വയനാട്ടിൽ പാർട്ടികൾക്കുള്ളിലെ ‘കാലുവാരലുകൾ’ നിർണായകമാവും
text_fieldsപ്രതീകാത്മക ചിത്രം
കൽപറ്റ: നിയമസഭ തെരഞ്ഞെടുപ്പ് പ്രചാരണ പ്രവർത്തനങ്ങൾക്ക് ദിവസങ്ങൾ മാത്രം ശേഷിക്കേ മുന്നണികൾക്കുള്ളിലെ പടലപ്പിണക്കങ്ങളും ഗ്രൂപ്പ് വഴക്കും വിഭാഗീയതയും തെരഞ്ഞെടുപ്പിൽ പാലം വലിയുണ്ടാക്കുമോ എന്ന ആശങ്കയിലാണ് സ്ഥാനാർഥികൾ. പാർട്ടികൾക്കുള്ളിലെ വിഭാഗീയതയും ഗ്രൂപ്പുകളും വയനാട്ടിലെ മൂന്ന് മണ്ഡലങ്ങളിലെയും സ്ഥാനാർഥികളുടെ വിജയത്തിൽ നിർണായക ഘടകമാകുമെന്നാണ് വിലയിരുത്തൽ. സി.പി.എമ്മിലും കോൺഗ്രസിലും മുസ്ലിം ലീഗിലും ബി.ജെ.പിയിലുമെല്ലാം കാര്യമായ ഉൾപ്പോര് പുറമെ കാണാനില്ലെങ്കിലും തെരഞ്ഞെടുപ്പ് അടുക്കുന്തോറും സ്ഥാനാർത്ഥികളുടെ ചങ്കിടിപ്പ് വർധിപ്പിക്കുന്നുണ്ട്.
സി.പി.എം
കഴിഞ്ഞ ജില്ല സമ്മേളനത്തോടെ സി.പി.എമ്മിൽ ഉടലെടുത്ത വിഭാഗീയത ഇപ്പോഴും കെട്ടടങ്ങിയിട്ടില്ല. ജില്ല സെക്രട്ടറിയായിരുന്ന പി. ഗഗാറിനെ മാറ്റി കെ. റഫീഖ് ആ സ്ഥാനത്തേക്ക് ഒറ്റരാത്രി കൊണ്ട് എത്തിയതോടെ ശക്തമായ വിഭാഗീയത പൂതാടി, കേണിച്ചിറ ഭാഗങ്ങളിൽ വലിയ പൊട്ടിത്തെറിക്ക് കാരണമായിരുന്നു. പുതിയ ജില്ല സെക്രട്ടറി അധികാരമേറ്റ ശേഷം ജില്ലയിലെ പല ഏരിയ കമ്മിറ്റികളിലും വിഭാഗീയത രൂക്ഷമാകുകയും തുടർന്ന് നേതാക്കൾക്കെതിരെ നടപടി സ്വീകരിക്കുകയും ചെയ്തു.
വൈത്തിരി, മേപ്പാടി, പൂതാടി, മുള്ളൻകൊല്ലി, മേപ്പാടി മേഖലകളിൾ ഉൾപ്പടെ കടുത്ത അഭിപ്രായ ഭിന്നതയും പ്രതിഷേധവും ഉടലെടുക്കുകയും കർഷകസംഘം ജില്ല പ്രസിഡന്റ് എ.വി. ജയനെ ഉൾപ്പെടെ ലോക്കൽ കമ്മിറ്റിയിലേക്ക് തരംതാഴ്ത്തിയ നടപടിയുമുണ്ടായി. അതോടെ വിഭാഗീയ പരസ്യ പ്രതിഷേധത്തിൽ എത്തുകയായിരുന്നു. കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിൽ ചില പഞ്ചായത്തുകൾ എൽ.ഡി.എഫിന് നഷ്ടപ്പെട്ടത് സി.പി.എമ്മിലെ വിഭാഗീയത കാരണമാണെന്ന ആരോപണവും ഉയർന്നു.
സി.പി.എം കോട്ടകളായ വൈത്തിരി, പൊഴുതന ഉൾപ്പെടെയുള്ള പഞ്ചായത്തുകൾ എൽ.ഡി.എഫിന് നഷ്ടമായി. പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ പാർട്ടി സ്ഥാനാർഥിയായി മത്സരിച്ച് ജയിച്ച എ.വി. ജയൻ പിന്നീട് പാർട്ടിക്കെതിരെ രംഗത്തുവന്നതും വലിയ നാണക്കേടുണ്ടാക്കി. നിയമസഭ തെരഞ്ഞെടുപ്പിൽ വിഭാഗീയത പ്രതിഫലിക്കുകയാണെങ്കിൽ മൂന്ന് മണ്ഡലങ്ങളിലേയും ജയപരാജയങ്ങളെ അത് ബാധിക്കുമെന്നാണ് വിലയിരുത്തൽ.
കോൺഗ്രസ്
ഡി.സി.സി ട്രഷററായിരുന്ന എൻ.എം. വിജയന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട ആരോപണങ്ങളെ തുടർന്ന് എൻ.ഡി. അപ്പച്ചനെ മാറ്റി ടി.ജെ. ഐസക്കിനെ ഡി.സി.സി പ്രസിഡന്റാക്കിയതോടെ വയനാട്ടിലെ കോൺഗ്രസിൽ ഗ്രൂപ്പ് വഴക്ക് ശക്തമായി. മുള്ളൻകൊല്ലി മേഖലയിൽ ഉൾപ്പെടെ അതിന്റെ അലയൊലികൾ ഇപ്പോഴും ശക്തമാണ്. നേതാക്കൾ ഇടപെട്ട് പ്രശ്നം പരിഹരിക്കാൻ ശ്രമിച്ചെങ്കിലും വിജയിച്ചിട്ടില്ല. കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിൽ പല വാർഡുകളിലും കോൺഗ്രസ് സ്ഥാനാർഥികൾ പരാജയപ്പെടാൻ കാരണം പാലം വലിയായിരുന്നുവെന്ന് സംസ്ഥാന നേതാക്കൾക്ക് തന്നെ ബോധ്യപ്പെട്ടിട്ടുണ്ട്.
കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിൽ ചില യുവനേതാക്കളെ വെട്ടിനിരത്തിയതും വലിയ പ്രതിഷേധങ്ങൾക്ക് കാരണമായിരുന്നു. ജില്ലയിലെ കോൺഗ്രസിൽ ഗ്രൂപ്പ് പോര് ഏറ്റവും ശക്തമായ മേഖലകളിലൊന്ന് മാനന്തവാടിയാണ്. നിയമസഭ തെരഞ്ഞെടുപ്പ് സ്ഥാനാർഥി പ്രഖ്യാപനം രണ്ടു വനിതകളിൽ തട്ടി ദിവസങ്ങളോളം നീണ്ടുപോയത് ഇതിന്റെ ഭാഗമായിരുന്നു. കഴിഞ്ഞ രണ്ട് നിയമസഭ തെരഞ്ഞെടുപ്പിലും ചില കോൺഗ്രസുകാർ, തന്നെ ചതിച്ചത് കൊണ്ടാണ് തോറ്റതെന്ന് അന്നത്തെ സ്ഥാനാർഥിയായിരുന്നു പി.കെ. ജയലക്ഷ്മി കഴിഞ്ഞ ദിവസമാണ് പരസ്യമായി പറഞ്ഞത്.
സുൽത്താൻ ബത്തേരിയിൽ ഐ.സി. ബാലകൃഷ്ണന്റെ സ്ഥാനാർഥിത്വത്തിനെതിരേ ആദിവാസി കോൺഗ്രസ് ദേശീയ നേതാവ് തന്നെ രംഗത്തുവരികയും പിന്നീട് അദ്ദേഹം ബി.ജെ.പിയിൽ ചേരുകയും ചെയ്തിരുന്നു. മണ്ഡലത്തിൽ വലിയ സ്വാധീനമുള്ള കുറുമ വിഭാഗത്തിൽപെട്ട ഒരാളെ സ്ഥാനാർഥിയാക്കണമെന്ന് ആവശ്യപ്പെട്ട് ആ സമുദയത്തിൽപെട്ട നല്ലൊരു വിഭാഗം പരസ്യമായി രംഗത്തുവന്നതും തെരഞ്ഞെടുപ്പിൽ പ്രതിഫലിക്കുമോയെന്ന ആശങ്ക കോൺഗ്രസ് നേതാക്കൾക്കുണ്ട്. പാർട്ടി ഒറ്റക്കെട്ടാണെന്ന് നേതാക്കൾ പറയുമ്പോഴും സ്ഥാനാർഥി ചർച്ച മുതൽ ഗ്രൂപ്പ് വഴക്ക് ശക്തമായിരുന്നു.
മുസ്ലിം ലീഗ്
കാര്യമായ ചേരിതിരിവ് മുസ്ലിം ലീഗിൽ ഇല്ലെങ്കിലും മാനന്തവാടി മണ്ഡലം ഭാരവാഹിത്വവുമായി ബന്ധപ്പെട്ട വിവാദങ്ങൾ പാർട്ടിക്കകത്ത് വലിയ ഒച്ചപ്പാടുണ്ടാക്കി. സംസ്ഥാന പ്രസിഡന്റിന് പരാതി നൽകുന്നതിൽ വരെ എത്തിയിരുന്നു കാര്യങ്ങൾ. ഏറെ നാളായി പാർട്ടിയിൽ നിലനിൽക്കുന്ന നേതൃത്വ പോര് സംസ്ഥാന നേതൃത്വം ഇടപെട്ടിട്ടും പരിഹരിക്കാനായില്ലെന്നാണ് പറയുന്നത്. ഇപ്പോൾ പുതിയ ഭാരവാഹികളെ പ്രഖ്യാപിച്ചതിലും വലിയ പ്രതിഷേധമാണ് വെള്ളമുണ്ട ഉൾപ്പെടെ ലീഗിന്റെ ശക്തി കേന്ദ്രങ്ങളിൽ നിന്നുണ്ടായത്.
കൽപറ്റയിലും മുണ്ടക്കൈയിലും തദ്ദേശ തെരഞ്ഞെടുപ്പ് വിവാദങ്ങൾ പാരമ്യതയിലെത്തിയിരുന്നു. തദ്ദേശ തെരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് ശക്തമായ യു.ഡി.എഫ് തരംഗം ഉണ്ടായപ്പോഴും കൈയിലുള്ള കൽപറ്റ നഗരസഭ കൈവിട്ടത് വലിയ വിവാദങ്ങൾക്ക് വഴിവെച്ചു. സീറ്റ് തർക്കവുമായി ബന്ധപ്പെട്ട് ചില ലീഗ് നേതാക്കൾ തെരഞ്ഞെടുപ്പ് പ്രചാരണ പ്രവർത്തനങ്ങളിൽനിന്ന് വിട്ടുനിന്നതടക്കം പാർട്ടി വലിയ ഗൗരവത്തോടെ കാണുകയും അന്വേഷണ കമീഷനെ നിയോഗിക്കുകയും ചെയ്തിട്ടുണ്ട്. നിയമസഭ തെരഞ്ഞെടുപ്പ് കഴിഞ്ഞാൽ ചിലർക്കെതിരെ നടപടി ഉണ്ടാവുമെന്നാണ് വിവരം.
ഉരുൾ ദുരന്തമുണ്ടായ മുണ്ടക്കൈയിൽ ലീഗ് സ്ഥാനാർഥി തോറ്റതുമായി ബന്ധപ്പെട്ട് വലിയ വിവാദങ്ങളും പൊട്ടിത്തെറിയുമുണ്ടായി. തുടർന്ന് പാർട്ടി അന്വേഷണ കമീഷനെ നിയോഗിക്കുകയും നടപടികളെടുക്കുകയും ചെയ്തു. ജില്ലയിൽ ലീഗ് സ്ഥാനാർഥികൾ മത്സരിക്കുന്നില്ലെങ്കിലും പാർട്ടിയുടെ ശക്തമായ ഇടപെടലിൽ സ്ഥാനാർഥിത്വം ലഭിച്ച മാനന്തവാടിയിലെ യു.ഡി.എഫ് സ്ഥാനാർഥിയുടെയും കൽപറ്റയിലെ ടി. സിദ്ദീഖിന്റെയും വിജയം പേരുദോഷം ഇല്ലാതാക്കാൻ പാർട്ടിക്ക് അനിവാര്യമാണ്.
ബി.ജെ.പി
സുൽത്താൻ ബത്തേരിയിലെ തെരഞ്ഞെടുപ്പ് കോഴയുമായി ബന്ധപ്പെട്ട് ബി.ജെ.പിയിൽ ഉടലെടുത്ത പൊട്ടിത്തെറികൾ ഇപ്പോഴും പരസ്യമായ രഹസ്യമാണ്. സജി ശങ്കറിനെ മാറ്റി കെ.പി. മധുവിനെ ജില്ല പ്രസിഡന്റാക്കിയെങ്കിലും അധിക നാൾ അദ്ദേഹത്തിന് സ്ഥാനത്ത് തുടരാനായില്ല. ലോക്സഭ തെരഞ്ഞെടുപ്പ് സമയത്ത് നടത്തിയ വിവാദ വാർത്തസമ്മേളനവും അദ്ദേഹത്തെ മാറ്റുന്നതിന് കാരണമായി. അതോടെ ജനറൽ സെക്രട്ടറിയായിരുന്നു പ്രശാന്ത് മലവയലിന് നറുക്ക് വീണു.
എന്നാൽ, പാർട്ടിക്കുള്ളിലെ പോര് ഇതോടെ കൂടുതൽ പരസ്യമായി രംഗത്തു വന്നു. പിന്നീട് കെ.പി. മധു പാർട്ടിയിൽനിന്ന് രാജിവച്ച് കോൺഗ്രസിൽ ചേർന്നു.
സുൽത്താൻ ബത്തേരിയിലെ തെരഞ്ഞെടുപ്പ് കോഴയുമായി ബന്ധപ്പെട്ട് കേസ് ഇപ്പോഴും നടന്നുകൊണ്ടിരിക്കുന്നുണ്ട്. ജില്ലയിലെ ഒരു വിഭാഗം നേതാക്കൾ വിഹിതം പറ്റിയെന്ന ആരോപണവും ശക്തമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

