ആനവണ്ടി പ്രേമികളുടെ ഉല്ലാസയാത്ര; രണ്ട് ഡ്രൈവര്‍മാർക്ക് സസ്പെൻഷൻ
text_fieldsസുൽത്താൻ ബത്തേരി: ആനവണ്ടി പ്രേമികളുടെ വിവാദമായ ഉല്ലാസ യാത്രയുമായി ബന്ധപ്പെട്ട് സുൽത്താൻ ബത്തേരി ഡിപ്പോയിലെ രണ്ട് ഡ്രൈവർമാർക്ക് സസ്പെൻഷൻ. ചീരാല്‍ സ്വദേശി കെ.ടി. വിനോദ്കുമാര്‍, കേണിച്ചിറ സ്വദേശി ടി.ബി. ഷിജു എന്നിവരെയാണ് കെ.എസ്.ആര്.ടി.സിയും മോട്ടോര്‍ വാഹനവകുപ്പും ജോലിയില്‍ നിന്ന് മാറ്റിനിര്‍ത്തിയത്.
കഴിഞ്ഞ ഞായറാഴ്ചയാണ് 'ആനവണ്ടി ഫാൻസ്' എന്ന പേരില്‍ ഒരുകൂട്ടം ആളുകള്‍ സുല്‍ത്താന്‍ ബത്തേരി ഡിപ്പോയില്‍ നിന്ന് രണ്ട് സൂപ്പര്‍ ഫാസ്റ്റ് ബസുകള്‍ വാടകക്കെടുത്ത് ഉല്ലാസയാത്ര നടത്തിയത്. യാത്രയില്‍ കെ.എസ്.ആര്.ടി.സിക്ക് മാനക്കേടുണ്ടാക്കുന്നതും നിയമം ലംഘിക്കുന്നതുമായ നടപടികൾ യാത്രക്കാരിൽ നിന്ന് ഉണ്ടായി. ഇതിെൻറ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. ഇതോടെയാണ് രണ്ട് ഡ്രൈവര്‍മാര്‍ക്കെതിരെ നടപടിയെടുക്കാൻ അധികൃതർ നിർബന്ധിതരായത്.
യാത്രയുടെ തുടക്കത്തിൽ ഡിപ്പോയിൽ പടക്കംപൊട്ടിച്ചും ബസിന് മുകളിൽ കയറിയും ആഘോഷിച്ചിരുന്നു. ഡീസൽ പമ്പിന് സമീപമായിരുന്നു പടക്കം പൊട്ടിച്ചത്. സസ്പെൻഷനിലായ ഉദ്യോഗസ്ഥനെ ഷാൾ അണിയിച്ച് ആദരിച്ചായിരുന്നു ആഘോഷം തുടങ്ങിയത്. ഇതിെൻറ വിഡിയോയും സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചു. ഐ.എൻ.ടി.യു.സി യൂനിയൻ കുറ്റക്കാർക്കെതിരെ നടപടി ആവശ്യപ്പെട്ട് കെ.എസ്.ആർ.ടി.സി ഉന്നതർക്ക് പരാതി അയച്ചിരുന്നു.
കല്യാണം, വിനോദസഞ്ചാരം എന്നിവക്ക് ബസ് വാടകയ്ക്ക് കൊടുക്കുന്നത് കെ.എസ്.ആർ.ടി.സിയിൽ പതിവാണ്. കോവിഡ് കാലം തുടങ്ങിയതോടെ റൂട്ടിൽ സർവിസ് നടത്താത്ത നിരവധി ബസുകൾ ഗാരേജിൽ വിശ്രമത്തിലാണ്. അതിനാൽ വാടക ഓട്ടത്തെ വലിയ താൽപര്യത്തോടെയാണ് അധികൃതർ കാണുന്നത്. ഏകദേശം ഒരുദിവസം ലഭിക്കാവുന്ന കല്ഷൻ ചാർജാണ് വാടകയായി ഈടാക്കുക. കെ.എസ്.ആർ.ടി.സിക്ക് വരുമാനമുണ്ടാക്കാവുന്ന വാടക ഓട്ടത്തിൽ പാലിക്കേണ്ട ചട്ടങ്ങൾ പ്രാവർത്തികമാകുന്നുണ്ടോ എന്ന് ശ്രദ്ധിക്കേണ്ടത് ജീവനക്കാരാണ്.
അതേസമയം, ഞായറാഴ്ച ഉല്ലാസയാത്രയുടെ പേരിൽ നടന്ന സംഭവങ്ങൾ കെ.എസ്.ആർ.ടി.സിയുടെ യശസ്സിന് കളങ്കമേൽപിച്ചതായി 'ടീം കെ.എസ്.ആർ.ടി.സി സുൽത്താൻ ബത്തേരി' അറിയിച്ചു. ഗാരേജിൽ നടന്ന മീറ്റിങ്ങിൽ ടീം കെ.എസ്.ആർ.ടി.സിയിലെ മെമ്പർമാർക്ക് ഒരു പങ്കുമില്ലെന്നും ആരും അതിൽ പങ്കെടുത്തിട്ടില്ലെന്നും ഭാരവാഹികൾ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.