഗങ്ങളെ സൈന്യത്തോടൊപ്പം മറുകരയിലേക്ക് അയച്ചു.
ദുരന്തമുഖത്ത് ഒന്നാംഘട്ട രക്ഷാപ്രവർത്തനത്തിൽ തുല്യതയില്ലാത്ത പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയ മുസ്ലിം ലീഗ്, മൂന്നാം ദിവസം വയനാട് ജില്ല നേതൃത്വത്തെ പാണക്കാട്ടേക്ക് വിളിപ്പിച്ച് സമ്പൂർണ പുനരധിവാസ പദ്ധതി തീരുമാനിക്കുകയും ഫണ്ട് സമാഹരണത്തിന് ആപ്പ് ലോഞ്ച് ചെയ്യുകയുമായിരുന്നു. ആദ്യ മണിക്കൂറിൽതന്നെ കോടികളാണ് സംഭാവനയായി എത്തിയത്. 36 കോടി രൂപയാണ് ഇതുവരെ പദ്ധതിക്ക് സംഭവാനയായി ലഭിച്ചത്. ഉടുതുണിക്ക് മറുതുണി ഇല്ലാതായ ദുരിതബാധിതരായ 691 കുടുംബങ്ങൾക്ക് സർക്കാർ സഹായം എത്തുന്നതിന് മുമ്പേ 15,000 രൂപ വീതം നൽകിയത് മുസ്ലിം ലീഗാണ്. വ്യാപാര സ്ഥാപനങ്ങൾ പൂർണമായും നഷ്ടപ്പെട്ട 56 കച്ചവടക്കാർക്ക് 50,000 രൂപ വീതവും ജീപ്പ് നഷ്ടപ്പെട്ടവർക്ക് നാല് ജീപ്പും ഓട്ടോ നഷ്ടപ്പെട്ടവർക്ക് മൂന്ന്് എണ്ണവും വാങ്ങി നൽകി.
വെള്ളാർമല സ്കൂളിലെ 50 വിദ്യാർഥികളാണ് ദുരന്തത്തിനിരയായത്. 17 വർഷം ഈ വിദ്യാലയത്തിലെ മലയാളം അധ്യാപകനായിരുന്ന ആലപ്പുഴക്കാരനായ ഉണ്ണി മാഷിന് കുട്ടികളുടെ താമസസ്ഥലം സന്ദർശിക്കുന്നതിന് സ്കൂട്ടർ വാങ്ങി നൽകി. പിന്നീട് സാദിഖലി ശിഹാബ് തങ്ങൾ സമ്പൂർണ പുനരധിവാസ പദ്ധതി പ്രഖ്യാപിച്ചു. 1000 ചതുരശ്രയടി വീതമുള്ള 100 വീടും അനുബന്ധ സൗകര്യങ്ങളും നിയമ, വിവാഹ, വിദ്യാഭ്യാസ, ചികിത്സ, തൊഴിൽ സഹായം തുടങ്ങി സർവസ്പർശിയായ പദ്ധതിയാണ് പ്രഖ്യാപിച്ചത്.
തുടർചികിത്സ ലഭിക്കാത്ത 128 രോഗികൾക്ക് പൂക്കോയ തങ്ങൾ ഹോസ്പീസ് (പി.ടി.എച്ച്) കൺവീനർ ഡോ. അമീറിന്റെ നേതൃത്വത്തിൽ തുടർചികിത്സ നടത്തിക്കൊണ്ടിരിക്കുകയാണ്. നിരവധി വിദ്യാർഥികളുടെ ഫീസ് എറ്റെടുക്കുകയും യു.എ.ഇ കെ.എം.സി.സി മുഖേനെ അമ്പതോളം പേർക്ക് തൊഴിൽ നൽകുകയും ചെയ്തു. പദ്ധതിയുടെ അവസാന ഘട്ടമായ ഭവന നിർമാണം ദ്രുതഗതിയിൽ നടക്കുന്നു.
മുസ്ലിം ലീഗിന്റെ ടൗൺഷിപ് പദ്ധതിയിലേക്ക് 105 അപേക്ഷകളാണ് ലഭിച്ചത്. ഇവരെ പൂർണമായും പരിഗണിച്ചു, ഇത്രയും വീടുകൾക്ക് ആവശ്യമായ 11.5 ഏക്കർ സ്ഥലം വെള്ളിത്തോട് ഏറ്റെടുക്കുകയും ഏപ്രിൽ ഒമ്പതിന് തറക്കല്ലിടുകയും ചെയ്തു. എന്നാൽ, മഴ കാരണം സെപ്റ്റംബർ ഒന്നിനാണ് സാദിഖലി തങ്ങളുടെ കാർമികത്വത്തിൽ പ്രവൃത്തി ആരംഭിച്ചത്. അഞ്ചു മാസം കൊണ്ട് നിർമാണം പുർത്തിയാക്കിയ 51 വീടുകളുടെ താക്കോൽ ദാനം ഇന്ന് പ്രോജക്ടറ്റ് സൈറ്റിൽ നടക്കുന്ന ചടങ്ങിൽ വിവിധ തുറകളിലുള്ളവരുടെ സാന്നിധ്യത്തിൽ സാദിഖലി ശിഹാബ് തങ്ങൾ നിർവഹിക്കും.
ദേശീയ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി അധ്യക്ഷനാകുന്ന പരിപാടിയിൽ മുഖ്യാതിഥിയായി വയനാട് എം.പി പ്രിയങ്ക ഗാന്ധി പങ്കെടുക്കും. ബാക്കിവരുന്ന 54 വീടിന്റെ നിർമാണം ആരംഭിച്ചിട്ടുണ്ട്. മേയ് 30നകം പദ്ധതി പൂർണമായും പൂർത്തികരിക്കുകയാണ് ലക്ഷ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

